പേജുകള്‍‌

Friday, August 28, 2026

KSBI – ഇൻക്യൂബേറ്റ്: ദ എഗ്ഗ്സ് 8

Chapter 8

“ഇവരാണ് ഈ കാമ്പസിൽ ജ്യോത്സനയുടെ ഏറ്റവും അടുത്ത കൂട്ടുകാർ.”

തന്റെ മുന്നിലിരുന്ന കുട്ടികളെ ചൂണ്ടിക്കാട്ടി സുദേവ് പറഞ്ഞു.

തങ്ങളുടെ അടുത്തേക്ക് വരുന്നവരെ കണ്ട കുട്ടികൾ എഴുന്നേറ്റു.

“ജ്യോത്സനയുടെ തിരോധാനം അന്വേഷിക്കുന്ന ഉദ്യോഗസ്ഥരാണ് ഇവർ. CI നൗഷാദും സജിയും. അവർക്ക് നിങ്ങളോട് കുറച്ച് സംസാരിക്കാനുണ്ട്.”

സുദേവ് അവരോടായി പറഞ്ഞു.

“ശരി, സാർ.”

കുട്ടികൾ മറുപടി പറഞ്ഞു.

നൗഷാദ് അവരെ ഓരോരുത്തരെയായി നോക്കി. അവരുടെ മുഖഭാവങ്ങളും ശരീരഭാഷയും അയാൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

“ഓക്കേ. നിങ്ങളൊക്കെ ജ്യോത്സനയുടെ അടുത്ത സുഹൃത്തുക്കളായിരുന്നല്ലോ?”

“അതെ, സാർ.”

കൂട്ടത്തിലുണ്ടായിരുന്ന ഒരു പെൺകുട്ടി മറുപടി പറഞ്ഞു.

“അവളെക്കുറിച്ചും അവളുടെ തിരോധാനത്തെക്കുറിച്ചും നിങ്ങൾക്കറിയാവുന്ന കാര്യങ്ങളെല്ലാം ഞങ്ങളോട് പറയണം. നല്ലതായാലും ചീത്തയായാലും... ഒന്നും മറച്ചുവെക്കേണ്ട.”

നൗഷാദ് ശാന്തമായ ശബ്ദത്തിൽ പറഞ്ഞു.

കുട്ടികൾ പരസ്പരം നോക്കി.

ആ നിമിഷത്തെ ചെറിയ നിശ്ശബ്ദത നൗഷാദിന്റെ ശ്രദ്ധയിൽപ്പെട്ടു.

“എന്താ?”

അയാൾ ചോദിച്ചു.

ആരും മറുപടി പറഞ്ഞില്ല.

“ജ്യോത്സനയെക്കുറിച്ച് സംസാരിക്കാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?”

നൗഷാദ് വീണ്ടും ചോദിച്ചു.

കൂട്ടത്തിലുണ്ടായിരുന്ന ഒരു ആൺകുട്ടി പതുക്കെ മുന്നോട്ടുവന്നു.

“ഇല്ല, സാർ... ജ്യോത്സനയെക്കുറിച്ച് ഞങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ പറയാം. ഞങ്ങൾ പോലീസിന്റെ മുന്നിൽ പലപ്രാവശ്യം പറഞ്ഞിട്ടുള്ളതാണ്. അതുതന്നെ വീണ്ടും പറയുക എന്നത്...”

അവൻ ഒന്ന് നിർത്തി.

“അത് സാരമില്ല. ഒന്ന് കൂടി പറയൂ. പിന്നെ... നിങ്ങൾ പോലീസിനോട് പറയാത്ത എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കിൽ അതും പറയണം.”

സജി ഇടയ്ക്കുകയറി പറഞ്ഞു.

“സാർ, ഞങ്ങൾ ജ്യോത്സന അടക്കം ഒരു ഗാങ് ആയിട്ടാണ് നടക്കാറ്.”

അവൻ തുടർന്നു.

“ഗാങോ?”

നൗഷാദ് അവനെ നോക്കി ചോദിച്ചു.

“പിന്നെ, എന്താണ് നിന്റെ പേര്? ഞങ്ങൾക്ക് രേഖപ്പെടുത്താനാണ്. നിങ്ങൾ പറയുന്നതെല്ലാം ഞങ്ങൾ റെക്കോർഡ് ചെയ്യും. പിന്നീട് വീണ്ടും പരിശോധിക്കാനും അനലൈസ് ചെയ്യാനുമാണ്. അതുകൊണ്ട് നിങ്ങൾ ഭയക്കേണ്ട.”

