ഞൊടിയിടയിൽ പ്രകൃതിയുടെ ഭാവം മാറുവാൻ തുടങ്ങി. അന്തരീക്ഷത്തിൽ മുഴങ്ങി നിന്നിരുന്ന ചിരികളും സംസാരവും പ്രകൃതിയിൽ തന്നെ അലിഞ്ഞില്ലാതായി. സന്തോഷ ഭാവത്തിലിരുന്ന അവരുടെ മുഖങ്ങൾ ക്രൗര്യ ഭാവമാർജിച്ചു.
ഞങ്ങളുടെ നേരെ നോക്കികൊണ്ട് തന്നെ ആ അഞ്ചു പേരും ഒഴുകി എന്ന പോലെ കരയിലേക്ക് കയറിവന്നു. വിവസ്ത്രരായിരുന്ന അവരിലേക്ക് ജലത്തിൽ നിന്നും അവർ ഉയരുന്നതനുസരിച്ചു പൂക്കള്കൊണ്ടു തുന്നിയതുപോലുള്ള വസ്ത്രങ്ങൾ മുളച്ചു വന്നുകൊണ്ടിരുന്നു .
എന്താണ് ചെയ്യേണ്ടതെന്നറിയാതെ ഞങ്ങൾ വിറയ്ക്കുന്ന കൈകളിൽ തോക്കും പിടിച്ചു കണ്ണടക്കാനാവാതെ അവിടേക്കു തന്നെ നോക്കിയിരുന്നു
ഞങ്ങളുടെ വിറ കണ്ടിട്ടോ എന്തോ ക്രൂരമായിരുന്ന അവരുടെ മുഖത്ത് അനുകമ്പയുടെതായ പുഞ്ചിരിവിടർന്നു.
നടുവിലായി നിന്ന സ്ത്രീ രൂപം പതിയെ കൈകൾ ഉയർത്തി ചെറുതായി വീശി. ആരോ പിടിച്ചു പറിച്ചു എറിയുന്നത് പോലെ ഞങ്ങളുടെ കൈകളിലിരുന്ന തോക്കുകൾ ദൂരേക്ക് തെറിച്ചു വീണു. തൂവെളിച്ചം തൂവിന്നിന്ന പൂര്ണചന്ദ്രനെ പതിയെ കാർമേഘങ്ങൾ മൂടുവാൻ തുടങ്ങി. മങ്ങിത്തുടങ്ങിയ വെളിച്ചത്തിൽ അനുകമ്പയോടെ പുഞ്ചിരിച്ചു നിൽക്കുന്ന ആ മുഖങ്ങൾ ഞങ്ങൾക്ക് കാണാമായിരുന്നു. അകലെ നിന്നും ഞന്ങൾക്കു നേരെ എന്നപോലെ പാഞ്ഞുവരുന്ന തേനീച്ചക്കൂട്ടത്തിന്റെ പോലുള്ള മൂളൽ. അത് അടുത്തടുത്തായി വന്നുകൊണ്ടിരുന്നു. തേനീച്ചകളുടെ കൂട്ടം ഞങ്ങളെ ചുറ്റി നിറഞ്ഞു. അവ ഞങ്ങളെ കുത്താതെ ഭയങ്കരമായ മൂളലോടു കൂടി ഞങ്ങൾക്കുചുറ്റും കറങ്ങാൻ തുടങ്ങി.
"മരത്തിൽ നിന്നും ചാടാടാ " ശിവൻകുട്ടി അലറുന്നതുപോലെ പറഞ്ഞു കൊണ്ട് മരത്തിലൂടെ ഊർന്നിറങ്ങി
പിന്നാലെ ഞാനും
താഴെ നിൽക്കാന്പറ്റാതെ ഞങ്ങൾ എങ്ങോട്ടെന്നില്ലാതെ ഓടി. പിന്നാലെ ആ മൂളലും. പെട്ടന്ന് മുൻപിൽ എന്തിലോ ഇടിച്ചതുപോലെ ഞങ്ങൾ രണ്ടും കമിഴ്ന്നടിച്ചു വീണു. എങ്ങനൊക്കെയോ പരസ്പരം കൈകൾ കൂട്ടി പിടിച്ചുകൊണ്ടു തിരിഞ്ഞ ഞങ്ങൾക്ക് യാതൊന്നും കാണാൻ പറ്റാത്തതുപോലുള്ള മൂടൽ മഞ്ഞു വന്നു അവിടെല്ലാം മൂടിക്കഴിഞ്ഞിരുന്നു.
"മത്തായീ നമ്മളിനി എന്തുചെയ്യുമെടാ ?"
വലിയ കുടത്തിനുള്ളിൽ നിന്നും മുഴങ്ങുന്നത്പോലെ ശിവൻകുട്ടിയുടെ ശബ്ദം മുഴങ്ങി കേൾക്കാം
എനിക്ക് ബോധം മറിയുന്നതുപോലെ തോന്നി.
സമയം എത്ര കഴിഞ്ഞെന്നറിയില്ല. വലിയ ഒരു ചിറകടി ഒച്ച കേട്ടുകൊണ്ടാണ് ഞാൻ ഉണരുന്നത്. ചുറ്റും കോടമഞ്ഞുമാത്രം.
പതിയെ മഞ്ഞു മാറിവന്നു. എന്നെപ്പോലെ തന്നെ തൊട്ടടുത്തായി എന്താണ് നടന്നതെന്ന് പോലും അറിയാതെ അന്തം വിട്ടു ശിവൻ കുട്ടിയും.
ഞങ്ങൾ പരന്ന ഒരു പാറയുടെ പുറത്താണ് ഇരിക്കുന്നത് ഞങ്ങളുടെ അടുത്തായി തോക്കുകളും ഇരിപ്പുണ്ടായിരുന്നു.
"എന്താടാ നടന്നത് ?" ശിവന്കുട്ടിയോടായി ഞാൻ ചോദിച്ചു
എന്നാൽ മറുപടിക്കുപകരം നിറഞ്ഞ കായകളോടെ നിൽക്കുന്ന ഒരു കാട്ടുമാവിനെയാണ് എനിക്ക് ചൂണ്ടിക്കാണിച്ചത്, അതിനടുത്തായി തന്നെ നിൽക്കുന്ന കരിം കളറിൽ പഴങ്ങളുടെ നിൽക്കുന്ന ഞാവലും.
“നമ്മുടെ വിശപ്പ് അവർക്കു മനസ്സിലായായിരുന്നു, അല്ലേ?”
ശിവൻകുട്ടി പതിയെ പറഞ്ഞു.
ആ മരങ്ങൾക്കുനേരെ നടക്കാനായി ഞങ്ങൾ എഴുന്നേറ്റു.
അപ്പോഴാണ് എന്റെ കണ്ണിൽ അത് പെട്ടത്.
ഞങ്ങൾ ഇരുന്നിരുന്ന പാറപ്പുറത്ത് അവിടവിടെയായി ചിതറിക്കിടക്കുന്ന പൂക്കൾ.
ഞാൻ കുനിഞ്ഞ് അതിലൊന്ന് കൈയിലെടുത്തു.
അത്... തടാകത്തിൽ നിന്നും ഉയർന്നുവന്നപ്പോൾ അവരുടെ ശരീരത്തിൽ വസ്ത്രങ്ങളായി വിരിഞ്ഞിരുന്ന അതേ പൂക്കളായിരുന്നു.
