പേജുകള്‍‌

Tuesday, September 1, 2026

KSBI : ഇൻക്യൂബേറ്റ് ദ എഗ്ഗ്‌സ് 24

 തിരുവനന്തപുരം സി.വി. രാമൻപിള്ള റോഡിലൂടെ സജിയും റോയിയും സഞ്ചരിച്ചിരുന്ന കാർ സാവധാനം മുന്നോട്ട് നീങ്ങി.

നഗരത്തിന്റെ ഉച്ചത്തിരക്കിനിടയിലും വഴിയോരത്തെ തണൽമരങ്ങളുടെ നിരയും നവീകരിച്ച റോഡിന്റെ വൃത്തിയും ആ ഭാഗത്തിന് ഒരു തലസ്ഥാന ഗാംഭീര്യം നൽകിയിരുന്നു. മരച്ചില്ലകൾക്കിടയിലൂടെ അരിച്ചെത്തിയ ഇളവെയിൽ കാറിന്റെ വിൻഡ്ഷീൽഡിൽ വെള്ളിപ്പാടുകൾ തീർത്തു.

കാർ വഴുതക്കാട് ജംഗ്ഷൻ പിന്നിട്ട് പതുക്കെ വലത്തോട്ട് തിരിഞ്ഞു.

മുന്നിലായി കേരള വനംവകുപ്പ് ആസ്ഥാന മന്ദിരമായ 'ആരണ്യ ഭവൻ' തെളിഞ്ഞുവന്നു.

കാറിന്റെ വേഗത കുറഞ്ഞു. വിശാലമായ ആ വളപ്പിലേക്ക് കടന്നപ്പോൾത്തന്നെ പുറത്തെ നഗരത്തിന്റെ ചൂടും പുകയും മാറി തണുപ്പുള്ള ഒരു അന്തരീക്ഷം അവരെ വരവേറ്റു. കെട്ടിടസമുച്ചയങ്ങൾക്ക് ചുറ്റും തേക്ക് മരങ്ങളും പച്ചപ്പും തലയുയർത്തി നിന്നിരുന്നു. വനംവകുപ്പിന്റെ ഖാക്കി യൂണിഫോമണിഞ്ഞ ഉദ്യോഗസ്ഥരും ജീവനക്കാരും ഫയലുകളുമായി അങ്ങോട്ടുമിങ്ങോട്ടും നടന്നുനീങ്ങുന്നുണ്ടായിരുന്നു.

പ്രധാന പോർട്ടിക്കോയിലേക്ക് കാർ കയറ്റി സജി വാഹനം ഒതുക്കി നിർത്തി.

ഇരുവരും കാറിൽ നിന്നിറങ്ങി. മുന്നിൽ പരമ്പരാഗത കേരളീയ വാസ്തുശൈലിയും ആധുനികതയും ഇടകലർന്ന ആരണ്യ ഭവന്റെ പ്രധാന കെട്ടിടത്തിലേക്ക് റോയ് ഒന്നുകൂടി തലയുയർത്തി നോക്കി. പ്രവേശന കവാടത്തിന് മുകളിൽ വനംവകുപ്പിന്റെ സ്വർണ്ണവർണ്ണമുള്ള എംബ്ലം തിളങ്ങിനിന്നു.

സജി റോയിയെ തിരിഞ്ഞുനോക്കി.

"വാ..."

അനധികൃത പാമ്പിൻവിഷ മാഫിയയെക്കുറിച്ചോ വന്യജീവി വേട്ടയെക്കുറിച്ചോ ഉള്ള ചില നിർണ്ണായക വിവരങ്ങൾ തേടി, ഇരുവരും ഫോറസ്റ്റ് ഹെഡ്ക്വാട്ടേഴ്സിന്റെ പ്രധാന കവാടം കടന്ന് അകത്തേക്ക് നടന്നു.

പ്രധാന കെട്ടിടത്തിനകത്തേക്ക് കയറിയ സജിയും റോയിയും നേരെ ഇൻഫർമേഷൻ ആൻഡ് എൻക്വയറി കൗണ്ടറിലേക്ക് നീങ്ങി.