സജി വീണ്ടും ഇടയ്ക്കുകയറി പറഞ്ഞു.

ആൺകുട്ടി പതുക്കെ തലയാട്ടി.

“എന്റെ പേര് അരുൺ, സാർ.”

“ഓക്കേ, അരുൺ...”

നൗഷാദ് അവന്റെ പേര് മനസ്സിൽ കുറിച്ചുവെച്ചതുപോലെ ഒരു നിമിഷം അവനെ നോക്കി.

“ആ ഗാങിൽ ആരൊക്കെയുണ്ട്?”

അയാൾ ചോദിച്ചു.

അരുൺ കൂടെയിരുന്നവരെ നോക്കി.

“ഞങ്ങൾ അഞ്ച് പേരാണ്, സാർ. ജ്യോത്സനയും കൂടി ആറ്.”

നൗഷാദിന്റെ കണ്ണുകൾ പതുക്കെ ആ അഞ്ചുപേരിലേക്കും നീങ്ങി.

“ശരി... ആദ്യം ജ്യോത്സനയെക്കുറിച്ച് നിങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ പറയൂ.”

അയാൾ പറഞ്ഞു.

“അതിനുശേഷം ഓരോരുത്തരോടും പ്രത്യേകം സംസാരിക്കാം.”

“സാർ, അവൾ അധികം സംസാരിക്കുന്ന പ്രകൃതക്കാരിയായിരുന്നില്ല. ഞങ്ങളോടല്ലാതെ മറ്റാരോടും തന്നെ അധികം സംസാരിക്കാറില്ലായിരുന്നു. പിന്നെ ഗവേഷണം ആയിരുന്നതിനാൽ റെഗുലറായി ക്യാമ്പസിൽ വരാറുമില്ലായിരുന്നു. കൂടുതൽ സമയം ലൈബ്രറിയിലും മറ്റുമാണ് ചെലവഴിച്ചിരുന്നത്.”

അരുൺ പറഞ്ഞു.

“നിങ്ങൾ സിറ്റിയിലൊക്കെ കറങ്ങാറില്ലായിരുന്നോ?”

സജി ചോദിച്ചു.

“അങ്ങനെ കറക്കമൊന്നും ഇല്ലായിരുന്നു, സാർ. ചെറിയ ഷോപ്പിങ്ങിനും ജ്യൂസ് കുടിക്കാനുമൊക്കെയായി പുറത്തുപോകും. അത്ര തന്നെ.”

“അവൾ ഓൺലൈനിൽ എങ്ങനെയായിരുന്നു?”

നൗഷാദ് ചോദിച്ചു.

“ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും അക്കൗണ്ടുണ്ടായിരുന്നു. പക്ഷേ ആക്റ്റീവ് അല്ലായിരുന്നു. പിന്നെ ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ചാറ്റിങ്ങൊക്കെ ഉണ്ടായിരുന്നു.”

“എന്തായിരുന്നു ചാറ്റിംഗ്?”

“ഞങ്ങളുടേതായ കുഞ്ഞുകുഞ്ഞു കാര്യങ്ങളും തമാശകളും ഒക്കെയായിരുന്നു, സാർ.”

“പ്രണയബന്ധങ്ങൾ വല്ലതും?”

നൗഷാദ് നേരെ ചോദിച്ചു.

“ഇല്ല, സാർ. അത്തരം കാര്യങ്ങളെ അവൾ ഒരിക്കലും കാര്യമായി എടുത്തിരുന്നില്ല. അവൾക്ക് അതിൽ താൽപര്യവുമില്ലായിരുന്നു.”

“ഉം...”

നൗഷാദ് അവനെ ശ്രദ്ധിച്ചുകൊണ്ട് തുടർന്നു.

“അവൾ കാണാൻ നല്ല മിടുക്കിയായിരുന്നിട്ടും ആരും പ്രപ്പോസലുമായി വന്നിട്ടില്ലേ? അതോ നിങ്ങളോട് പറയാത്തതോ?”

“പലരും വന്നിരുന്നു, സാർ. പക്ഷേ അവൾ അതൊക്കെ നിരസിക്കുകയായിരുന്നു.”

അരുൺ ചെറുതായി ചിരിച്ചു.

“നല്ല ഭക്തയുമായിരുന്നു അവൾ. അതുകൊണ്ടാണോ എന്തോ... അവൾ പറയുമായിരുന്നു, കൃഷ്ണനാണ് അവളുടെ കാമുകനെന്ന്. മീരയെപ്പോലെ കണ്ണനിൽ അലിഞ്ഞുചേരണം എന്നും പറയുമായിരുന്നു.”

