പേജുകള്‍‌

Sunday, August 30, 2026

KSBI – ഇൻക്യൂബേറ്റ്: ദ എഗ്ഗ്സ് 16

 ## Chapter 16

തങ്ങളുടെ മുൻപിലുള്ള ബോർഡിലേക്ക് ശിവ ലളിതഭാവത്തിൽ നോക്കി.

പോലീസ് സ്റ്റേഷൻ എറണാകുളം സെൻട്രൽ 

വണ്ടിയിൽ നിന്നിറങ്ങിയ ശിവയും നൗഷാദും സ്റ്റേഷന്റെ അകത്തേക്ക് നടന്നു.

പ്രവേശന കവാടത്തിനരികിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് കോൺസ്റ്റബിൾ അവരെ കണ്ടതും അറ്റൻഷനായി നിന്നു.

"SHO ഉണ്ടോ?"

ശിവ ചോദിച്ചു.

"ഉണ്ട് സാർ."

കോൺസ്റ്റബിൾ അകത്തേക്ക് ചൂണ്ടിക്കാട്ടി.

"അകത്തുണ്ട്."

"ശരി."

ശിവ മുന്നോട്ട് നടന്നു.

പിന്നിൽ നൗഷാദും സംഘവും.

SHOയുടെ മുറിയുടെ വാതിൽ കടന്ന് അകത്തേക്ക് കയറിയ ശിവയെ കണ്ടതും SHO ഉടൻ എഴുന്നേറ്റ് അറ്റൻഷനായി നിന്ന് സല്യൂട്ട് ചെയ്തു.

"ഗുഡ് മോർണിംഗ്, സാർ."

"ഗുഡ് മോർണിംഗ്."

ശിവ ചെറിയൊരു പുഞ്ചിരിയോടെ മറുപടി നൽകി.

അപ്പോഴേക്കും SHOയുടെ കണ്ണുകൾ നൗഷാദിൽ പതിഞ്ഞു.

ഒരു നിമിഷം അയാളുടെ മുഖത്ത് അതിശയം തെളിഞ്ഞു.

പിന്നെ സന്തോഷത്തോടെ മുന്നോട്ട് വന്നു.

"അല്ലാ... നൗഷാദ്!"

നൗഷാദും ചിരിച്ചു.

"എന്താ വിശേഷം?"

"എന്ത് വിശേഷം... കേസന്വേഷണം അല്ലാതെന്ത്?"

ഇരുവരും കൈകൊടുത്തു.

"എത്ര കാലമായി കണ്ടിട്ട്!"

"കുറച്ചായി."

പഴയ പരിചയത്തിന്റെ ചൂട് അവരുടെ സംസാരത്തിൽ വ്യക്തമായിരുന്നു.

ശിവ അവരെ നോക്കി ചെറുതായി പുഞ്ചിരിച്ചു.

"ഓക്കെ, നമുക്ക്... കാര്യത്തിലേക്കു കടക്കാം. ഈ സ്റ്റേഷനിൽ തീർപ്പാക്കാൻ പറ്റാത്ത രണ്ടു കേസിൽ ആണ് ഞങ്ങൾ "

SHOയുടെ മുഖത്തെ ചിരി പതുക്കെ മാറി.

"രണ്ടു കേസ്? ജോത്സനയുടെ മിസ്സിംഗ് അല്ലെ? അതിന്റെ കേസ് ഫയലും ഡീറ്റൈൽസും നിങ്ങൾക്കായി ഇവിടെ നിന്നും വാങ്ങിയിരുന്നു. അതല്ലാതെ വേറെ ?! "

ശിവ തലയാട്ടികൊണ്ട് ചിരിച്ചു .

"അതെ. ഈ കസേരയിൽ നൗഷാദ് ഇരുന്നപ്പോൾ മര്യാദക്ക് ഫിനിഷ് ചെയ്യാത്ത ഒന്ന് "

നൗഷാദ് മുന്നോട്ട് വന്നു.