സജി തന്റെ ഐഡി കാർഡും കൂടെയുള്ള ഔദ്യോഗിക കത്തും മുന്നിലേക്ക് വെച്ചു.

"ഞങ്ങൾ ക്രൈം ഇൻവെസ്റ്റിഗേഷൻ ടീമിൽ നിന്നാണ്. അടിയന്തരമായ ഒരു ഔദ്യോഗിക ആവശ്യത്തിനായി ഡി.സി.എഫിനെ കാണണം."

ജീവനക്കാരൻ ആ കത്ത് വാങ്ങി ശ്രദ്ധയോടെ വായിച്ചു. തുടർന്ന് ഇന്റർകോമിലൂടെ വിവരം ധരിപ്പിച്ച ശേഷം ഇടനാഴിയുടെ അറ്റത്തുള്ള ക്യാബിനിലേക്ക് വിരൽചൂണ്ടി.

അല്പസമയത്തിനകം അവർ ആ മുറിയുടെ മുന്നിലെത്തി. വാതിലിലെ ബോർഡിൽ എഴുതിയിരുന്നു:

ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (ഇന്റലിജൻസ് & വിജിലൻസ്)

സജി വാതിലിൽ മൃദുവായി മുട്ടി.

"കം ഇൻ."

അവർ അകത്തേക്ക് പ്രവേശിച്ചു. മേശയ്ക്കു പിന്നിലിരുന്ന ഡി.സി.എഫ്. തലയുയർത്തി അവരെ നോക്കി.

"യെസ്, ഇരിക്കൂ... എന്താണ് കാര്യം?"

സജിയും റോയിയും കസേരകളിലേക്ക് ഇരുന്നു. സജി പോലീസിന്റെ ഒഫീഷ്യൽ ലെറ്റർ മേശപ്പുറത്തേക്ക് നീക്കി.

"സാർ, സംസ്ഥാനത്ത് നടക്കുന്ന അനധികൃത പാമ്പിൻവിഷ ശേഖരണവുമായി ബന്ധപ്പെട്ട ഒരു അതീവ രഹസ്യ അന്വേഷണത്തിന്റെ ഭാഗമായി വന്നതാണ്."

റോയ് തന്റെ പക്കലുണ്ടായിരുന്ന റഫറൻസ് ഫയൽ തുറന്നുവെച്ചു.

"കേരളത്തിൽ അടുത്ത കാലത്തോ മുൻപോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള അൺഓതറൈസ്ഡ് സ്നേക്ക് വെനം കളക്ഷൻ, എക്സ്ട്രാക്ഷൻ, അല്ലെങ്കിൽ ഇന്റർ-സ്റ്റേറ്റ് സ്മഗ്ലിംഗ് എന്നിവയെക്കുറിച്ചുള്ള റെക്കോർഡുകൾ ഞങ്ങൾക്ക് ആവശ്യമുണ്ട്. പ്രത്യേകിച്ചും രാജവെമ്പാലകളുടെ വിഷവുമായി ബന്ധപ്പെട്ട എന്തെങ്കിലും രഹസ്യ വിവരങ്ങൾ..."

'രാജവെമ്പാല' എന്ന വാക്ക് കേട്ടതും ഡി.സി.എഫിന്റെ പുരികങ്ങൾ ചെറുതായി ചുളിഞ്ഞു. അദ്ദേഹം കസേരയിൽ അല്പം മുന്നോട്ടാഞ്ഞു.

"കിംഗ് കോബ്ര വെനമോ? അത് അത്ര സാധാരണയായി ലോക്കൽ മാർക്കറ്റിൽ സർക്കുലേറ്റ് ചെയ്യുന്ന ഒന്നല്ലല്ലോ. ഇത് ഏതെങ്കിലും പുതിയ കേസിന്റെ ഭാഗമാണോ?"