നൗഷാദ് ഒരു നിമിഷം ഒന്നും മിണ്ടാതെ അരുണിനെ നോക്കി.

“അവൾക്ക് കൃഷ്ണനോട് ഇത്രയും അടുപ്പമുണ്ടായിരുന്നോ?”

“അതെ, സാർ. ചെറുപ്പം മുതൽ തന്നെ ഭക്തിയുണ്ടായിരുന്നു.”

“ഉം...”

നൗഷാദ് ഒന്നുകൂടി ചുറ്റുമിരുന്ന കുട്ടികളെ നോക്കി.

“നിങ്ങളിൽ ആരായിരുന്നു ജ്യോത്സനയുടെ ഏറ്റവും അടുത്ത ബെസ്റ്റ് ഫ്രണ്ട്?”

അയാൾ ചോദിച്ചു.

“അത് ഗീതുവാണ്, സാർ.”

അരുൺ പറഞ്ഞു.

“നിങ്ങൾ എന്നാണ് ജ്യോത്സനയെ അവസാനമായി കണ്ടത്?”

നൗഷാദ് ചോദിച്ചു.

“അവളെ കാണാതായ ദിവസം രാവിലെ, ഒരു പതിനൊന്ന് മണിയോടെ.”

“എന്തായിരുന്നു നിങ്ങൾ സംസാരിച്ചത്?”

“കാര്യമായൊന്നും ഇല്ലായിരുന്നു, സാർ. അവൾ അന്ന് താമസിച്ചാണ് വന്നത്. പിന്നെ രഘുനാഥ് സാറിന്റെ പ്രഭാഷണം നോർത്ത് ടൗൺ ഹാളിൽ ഉണ്ടെന്നും അതിൽ പങ്കെടുക്കാൻ പോകുകയാണെന്നും പറഞ്ഞ് തിരക്കിട്ട് പോയി.”

“എന്ത് പ്രഭാഷണം? വിഷയം എന്തായിരുന്നു?”

“അത് ഞങ്ങൾക്ക് അറിയില്ല, സാർ.”

നൗഷാദ് ഒരു നിമിഷം അവനെ നോക്കി.

“ഓക്കേ. ഇനി നിങ്ങളോട് ഓരോരുത്തരോടും ഒറ്റയ്ക്ക് ചില കാര്യങ്ങൾ ചോദിക്കാം. കുഴപ്പമില്ലല്ലോ?”

“ഇല്ല, സാർ. അവളെ കണ്ടെത്താൻ ഞങ്ങൾ എന്തിനും തയ്യാറാണ്.”

അരുൺ പറഞ്ഞു.

“ഗുഡ്.”

നൗഷാദ് തലയാട്ടി.

“എങ്കിൽ ഗീതു ആദ്യം എന്റെ കൂടെ അല്പം മാറിനിൽക്കും. മറ്റുള്ളവരോട് സജി ചോദിക്കും.”

നൗഷാദ് ഗീതുവിനെ നോക്കി.

“വരൂ.”

ഗീതു പതുക്കെ എഴുന്നേറ്റു.

നൗഷാദ് അവളെയും കൂട്ടി മറ്റുള്ളവരിൽ നിന്ന് കുറച്ചകലേക്ക് നടന്നു.

സജി ബാക്കിയുള്ള കുട്ടികളുടെ അടുത്തേക്ക് നീങ്ങി.

“ഗീതു, നീ അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരിയാണല്ലോ. മറ്റുള്ളവർക്കൊന്നും അറിയാത്ത എന്തെങ്കിലും നിനക്ക് അറിയാമായിരിക്കും, അല്ലേ?”

നൗഷാദ് ചോദിച്ചു.

“അങ്ങനെ പ്രത്യേകിച്ച് ഒന്നും ഇല്ല, സാർ.”

“എന്നാലും ഒന്നാലോചിച്ചു നോക്ക്. എന്തെങ്കിലും ചെറുതായൊരു കാര്യമെങ്കിലും... ഏതെങ്കിലും പുതിയ ബന്ധം, ചെറിയ ഇൻസിഡന്റ്... എന്തെങ്കിലും.”

ഗീതു കുറച്ചുനേരം ആലോചിച്ചു.

“അത്... സാർ, അവളെ അവസാനമായി കണ്ടപ്പോൾ ഒരു കാര്യമുണ്ടായിരുന്നു.”

“എന്തായിരുന്നു?”