"മംഗളവനത്തിലെ കേസ്."

അത് കേട്ടതും SHOയുടെ മുഖത്ത് ഗൗരവം നിറഞ്ഞു.

"ആ കേസ്?"

"അതുതന്നെ."

SHO മേശയുടെ അരികിലുള്ള അലമാരയിൽ നിന്ന് പഴയ കേസ് ഫയൽ എടുത്തുകൊണ്ടുവന്നു.

"ഇതാണ് സാർ ആ കേസിന്റെ ഫയൽ."

ശിവ ഫയൽ ഏറ്റുവാങ്ങി.

മേശപ്പുറത്ത് വെച്ച് പതുക്കെ തുറന്നു.

ആദ്യ പേജുകളിൽ തന്നെ കേസുമായി ബന്ധപ്പെട്ട ചില ഫോട്ടോകളുണ്ടായിരുന്നു.

ശിവ ഓരോന്നായി നോക്കി മുന്നോട്ട് നീങ്ങി.

അപ്പോഴാണ് ഒരു ഫോട്ടോയിൽ അവന്റെ കണ്ണുകൾ നിശ്ചലമായത്.

ആർതർ ജെയിംസ് വിറ്റ്മോറിന്റെ കഴുത്തിന് ചുറ്റും ഉണ്ടായിരുന്ന മാല.

ശിവ ഫോട്ടോ അടുത്തേക്ക് വലിച്ചെടുത്തു.

കുറച്ചുനേരം സൂക്ഷിച്ചുനോക്കി.

മാലയുടെ നടുക്കുണ്ടായിരുന്ന ഒരു പ്രത്യേക ഭാഗം അവൻ തിരഞ്ഞു.

പക്ഷേ...

നടുക്കായി ഉണ്ടായിരുന്ന ആ ഭാഗം അതിലുണ്ടായിരുന്നില്ല.

അവൻ അടുത്ത പേജിലേക്ക് തിരിഞ്ഞു.

പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

ശിവ അത് ശ്രദ്ധാപൂർവ്വം വായിക്കാൻ തുടങ്ങി.

മരണകാരണം, ശരീരത്തിലെ പരിക്കുകൾ, രക്തത്തിലെ വിഷാംശം... ഓരോ വിവരവും അവൻ പ്രത്യേകം പരിശോധിച്ചു.

"ബൈറ്റ് മാർക്ക് എവിടെയാണ്?"

ശിവ ചോദിച്ചു.

"കയ്യിൽ, സാർ."

നൗഷാദ് മറുപടി പറഞ്ഞു.

ശിവ വീണ്ടും റിപ്പോർട്ടിലേക്ക് കണ്ണോടിച്ചു.

പാമ്പുകടിയേറ്റ ഭാഗത്തെക്കുറിച്ചുള്ള രേഖ വായിച്ചു.

വിഷപരിശോധനയുടെ ഫലത്തിൽ എത്തിയപ്പോൾ അവൻ പെട്ടെന്ന് നിർത്തി.

ഒരു പ്രത്യേക വാക്കിൽ അവന്റെ കണ്ണുകൾ പതിഞ്ഞു.

'Neurotoxic venom'

ശിവ ഫോൺ എടുത്തു.

റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്ന വിഷത്തിന്റെ പേര് തിരഞ്ഞു.

കുറച്ചുനേരം സ്ക്രീനിലേക്ക് നോക്കിയ ശേഷം ശിവയുടെ മുഖഭാവം മാറി.

"നൗഷാദ്..."

നൗഷാദ് അടുത്തേക്ക് വന്നു.

"സാർ?"

"ഈ venom... എന്തിന്റേതാണെന്ന് നോക്ക്."

നൗഷാദ് ഫോണിലേക്ക് നോക്കി.

"രാജവെമ്പാലയുടെ വിഷം."