സജിയും റോയിയും പരസ്പരം ഒന്ന് നോക്കി.

"അതെ സാർ. ഒരു റീ-ഇൻവെസ്റ്റിഗേഷന്റെ ഭാഗമാണ്. മുൻപ് പിടിയിലായവർ, സംശയത്തിന്റെ നിഴലിലുള്ള ലൈസൻസില്ലാത്ത റെസ്ക്യൂവർമാർ, അല്ലെങ്കിൽ വനത്തിനുള്ളിൽ നിന്ന് പാമ്പുകളെ പിടിച്ച് വിഷം ഊറ്റിയെടുക്കുന്ന റാക്കറ്റുകൾ... അങ്ങനെ വനംവകുപ്പിന്റെ പക്കലുള്ള മുഴുവൻ ഇന്റലിജൻസ് ഫയലുകളും ഒന്ന് ക്രോസ്-ചെക്ക് ചെയ്യണം."

ഡി.സി.എഫ്. കുറച്ചുനേരം ആലോചിച്ചു.

"ശരി. ഞങ്ങളുടെ വിജിലൻസ് വിംഗിന്റെ പക്കലുള്ള കോൺഫിഡൻഷ്യൽ ക്രൈം റെക്കോർഡുകൾ പരിശോധിക്കാം. ബന്ധപ്പെട്ട സെക്ഷൻ ഓഫീസറെ വിളിച്ച് ഫയലുകൾ ഉടൻ നിങ്ങളുടെ മുൻപിലെത്തിക്കാൻ ഞാൻ ഏർപ്പാടാക്കാം."

"വളരെ നന്ദി സാർ." സജി തലയാട്ടി.

ഡി.സി.എഫ്. ഉടൻ തന്നെ തന്റെ മേശപ്പുറത്തിരുന്ന ഫോണെടുത്ത് വിജിലൻസ് രജിസ്ട്രിയിലേക്ക് ഡയൽ ചെയ്തു.

വനംവകുപ്പിന്റെ രഹസ്യ വിജിലൻസ് റെക്കോർഡുകൾക്ക് മുന്നിൽ മണിക്കൂറുകൾ നീണ്ട സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമാണ് സജിയും റോയിയും ഒടുവിൽ എഴുന്നേറ്റത്.

പഴയ വൈൽഡ്‌ലൈഫ് ക്രൈം കേസുകൾ, രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഇന്റലിജൻസ് ഫയലുകൾ, അനധികൃതമായി പിടികൂടപ്പെട്ട വനവിഭവങ്ങളുടെ ലിസ്റ്റുകൾ എന്നിവയെല്ലാം അവർ ആഴത്തിൽ പരിശോധിച്ചു. ആവശ്യമായ പ്രധാന വിവരങ്ങൾ ഡയറിയിൽ കുറിച്ചെടുക്കുകയും നിർണ്ണായകമായ ചില ഫയലുകളുടെ പകർപ്പുകൾ കൈപ്പറ്റുകയും ചെയ്തു.

ആരണ്യ ഭവന്റെ കോമ്പൗണ്ടിലേക്ക് ഇറങ്ങിയ ശേഷം ഇരുവരും ഒരു തണൽമരത്തിന് കീഴെ നിന്ന് ലഭിച്ച ഡാറ്റകളെക്കുറിച്ച് ചർച്ച ചെയ്യാൻ തുടങ്ങി.

"നമുക്ക് ഇതിൽ ആദ്യം എവിടെ നിന്നാണ് തുടങ്ങേണ്ടത്?" റോയ് സംശയത്തോടെ ചോദിച്ചു.

സജി തന്റെ കൈയിലെ കുറിപ്പുകളിലേക്ക് കണ്ണോടിച്ചു.

"കേരളത്തിൽ സ്വാഭാവികമായി രാജവെമ്പാലകളെ കാണപ്പെടുന്നതും, മുമ്പ് ഇത്തരം ടോക്സിൻ എക്സ്ട്രാക്ഷൻ ആരോപണങ്ങൾ വന്നിട്ടുള്ളതുമായ ഹോട്‌സ്‌പോട്ടുകൾ കേന്ദ്രീകരിച്ച് ആദ്യം ഫിൽട്ടർ ചെയ്യാം."