“തിരക്കിനിടയിലും അവൾ ഞങ്ങളെ എല്ലാവരെയും കൂട്ടി ഒരു സെൽഫി എടുത്തിരുന്നു. അതിന് ശേഷമാണ് അവൾ ടൗൺ ഹാളിലേക്ക് പോയത്.”

“അതെന്താ നീ ഇപ്പോൾ പ്രത്യേകം ഓർക്കാൻ കാരണം?”

നൗഷാദ് ചോദിച്ചു.

“അവളാണ് നിർബന്ധിച്ച് ഞങ്ങളെ എല്ലാവരെയും കൂട്ടി ഫോട്ടോ എടുത്തത്. അതും കൂടാതെ, എടുത്ത ഉടൻ തന്നെ അത് ഞങ്ങൾക്കെല്ലാവർക്കും അയച്ചുതന്നിരുന്നു.”

“ആ ഫോട്ടോ  എനിക്കും ഒന്ന് അയച്ചുതരണം.”

“ശരി, സാർ.”

“പിന്നെ?”

ഗീതു ഒന്നും മിണ്ടാതെ നിന്നു.

നൗഷാദ് അവളുടെ മുഖത്തേക്ക് നോക്കി.

“എന്തെങ്കിലും ഓർമ്മ വരുന്നുണ്ടോ?”

ഗീതു വീണ്ടും കുറച്ചുനേരം ആലോചിച്ചു.

“സാർ... എനിക്കൊരു സംശയമുണ്ട്.”

“എന്ത് സംശയം?”

“അവൾക്ക് ആരെയോ ഇഷ്ടമായിരുന്നു എന്ന് തോന്നുന്നു.”

“ആരെ?”

അത്ഭുതത്തോടെ നൗഷാദ് ചോദിച്ചു.

“അത് എനിക്കറിയില്ല, സാർ.”

“പിന്നെ നിനക്കെങ്ങനെ അങ്ങനെ തോന്നി?”

“അവൾക്ക് ആരോ രഹസ്യമായി മെസ്സേജുകൾ അയക്കാറുണ്ടായിരുന്നു. അവൾ അത് വളരെ ആകാംക്ഷയോടെ നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.”

നൗഷാദിന്റെ മുഖത്ത് പെട്ടെന്ന് ഗൗരവം നിറഞ്ഞു.

“വാട്ട്സ്ആപ്പിൽ ആണോ?”

“അല്ല... ടെലഗ്രാമിൽ.”

“വാട്ട്?”

നൗഷാദിന്റെ ശബ്ദം ഇത്തവണ അൽപം ഉയർന്നു.

“അതെ, സാർ. ടെലഗ്രാമിൽ.”

“അവൾ അയാളുമായി ചാറ്റ് ചെയ്യുന്നത് നീ കണ്ടിട്ടുണ്ടോ?”

“നേരിട്ട് കണ്ടിട്ടില്ല. പക്ഷേ മെസ്സേജ് വരുമ്പോഴൊക്കെ അവൾ ഫോൺ മാറ്റിപ്പിടിക്കുമായിരുന്നു. ഞങ്ങളാരും കാണാതിരിക്കാനാണെന്ന് തോന്നും.”

“മറ്റെന്തെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?”

ഗീതു മറുപടി പറയാതെ നിന്നു.

“പറയൂ, ഗീതു.”

“അതുമാത്രമല്ല, സാർ...”

അവൾ എന്തോ ഓർത്തെടുത്തതുപോലെ പെട്ടെന്ന് നിശ്ശബ്ദയായി.

“എന്ത്?”

“അയാൾ അവൾക്കൊരു മാല സമ്മാനമായി കൊടുത്തിട്ടുമുണ്ട്.”

നൗഷാദ് അവളെ നോക്കി.

“മാലയോ?”

“അതെ, സാർ.”

“നീ ആ മാല കണ്ടിട്ടുണ്ടോ?”

ഗീതു പതുക്കെ തലയാട്ടി.

“കണ്ടിട്ടുണ്ട്.”

“എങ്ങനെയുള്ള മാല?”

ഗീതു എന്തോ ആലോചിക്കുന്നതുപോലെ കുറച്ചുനേരം നിന്നു.

പിന്നെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു:

“അതാ സാർ... അതാണ് എനിക്ക് ഇപ്പോഴും മനസ്സിലാകാത്തത്.”

Thursday, August 27, 2026

KSBI ഇൻക്യൂബേറ്റ് ദ എഗ്ഗ്‌സ് 7

കോളേജിന്റെ പ്രധാന കവാടത്തിനു മുന്നിൽ സിഐ നൗഷാദിന്റെ ഹ്യൂണ്ടായ് ക്രെറ്റ പതുക്കെ വന്ന് നിന്നു.