ശിവ വീണ്ടും ഫോൺ കൈയിലെടുത്തു.

വായിച്ചുകൊണ്ടിരുന്ന വിവരങ്ങളിൽ പ്രധാനമായും neurotoxic venom എന്ന വാക്കാണ് അവന്റെ ശ്രദ്ധയിൽപ്പെട്ടത്. രാജവെമ്പാലയുടെ വിഷത്തിൽ നാഡീവ്യവസ്ഥയെയും neuromuscular junction-നെയും ബാധിക്കുന്ന α-neurotoxins ഉൾപ്പെടെയുള്ള നിരവധി വിഷപ്രോട്ടീനുകൾ ഉണ്ടെന്ന് രേഖപ്പെടുത്തിയിരുന്നു.

ശിവ പതുക്കെ സ്ക്രീനിൽ നിന്ന് തല ഉയർത്തി.

"അപ്പോൾ..."

അവൻ നൗഷാദിനെ നോക്കി.

"ആർതറിനെ കടിച്ചത് രാജവെമ്പാലയാണ്."

നൗഷാദ് ഒന്നും പറഞ്ഞില്ല.

"താനൊക്കെ ഏതു മറ്റെടുത്തെ പോലീസ് ആയിരുന്നെടോ?"

ശിവ പൊട്ടിത്തെറിച്ചു.

"മംഗളവനത്തിൽ ഏതു കോ....ത്തിലാഡോ രാജവെമ്പാല ഇരിക്കുന്നത്?"

"രാജവെമ്പാല എത്ര പേരെ കേരളത്തിൽ കടിച്ചിട്ടുണ്ടെടോ?"

ശിവയുടെ ശബ്ദം ഉയർന്നു.

"സാർ..."

നൗഷാദ് നിന്ന് പരുങ്ങി.

"നേര്ച്ച പോലെയാണ് കേസ് അന്വേഷണം."

"സാർ... ആ സമയത്ത് വളരെയധികം കേസിന്റെ സമ്മർദം ഉണ്ടായിരുന്നു."

നൗഷാദ് പതുക്കെ പറഞ്ഞു.

"പോരാത്തതിന് ഇത് വലിയ ഇഷ്യൂ ആക്കണ്ട എന്ന് മുകളിൽ നിന്നും വിളിയും വന്നിരുന്നു. വിദേശിയായതിനാൽ വേണ്ടാത്ത തൊല്ല തലയിൽ കേറ്റിവയ്ക്കേണ്ട എന്നും പറഞ്ഞു."

അവൻ ഒന്ന് നിർത്തി.

"അതുകൊണ്ട് പെട്ടെന്ന് തന്നെ കേസ് ഫിനിഷ് ചെയ്തു."

ശിവ വീണ്ടും മേശപ്പുറത്തിരുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലേക്കു നോക്കി.

റിപ്പോർട്ടിന്റെ അവസാന ഭാഗത്ത് രേഖപ്പെടുത്തിയിരുന്ന പേര് അവന്റെ ശ്രദ്ധയിൽപ്പെട്ടു.

ഡോ. രാജേശ്വരി തമ്പി

ശിവ റിപ്പോർട്ട് അടച്ചു.

"നമ്മൾക്ക് ഈ ഡോക്ടറെ അടുത്തതായി കാണണം."

അവൻ ഫയൽ എടുത്തു.

"ഈ ഫയൽ എല്ലാം എടുത്തോളൂ."

KSBI – ഇൻക്യൂബേറ്റ്: ദ എഗ്ഗ്സ് 15

 "അയാൾ മരിച്ചത് എങ്ങനെയായിരുന്നു?"

ശിവയുടെ ചോദ്യം കേട്ടതും നൗഷാദ് ശിവയെ നോക്കി.

"പാമ്പ് കടിയേറ്റാണ് സാർ."

"പാമ്പ് കടിയോ?"