കുറച്ചുനേരത്തെ വിശദമായ ക്രോസ്-ചെക്കിംഗിനൊടുവിൽ അവർ അഞ്ച് പ്രധാന ഫോറസ്റ്റ് ബെൽറ്റുകൾ ഷോർട്ട്‌ലിസ്റ്റ് ചെയ്തു:

  • വയനാട്: മുത്തങ്ങ, ബന്ദിപ്പൂർ വനാതിർത്തികളോട് ചേർന്ന മേഖലകൾ.

  • ഇടുക്കി: പശ്ചിമഘട്ടത്തിലെ കനത്ത മഴക്കാടുകളും വിദൂര വനപ്രദേശങ്ങളും.

  • പത്തനംതിട്ട: റാന്നി, ഗവി വനമേഖലകൾ.

  • തിരുവനന്തപുരം സൗത്ത് സർക്കിൾ: അതീവ ജൈവവൈവിധ്യമുള്ള അഗസ്ത്യമല ബയോസ്ഫിയർ റിസർവ്വ്.

  • പാലക്കാട്: മലമ്പുഴയ്ക്ക് കിഴക്കുള്ള വാളയാർ, നെല്ലിയാമ്പതി മലനിരകൾ.

സജി ആ ലിസ്റ്റിലേക്ക് വിരലോടിച്ചു.

"നമ്മൾ ഇപ്പോൾ തിരുവനന്തപുരത്താണ് ഉള്ളത്. അതുകൊണ്ട് ആദ്യം തുടങ്ങാൻ ഏറ്റവും അനുയോജ്യമായത്..." അവൻ ഒരു നിമിഷം ആലോചിച്ചു. "...അഗസ്ത്യമലയുടെ അടിവാരങ്ങളാണ്."

റോയ് അനുകൂലമായി തലയാട്ടി. "ശരിയാണ്. ഇവിടുന്ന് വളരെ അടുത്താണ്. ട്രൈബൽ സെറ്റിൽമെന്റുകളിൽ നിന്നും ലോക്കൽ ഇൻഫോർമേഴ്സിൽ നിന്നും പ്രാഥമിക വിവരങ്ങൾ പെട്ടെന്ന് ശേഖരിക്കാനും പറ്റും."

"അതെ." സജി ഫയൽ മടക്കി കക്ഷത്തിൽ വെച്ചു. "അവിടം ആദ്യം കവർ ചെയ്യാം."

റോയ് കൈത്തണ്ടയിലെ വാച്ചിലേക്ക് നോക്കി. "നാളെ രാവിലെ തന്നെ തിരിക്കാമോ?"

സജി ദൃഢതയോടെ തലയാട്ടി. "നാളെ പുലർച്ചെ തന്നെ."

ഇരുവരും കാറിലേക്ക് നടന്നു. കേരളത്തിന്റെ പച്ചപ്പുനിറഞ്ഞ വനഭൂപടത്തിലെ അഞ്ച് നിർണ്ണായക ഇടങ്ങൾ ഇപ്പോൾ അവരുടെ ലിസ്റ്റിലുണ്ട്.

പക്ഷേ ആ പട്ടികയിലെവിടെയോ ഒളിഞ്ഞിരിക്കുന്ന യഥാർത്ഥ വിഷത്തിന്റെ ഉറവിടം... അവരറിയാതെ തന്നെ കൂടുതൽ അപകടകരമായ മറ്റൊരു നിഗൂഢതയിലേക്കായിരുന്നു വിരൽ ചൂണ്ടിക്കൊണ്ടിരുന്നത്.

KSBI : ഇൻക്യൂബേറ്റ് ദ എഗ്ഗ്‌സ് 23

കേരള പോലീസ് ആസ്ഥാനത്തിന്റെ ഗാംഭീര്യമുള്ള കെട്ടിടത്തിലേക്ക് ശിവ ഒറ്റയ്ക്ക് നടന്നു കയറി.