നൗഷാദ് ആദ്യം വാഹനത്തിൽ നിന്നിറങ്ങി. പിന്നാലെ സജിയും.

“ജ്യോത്സന ഇവിടെ പഠിച്ചിരുന്ന കാലത്തെ മുഴുവൻ റെക്കോർഡുകളും വേണം. Attendance, admission records, friends, teachers... ഒന്നും വിട്ടുപോകരുത്.”

നൗഷാദ് കോളേജ് കെട്ടിടത്തിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

“സാർ, അവളുടെ batch-ലെ ചില കുട്ടികളെ നേരിട്ട് ചോദ്യം ചെയ്യട്ടേ?”

സജി ചോദിച്ചു.

“ആദ്യം വേണ്ട. നമ്മൾ അന്വേഷിക്കുന്നത് അവൾ അപ്രത്യക്ഷയാകുന്നതിന് മുമ്പുള്ള അവസാന ദിവസങ്ങളെക്കുറിച്ച്... . ആരെങ്കിലും എന്തെങ്കിലും മറച്ചുവെക്കുന്നുണ്ടെങ്കിൽ, ആദ്യം അവർ സ്വയം സംസാരിക്കട്ടെ.”

നൗഷാദ് മുന്നോട്ട് നടന്നു.

“PRINCIPAL” എന്ന് എഴുതിയിരുന്ന മുറിയുടെ മുന്നിൽ അവർ ഒരു നിമിഷം നിന്നു. നൗഷാദ് വാതിലിൽ മുട്ടി.

“May I come in, സാർ?”

“Okay, come in.”

അകത്തുനിന്നും പ്രിൻസിപ്പലിന്റെ ശബ്ദം മുഴങ്ങി.

“ഞാൻ CI നൗഷാദ്. ഇത് സജി, PC. ഞങ്ങൾ ജ്യോത്സനയുടെ കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് വന്നത്.”

പ്രിൻസിപ്പൽ ചൂണ്ടിക്കാണിച്ച കസേരയിൽ ഇരുന്നുകൊണ്ട് നൗഷാദ് പറഞ്ഞു.

“പാവം കുട്ടി... എന്തെങ്കിലും ലീഡ് കിട്ടിയോ?”

ആകാംക്ഷയോടെ പ്രിൻസിപ്പൽ ചോദിച്ചു.

“ഇല്ല. ഇവിടെ നിന്ന് കുറച്ച് വിവരങ്ങൾ കൂടി ശേഖരിക്കണം. ആ കുട്ടിയുടെ അധ്യാപകരെയും കൂട്ടുകാരെയും കാണണം. അതിനുള്ള അങ്ങയുടെ അനുവാദം വാങ്ങാനാണ് ഞങ്ങൾ വന്നത്.”

“ആ കുട്ടിയെ കണ്ടെത്തുന്നതിന് എന്ത് സഹായം വേണമെങ്കിലും ഇവിടെയുള്ളവർ ചെയ്തു തരും. നിങ്ങൾക്ക് ആരെ വേണമെങ്കിലും കണ്ടു സംസാരിക്കാം. ഒരു പ്രശ്നവുമില്ല.”

പ്രിൻസിപ്പൽ പറഞ്ഞു.

“താങ്ക്സ്, സാർ.”

“പിന്നെ... ഇതൊരു കോളേജാണെന്ന് ഓർക്കണം. നിങ്ങൾ തനി പോലീസാകരുത്.”

ചിരിച്ചുകൊണ്ട് പ്രിൻസിപ്പൽ പറഞ്ഞു.

“ഹ ഹ...”

നൗഷാദ് അദ്ദേഹത്തോടൊപ്പം ചിരിച്ചു.

“ഞാൻ നിങ്ങൾക്ക് എല്ലാവരെയും കാണാനുള്ള സൗകര്യത്തിനായി കോൺഫറൻസ് ഹാളിലേക്ക് എല്ലാവരെയും വിളിക്കട്ടെ?”

“വേണ്ട, സാർ. അവരെ ഞങ്ങൾ വേറെ വേറെയായി കണ്ടോളാം. ഞങ്ങൾക്ക് പരിചയമുള്ള ഒരാളെ കൂടെ ഏർപ്പാടാക്കി തന്നാൽ മതി.”