പുറത്ത് പതിവുപോലെ ഔദ്യോഗിക തിരക്ക് നിറഞ്ഞുനിന്നിരുന്നു. വിവിധ യൂണിഫോമുകളിലുള്ള ഉദ്യോഗസ്ഥരും ജീവനക്കാരും ഫയലുകളുമായി വേഗത്തിൽ അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നു. ഇടയ്ക്കിടെ മുഴങ്ങുന്ന ലാൻഡ്‌ഫോൺ ബെല്ലുകളും, അകലെനിന്നുള്ള കമാൻഡിംഗ് ശബ്ദങ്ങളും ചേർന്ന് ആ കെട്ടിടത്തിനുള്ളിൽ ഒരു നിയന്ത്രിതമായ ഭരണനിർവ്വഹണ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു.

ശിവ ലിഫ്റ്റിലേക്ക് കയറി. വാതിലുകൾ അടഞ്ഞതോടെ താഴത്തെ ബഹളങ്ങളെല്ലാം പൂർണ്ണമായി നിലച്ചു.

ലിഫ്റ്റ് മുകളിലെ നിലയിലെത്തി തുറന്നപ്പോൾ മുന്നിലുള്ള ഇടനാഴിയിൽ മറ്റൊരു ലോകത്തിന്റെ നിശ്ശബ്ദതയായിരുന്നു. ചുവരുകളിൽ മുൻ ഡിജിപിമാരുടെ ചിത്രങ്ങളും ഔദ്യോഗിക ഫലകങ്ങളും. ശിവ കട്ടിയുള്ള കാർപെറ്റ് വിരിച്ച ഇടനാഴിയിലൂടെ പതുക്കെ മുന്നോട്ട് നടന്നു.

അവസാനം അവൻ ലക്ഷ്യസ്ഥാനത്തെ വാതിലിന് മുന്നിലെത്തി. വാതിലിലെ നെയിംബോർഡിലേക്ക് അവന്റെ കണ്ണുകൾ പതിഞ്ഞു.

തോമസ് കുര്യൻ IPS, ADGP (Law & Order)

ശിവ വാതിലിൽ മൃദുവായി മുട്ടി.

"കം ഇൻ." അകത്തുനിന്ന് ഗൗരവം നിറഞ്ഞ അനുവാദം.

ശിവ വാതിൽ തുറന്ന് അകത്തേക്ക് കയറി.

വിശാലമായ മുറിയുടെ ഒത്ത നടുക്കായുള്ള വലിയ തേക്ക് തടിയുടെ ഡെസ്കിന് പിന്നിൽ എ.ഡി.ജി.പി. തോമസ് കുര്യൻ ഇരിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വലതുവശത്തുള്ള കസേരയിൽ ഒരു ഫയൽ പരിശോധിക്കുന്ന ഭാവത്തിൽ ഐ.ജി. പി. രവികുമാറും.

ശിവ രണ്ടുപേരെയും നോക്കി അറ്റൻഷനായി നിന്ന് കൃത്യമായ പ്രൊഫഷണലിസത്തോടെ സല്യൂട്ട് ചെയ്തു.

"ഗുഡ് ഈവനിംഗ്, സാർ."

"ഗുഡ് ഈവനിംഗ്." എ.ഡി.ജി.പി. നിർവികാരമായി പ്രതികരിച്ചു.

ശിവ നേരെ നോക്കി പറഞ്ഞു: "സാർ... എന്നെ കാണണമെന്ന് പറഞ്ഞിരുന്നു."

തോമസ് കുര്യൻ പെട്ടെന്ന് മറുപടിയൊന്നും പറഞ്ഞില്ല. അദ്ദേഹത്തിന്റെ സൂക്ഷ്മമായ കണ്ണുകൾ കുറച്ചുനേരം ശിവയുടെ മുഖത്തുതന്നെ ഉറച്ചുനിന്നു. അരികിലിരുന്ന ഐ.ജി. രവികുമാറിന്റെ മുഖത്തും ഒരു അസ്വാഭാവിക ഭാവമുണ്ടായിരുന്നു.

ശിവ ഇരുവരുടെയും മുഖങ്ങളിലേക്ക് മാറിമാറി നോക്കി. അവരുടെ മുഖത്ത് വെറുമൊരു ഔദ്യോഗിക ഗൗരവം മാത്രമല്ലായിരുന്നു; എവിടെയോ അല്പം പുച്ഛവും ഒരുതരം ആധിപത്യ ഭാവവും കലർന്ന നിഴലുണ്ടായിരുന്നു.

ശിവ ആ സൂക്ഷ്മ ഭാവമാറ്റം കൃത്യമായി വായിച്ചെടുത്തു. എങ്കിലും, മുഖത്ത് യാതൊരു വികാരവ്യത്യാസവും വരുത്താതെ അവൻ പൂർണ്ണമായ അച്ചടക്കത്തോടെ നിവർന്നുതന്നെ നിന്നു.

മുറിക്കുള്ളിൽ അല്പനേരം കനത്തൊരു അസ്വസ്ഥത തളംകെട്ടിനിന്നു.

"എന്താ സുബ്രു... ജ്യോത്സനയുടെ കേസ് മാത്രം പോരെ? ലോകത്തുള്ള എല്ലാ കേസും തലയിലേറ്റാൻ നടക്കുകയാണോ?" ഐ.ജി. പി. രവികുമാർ ചുണ്ടിൽ പുച്ഛം കലർന്ന ചിരിയോടെ ചോദിച്ചു. "വിദേശികളൊക്കെയാണല്ലോ ഇപ്പോൾ നിന്റെ ക്ലയന്റ്സ് എന്ന് അറിഞ്ഞു!"

ശിവ യാതൊരു പ്രകോപനവുമില്ലാതെ ശാന്തനായി നിന്നു.

"സാർ... ജ്യോത്സന കേസ് അന്വേഷിച്ചുവന്നപ്പോഴാണ് പഴയൊരു കേസുമായി ഇതിന് വ്യക്തമായ ഒരു ലിങ്ക് കിട്ടിയത്. അതുകൊണ്ടാണ് അതും അന്വേഷിക്കേണ്ടി വന്നത്."

ഡെസ്കിൽ കൈകൾ കോർത്തുപിടിച്ചിരുന്ന എ.ഡി.ജി.പി. തോമസ് കുര്യൻ ശിവയെ ഒന്ന് സൂക്ഷിച്ചുനോക്കി.

"താൻ എന്ത് വേണമെങ്കിലും അന്വേഷിച്ചോ. ഫോർമൽ റിക്വസ്റ്റ് വെച്ചാൽ റീ-ഓപ്പൺ ചെയ്യാനുള്ള അനുമതി തരാം."

ഐ.ജി. രവികുമാർ കസേരയിലേക്ക് പിന്നോട്ട് ചാരി, ഒട്ടും ഗൗരവമില്ലാത്ത മട്ടിൽ കൈവിരലുകൾ മേശപ്പുറത്ത് തട്ടി.

"ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഇൻവെസ്റ്റിഗേഷൻ ഫോഴ്സാണ് കേരള പോലീസ്. അവരൊക്കെ അന്വേഷിച്ച് ക്ലോസ് ചെയ്ത കേസാണല്ലോ നമ്മുടെ ശിവ സുബ്രഹ്മണ്യം ഇപ്പോൾ വീണ്ടും കണ്ടുപിടിക്കാൻ പോകുന്നത്!"

ഒരു നിമിഷം നിർത്തി രവികുമാർ പരിഹാസത്തോടെ ഒന്ന് ചിരിച്ചു.