“ഹിസ്റ്ററി ഡിപ്പാർട്ട്‌മെന്റിലെ സുദേവ് സാറിനെ ഞാൻ നിങ്ങൾക്ക് കൂട്ടായി വിടാം.”

പ്രിൻസിപ്പൽ പറഞ്ഞു.


കുറച്ച് സമയത്തിനുശേഷം സുദേവിനൊപ്പം നൗഷാദും സജിയും കോളേജിന്റെ മറ്റൊരു ഭാഗത്തേക്ക് നടന്നു.

ചെറിയൊരു മരത്തിന്റെ ചുവട്ടിൽ ഇരുന്നിരുന്ന നാലഞ്ച് വിദ്യാർത്ഥികളുടെ അടുത്തേക്കാണ് സുദേവ് അവരെ ആദ്യം കൊണ്ടുപോയത്.

“അവൾ നല്ല മിടുക്കിയായിരുന്നു, സാർ. പഠനം ആയിരുന്നു അവൾക്ക് എല്ലാം. വളരെ കുറച്ച് കൂട്ടുകാർ മാത്രമേ അവൾക്കുണ്ടായിരുന്നുള്ളൂ. ഇടയ്ക്ക് പഠനവുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയം ചോദിക്കാനായി എന്റെ അടുത്ത് വരുമായിരുന്നു.”

നടക്കുന്നതിനിടയിൽ സുദേവ് പറഞ്ഞു.

“എന്തായിരുന്നു അവൾ പഠിച്ചുകൊണ്ടിരുന്നത്?”

സജി ചോദിച്ചു.

“‘കേരളത്തിലെ ശ്രമണ മത പ്രസ്ഥാനങ്ങളുടെ വളർച്ചയും പതനവും’ എന്നതായിരുന്നു അവളുടെ വിഷയം.”

“ശ്രമണ മതമോ? അതെന്താ?”

ഒന്നും മനസ്സിലാകാത്തതുപോലെ നൗഷാദ് ചോദിച്ചു.

“എട്ടാം നൂറ്റാണ്ടുവരെ കേരളത്തിൽ പ്രബലമായിരുന്ന ബുദ്ധ, ജൈന മതങ്ങളെ ചേർത്തുപറയുന്നതാണ് ശ്രമണ മതം.”

സുദേവ് പറഞ്ഞു.

നൗഷാദ് കുറച്ചുനേരം അയാളെ നോക്കി.

“അത് കൊള്ളാമല്ലോ! അതിനെക്കുറിച്ച് ഞങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ ചെറുതായൊന്ന് വിശദീകരിക്കാമോ?”

നടത്തം നിർത്തിക്കൊണ്ട് നൗഷാദ് ചോദിച്ചു.

സുദേവ് ഒരു നിമിഷം ആലോചിച്ചു.

“പ്രാചീന ഭാരതത്തിൽ ബി.സി.ഇ. ആറാം നൂറ്റാണ്ടോടെ വൈദിക പാരമ്പര്യത്തിലെ യാഗങ്ങൾ, ആചാരങ്ങൾ, സാമൂഹിക അസമത്വം എന്നിവയെ ചോദ്യം ചെയ്തുകൊണ്ട് ഉയർന്നുവന്ന വിവിധ തത്ത്വചിന്താ-മത പാരമ്പര്യങ്ങളെയാണ് പൊതുവായി ‘ശ്രമണ പാരമ്പര്യം’ എന്ന് വിളിക്കുന്നത്. ‘ശ്രമിക്കുക’, ‘തപസ്സനുഷ്ഠിക്കുക’ എന്നൊക്കെയുള്ള അർത്ഥം വരുന്ന സംസ്കൃത വാക്കിൽ നിന്നാണ് ‘ശ്രമണൻ’ എന്ന പദം ഉണ്ടായത്.

“ലൗകിക സുഖങ്ങൾ ഉപേക്ഷിച്ച് സ്വന്തം പ്രയത്നത്തിലൂടെ സത്യവും മോക്ഷവും കണ്ടെത്താൻ ശ്രമിച്ച സന്യാസിമാരായിരുന്നു ഈ പാരമ്പര്യങ്ങളുടെ പ്രധാന വക്താക്കൾ.

“ബുദ്ധമതവും ജൈനമതവും ശ്രമണ പാരമ്പര്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാരമ്പര്യങ്ങളാണ്. അതോടൊപ്പം ആജീവികം പോലുള്ള തപസ്സാധിഷ്ഠിത പാരമ്പര്യങ്ങളും ചാർവാകം പോലുള്ള ഭൗതികവാദ ചിന്താധാരകളും പ്രാചീന ഭാരതത്തിലെ വൈദികേതര ചിന്തകളുടെ ഭാഗമായിരുന്നു.