"ഓ... മറന്നു, ഇപ്പോൾ സി.എം.-ന്റെ സ്വന്തം ആളാണല്ലോ നമ്മുടെ സുബ്രു!" അവൻ അരികിലിരുന്ന എ.ഡി.ജി.പിയെ നോക്കി കണ്ണിറുക്കി. "ആ കാട്ടിൽ കിടന്ന് ഈറ്റ വെട്ടുന്നതിനേക്കാൾ എന്തുകൊണ്ടും ബെറ്ററല്ലേ ഇതൊക്കെ... അല്ലേടാ സുബ്രു?"

ശിവയുടെ കൺപീലികൾ പോലും അനങ്ങിയില്ല. ഒരു ഭാവവ്യത്യാസവുമില്ലാതെ, കനത്തതും എന്നാൽ ശാന്തവുമായ ശബ്ദത്തിൽ അവൻ പറഞ്ഞു:

"സാർ... എന്റെ പേര് ശിവ സുബ്രഹ്മണ്യം എന്നാണ്."

"ആ പേരിലുമുണ്ടല്ലോ ഒരു തലതിരിവ്!"

രവികുമാർ വീണ്ടും പ്രകോപിപ്പിക്കാൻ ഉറച്ചതുപോലെ പരിഹാസത്തോടെ ചിരിച്ചു.

"ശിവന്റെ മകനല്ലേ സുബ്രഹ്മണ്യം? ഇവിടെ സുബ്രഹ്മണ്യന്റെ മകൻ ശിവൻ! ഹ... ഹ..." അയാൾ വീണ്ടും പുച്ഛത്തോടെ ചിരിച്ചു. "അതെന്താടോ അങ്ങനെ ഒരു കീഴ്‌മേൽ മറിച്ചിൽ?"

ശിവയുടെ മുഖത്ത് ഒട്ടും കോപമോ പരിഭ്രമമോ തെളിഞ്ഞില്ല. അവൻ തികഞ്ഞ ശാന്തതയോടെ രവികുമാറിന്റെ കണ്ണുകളിലേക്ക് നേരെ നോക്കി.

"സാർ... നിങ്ങൾ കളിയാക്കി പറഞ്ഞതുപോലെ ബാംബൂ കോർപ്പറേഷനിൽ മാത്രമല്ല, എന്റെ വ്യക്തിജീവിതത്തിലും ഈറ്റയ്ക്ക് വലിയൊരു സ്ഥാനമുണ്ട്."

മുറിക്കുള്ളിലെ അന്തരീക്ഷം പെട്ടെന്ന് നിശ്ശബ്ദമായി. രവികുമാറിന്റെ ചുണ്ടിലെ പരിഹാസച്ചിരി പതിയെ മാഞ്ഞുതുടങ്ങി.

ശിവ തുടർന്നു:

"ഈറ്റ വെട്ടി പായും മുറവും പനമ്പും നെയ്ത് വിറ്റാണ് അദ്ദേഹം എന്നെ പഠിപ്പിച്ചത്. ജീവിതകാലം മുഴുവൻ മറ്റുള്ളവരുടെ മുന്നിൽ ആശ്രിതനായി ജീവിച്ചുതീർക്കേണ്ടി വന്ന ആ മനുഷ്യന്, തന്റെ മകനെങ്കിലും ആ അവസ്ഥയിൽ നിന്ന് ഒരു മാറ്റം ഉണ്ടാകണമെന്ന് തോന്നി."

ഒരു നിമിഷം അവൻ നിശ്ശബ്ദനായി. അവന്റെ ശബ്ദത്തിൽ ആഴത്തിലുള്ള ആത്മാഭിമാനം നിറഞ്ഞുനിന്നു.

"അതുകൊണ്ടാണ്..." അവൻ വാക്കുകൾക്ക് കനം നൽകി തുടർന്നു. "മറ്റാരുടെയും ആശ്രിതനല്ലാത്ത... എല്ലാറ്റിനും അതീതമായി നിൽക്കുന്ന, ആദിയും അന്തവും കണ്ടെത്താൻ ബ്രഹ്മാവിനോ വിഷ്ണുവിനോ പോലും സാധിക്കാത്ത ആ ആദിമ പറയന്റെ പേര്..."