“വേദങ്ങളുടെ പരമാധികാരം അംഗീകരിക്കാതിരിക്കുക, യാഗങ്ങൾക്കും പ്രത്യേകിച്ച് മൃഗബലികൾക്കും എതിരെ നിലകൊള്ളുക, ജന്മത്തെ അടിസ്ഥാനമാക്കിയുള്ള സാമൂഹിക ശ്രേണീകരണത്തെ ചോദ്യം ചെയ്യുക തുടങ്ങിയ ആശയങ്ങൾ പല ശ്രമണ പാരമ്പര്യങ്ങളിലും ശക്തമായിരുന്നു.”

“അപ്പോൾ... അന്നത്തെ സമൂഹത്തിനെതിരെ ഒരു ബദൽ ചിന്താഗതിയായിരുന്നു ഇതെന്ന് പറയാമോ?”

നൗഷാദ് ചോദിച്ചു.

“അതെ. ഒരു തരത്തിൽ അങ്ങനെ പറയാം.”

സുദേവ് മറുപടി പറഞ്ഞു.

“അഹിംസ, കർമ്മം, പുനർജന്മം, മോക്ഷം തുടങ്ങിയ ആശയങ്ങൾക്കും അവയിൽ പ്രധാന സ്ഥാനമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അന്നത്തെ വൈദിക പാരമ്പര്യത്തിന് ശക്തമായൊരു ബദൽ ചിന്താധാരയായി ശ്രമണ പാരമ്പര്യങ്ങൾ വളർന്നു.”

നൗഷാദ് തലയാട്ടി.

“കേരളത്തിലും ഇതിന് സ്വാധീനമുണ്ടായിരുന്നോ?”

“വളരെ ശക്തമായിരുന്നു, സാർ. പ്രാചീന കേരളത്തിലും ബുദ്ധ-ജൈന പാരമ്പര്യങ്ങൾക്ക് ശക്തമായ സ്വാധീനമുണ്ടായിരുന്നു. കേരളത്തിന്റെ പല ഭാഗങ്ങളിലും അവയുടെ സാന്നിധ്യം തെളിയിക്കുന്ന പുരാവസ്തു-ചരിത്ര സൂചനകൾ ലഭിച്ചിട്ടുണ്ട്. പിന്നീട് കാലക്രമേണ ഈ പാരമ്പര്യങ്ങളുടെ സ്വാധീനം കുറഞ്ഞു.”

സുദേവ് കുറച്ചുനേരം നിശ്ശബ്ദനായി നിന്ന ശേഷം തുടർന്നു.

“ഇന്നത്തെ പല ക്ഷേത്ര രൂപകൽപ്പനകളും ആചാരങ്ങളും, ആയുർവേദ പാരമ്പര്യവും, പ്രാഥമിക വിദ്യാഭ്യാസ രീതികളും വരെ ശ്രമണ പാരമ്പര്യത്തിൽ നിന്ന് രൂപപ്പെട്ടതാണ്.”

നൗഷാദ് സുദേവിന്റെ മുഖത്തേക്ക് നോക്കി.

“പിന്നെ എന്തുകൊണ്ടാണ് അത് ഇവിടെ നിന്ന് അപ്രത്യക്ഷമായത്?”

“പൂർണമായി അപ്രത്യക്ഷമായെന്ന് പറയാൻ കഴിയില്ല, സാർ. പല ആശയങ്ങളും പിന്നീട് മറ്റ് മത-സാമൂഹിക പാരമ്പര്യങ്ങളുമായി ലയിച്ചു. ചിലത് രൂപം മാറി തുടർന്നു.”

നൗഷാദ് ഒന്നും പറഞ്ഞില്ല.

അയാളുടെ കണ്ണുകൾ സുദേവിൽ നിന്ന് മാറി, കുറച്ചകലെയിരുന്ന വിദ്യാർത്ഥികളിലേക്ക് നീങ്ങി.

“ജ്യോത്സന ഈ വിഷയത്തിൽ എത്രത്തോളം ആഴത്തിൽ പോയിരുന്നു?”

നൗഷാദ് പെട്ടെന്ന് ചോദിച്ചു.

സുദേവ് നൗഷാദിനെ നോക്കി.

“വളരെ ആഴത്തിൽ, സാർ.”

“എന്തെങ്കിലും പ്രത്യേക കാരണമുണ്ടായിരുന്നോ?”

“അറിയില്ല.”

സുദേവ് പറഞ്ഞു.

“പക്ഷേ അവൾ സാധാരണ വിദ്യാർത്ഥികളെപ്പോലെ ആയിരുന്നില്ല. പുസ്തകത്തിൽ കിട്ടുന്ന വിവരങ്ങൾ മാത്രം പഠിക്കുന്ന സ്വഭാവമായിരുന്നില്ല അവൾക്ക്. പല കാര്യങ്ങളും എന്നോട് ചോദിക്കും. ചിലപ്പോൾ ഞാൻ തന്നെ അത്ഭുതപ്പെട്ടിട്ടുണ്ട്.”

“എന്തൊക്കെയായിരുന്നു അവൾ ചോദിച്ചിരുന്നത്?”

“ചരിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ... പഴയ ഗ്രന്ഥങ്ങൾ... കേരളത്തിൽ ബുദ്ധ-ജൈന പാരമ്പര്യങ്ങളുടെ സാന്നിധ്യം...”

സുദേവ് ഒന്ന് നിർത്തി.

“പിന്നെ?”

നൗഷാദിന്റെ ശബ്ദത്തിൽ ഇപ്പോൾ കൂടുതൽ താൽപര്യമുണ്ടായിരുന്നു.

“ചിലപ്പോൾ അവളുടെ ചോദ്യങ്ങൾ ചരിത്രത്തിനപ്പുറത്തേക്ക് പോകുമായിരുന്നു.”

നൗഷാദും സജിയും പരസ്പരം നോക്കി.

“എങ്ങനെയുള്ള ചോദ്യങ്ങൾ?”

സജി ചോദിച്ചു.

സുദേവ് മറുപടി പറയാതെ കുറച്ചുനേരം മുന്നോട്ട് നോക്കി നിന്നു.

“അവൾക്ക് ഇത്രയും പഴയൊരു വിഷയത്തിൽ ഇത്ര താൽപര്യം തോന്നാൻ എന്തായിരുന്നു കാരണം?”

നൗഷാദ് വീണ്ടും ചോദിച്ചു.

സുദേവ് ചെറുതായി പുഞ്ചിരിച്ചു.

“അത് എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്, സാർ. പക്ഷേ...”

അയാൾ പെട്ടെന്ന് വാക്കുകൾ നിർത്തി.

“പക്ഷേ?”

നൗഷാദ് ചോദിച്ചു.

ഇത്തവണ അയാളുടെ ശബ്ദത്തിൽ സൗഹൃദമല്ലായിരുന്നു. അന്വേഷണത്തിന്റെ മൂർച്ചയായിരുന്നു.

സുദേവ് നൗഷാദിനെ നോക്കി.

“അവൾ അവസാനമായി എന്നോട് ചോദിച്ച ഒരു ചോദ്യം ഉണ്ടായിരുന്നു, സാർ.”

“എന്തായിരുന്നു ആ ചോദ്യം?”

നൗഷാദ് ഉടൻ ചോദിച്ചു.

സുദേവ് ഒരു നിമിഷം മിണ്ടാതിരുന്നു.

പിന്നെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു:

‘പുനർജന്മം സാധ്യമാണോ, സാർ?’

നൗഷാദിന്റെ മുഖത്തെ ചിരി പൂർണമായി മാഞ്ഞു.

സജിയും നിശ്ശബ്ദനായി.

“അതായിരുന്നു അവൾ എന്നോട് അവസാനമായി കണ്ടപ്പോൾ ചോദിച്ചത്.”

“അവൾ എന്തിനാണ് അങ്ങനെ ചോദിച്ചത്?”

നൗഷാദ് ചോദിച്ചു.

സുദേവ് പതുക്കെ തലകുലുക്കി.

“എനിക്കറിയില്ല, സാർ.”

അയാൾ വീണ്ടും മുന്നോട്ട് നോക്കി.

“പക്ഷേ ആ ചോദ്യം ചോദിക്കുമ്പോൾ... അവളുടെ മുഖത്ത് ഞാൻ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു ഭയമുണ്ടായിരുന്നു.”

നൗഷാദ് ഒന്നും മിണ്ടിയില്ല.

അവന്റെ കണ്ണുകൾ സുദേവിന്റെ മുഖത്ത് തന്നെ ഉറച്ചുനിന്നു.

ജ്യോത്സനയുടെ അവസാന ചോദ്യം, അവളുടെ പഠനവിഷയം പോലെ തന്നെ, ഇനി അന്വേഷണത്തിന്റെ ഭാഗമായിരുന്നു.

Related Posts with Thumbnails