മുറിയിൽ ശ്വാസമടക്കിയ നിശ്ശബ്ദത.

"...'ശിവൻ' "

ഒരു നിമിഷം ഇടവേള.

"ആ പേരാണ് അദ്ദേഹം എനിക്ക് നൽകിയത്."

"താൻ അതങ്ങ് വിടെടോ..." എ.ഡി.ജി.പി. തോമസ് കുര്യൻ പെട്ടെന്ന് ഇടപെട്ടുകൊണ്ട് ശിവയെ നോക്കി. "രവി... ചുമ്മാ ഒരു തമാശയ്ക്ക് പറഞ്ഞതല്ലേയുള്ളൂ!"

ശിവയുടെ ആത്മാഭിമാനം തുളുമ്പുന്ന വാക്കുകൾക്ക് മുന്നിൽ എ.ഡി.ജി.പിയുടെ കണ്ണുകളിൽ നേരിയൊരു പതർച്ചയും, ആ സംഭാഷണം അത്രത്തോളം പോകാൻ അനുവദിക്കരുതായിരുന്നുവെന്ന ചെറിയൊരു കുറ്റബോധവും നിഴലിച്ചു.

"കുഴപ്പമില്ല, സാർ." ശിവ തികഞ്ഞ ആത്മനിയന്ത്രണത്തോടെ മറുപടി നൽകി.

തോമസ് കുര്യൻ മേശപ്പുറത്തെ ഫയലിലേക്ക് നോക്കി ഒന്ന് മൂളി. പിന്നീട് കസേരയിൽ അല്പം മുന്നോട്ടാഞ്ഞു.

"ഓക്കേ... താൻ എന്തായാലും ആർതറിന്റെ കേസ് റീ-ഓപ്പൺ ചെയ്ത് അന്വേഷണവുമായി മുന്നോട്ട് പോയ്ക്കോളൂ. ഒഫീഷ്യൽ ഓർഡർ ഞാൻ ഇഷ്യൂ ചെയ്യാം." ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം അദ്ദേഹം കൂട്ടിച്ചേർത്തു, "എന്തെങ്കിലും ബുദ്ധിമുട്ടോ തടസ്സങ്ങളോ ഉണ്ടായാൽ എന്നെ നേരിട്ട് അറിയിച്ചാൽ മതി."

"ശരി, സാർ."

ശിവ തിരിഞ്ഞ് വാതിലിനരികിലേക്ക് നടന്നു. പിൻതിരിയും മുൻപ് അവൻ ഒരിക്കൽക്കൂടി നിവർന്നുനിന്നു. കസേരയിലിരുന്ന ഐ.ജി. രവികുമാറിന്റെ മുഖത്ത് അന്നേരം പഴയ അഹങ്കാരമോ പുച്ഛമോ ഉണ്ടായിരുന്നില്ല; വാക്കിനാൽ മുറിവേറ്റവന്റെ ഒരുതരം മൂകത മാത്രം.

ശിവ രണ്ടുപേരെയും നോക്കി അവസാനമായി ഒരിക്കൽക്കൂടി സല്യൂട്ട് ചെയ്തു.

"സാർ."

അവൻ വാതിൽ തുറന്ന് പുറത്തേക്ക് നടന്നു. ഭാരമുള്ള ആ തടിയുടെ വാതിൽ പതുക്കെ അടഞ്ഞു.

മുറിക്കുള്ളിൽ വീണ്ടും കനത്തൊരു നിശ്ശബ്ദത തളംകെട്ടിനിന്നു. പരസ്പരം എന്തെങ്കിലും പറയാൻ പോലുമാകാതെ ആ രണ്ടു മുതിർന്ന ഉദ്യോഗസ്ഥരും കസേരയിൽത്തന്നെ നിശ്ചലരായി ഇരുന്നു.

Related Posts with Thumbnails