ശിവയുടെ മുഖത്ത് സംശയം നിറഞ്ഞു.

"അതെ സാർ. അന്ന് നടത്തിയ അന്വേഷണത്തിലും പോസ്റ്റ്മാർട്ടം റിപ്പോർട്ടിലും പാമ്പ് കടിയേറ്റാണ് മരണം സംഭവിച്ചതെന്ന് തന്നെയായിരുന്നു നിഗമനം."

"ആളെക്കുറിച്ച് കൂടുതലെന്തെങ്കിലും?"

"ബ്രിട്ടീഷ് പൗരനായിരുന്നു. പേര് ആർതർ ജെയിംസ് വിറ്റ്മോർ. കേരളം കാണാൻ വന്നതാണ് എന്നാണ് രേഖയിൽ ഉണ്ടായിരുന്നത്."

നൗഷാദ് ഒരു നിമിഷം ആലോചിച്ചു.

"എന്റെ ഓർമ്മയിൽ... അയാൾ ഒറ്റയ്ക്കായിരുന്നു കേരളത്തിലെത്തിയത്. കൊച്ചിയിലെ ഒരു ഹോട്ടലിലായിരുന്നു താമസം. മംഗളവനത്തിൽ എങ്ങനെയാണ് എത്തിയതെന്ന് അന്ന് അന്വേഷിച്ചിരുന്നു."

"എന്നിട്ട്?"

"അയാൾക്ക് പ്രകൃതിയും ചരിത്രപരമായ സ്ഥലങ്ങളും കാണാൻ വലിയ താൽപര്യമുണ്ടായിരുന്നുവെന്നാണ് ഹോട്ടലിൽ നിന്ന് അറിയാൻ കഴിഞ്ഞത്. അതുകൊണ്ടാണ് മംഗളവനത്തിലും പോയതെന്നാണ് ആദ്യം കരുതിയത്."

"ബോഡി എന്ത് ചെയ്തു?"

"ബന്ധുക്കളെ എംബസി വഴി അറിയിച്ചു. അവർ ഇവിടെ എത്തിയിരുന്നു. പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി."

ശിവ കുറച്ചുനേരം ഒന്നും പറഞ്ഞില്ല.

പിന്നെ കസേരയിൽ പിന്നിലേക്ക് ചാരി ഇരുന്നു.

"ഏതു പാമ്പാണ് കടിച്ചത്?"

"അത്..."

നൗഷാദ് ഒന്ന് മടിച്ചു.

"അന്ന് അതിനെക്കുറിച്ച് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് എനിക്ക് ഓർമ്മയില്ല സാർ."

"എന്നാലും ഒരു പൊരുത്തമില്ലായ്മയുണ്ട്."

ശിവ കുറച്ചുനേരം ആലോചിച്ചുകൊണ്ട് പറഞ്ഞു.

"മംഗളവനത്തിൽ വിഷപ്പാമ്പുകളെ വളരെ വിരളമായേ കാണാറുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്."

പെട്ടെന്ന് ശിവ രതീഷിനെ നോക്കി.

"ഏയ് രതീഷ്... മംഗളവനത്തിൽ കാണപ്പെടുന്ന പാമ്പുകളെ ഒന്ന് നെറ്റിൽ ചെക്ക് ചെയ്തേ."

രതീഷ് ഉടൻ കമ്പ്യൂട്ടറിലേക്ക് തിരിഞ്ഞു.

കുറച്ചുനേരം സ്ക്രീനിലേക്ക് നോക്കിയശേഷം പറഞ്ഞു.

"കൂടുതലും ചേരയും നീർക്കോലിയും ഒക്കെയാണ് സാർ അവിടെയുള്ളത്. പിന്നെ മൂർഖനെയും അണലിയെയും കണ്ടതായി വളരെ കുറച്ച് റിപ്പോർട്ടുകളേ ഉള്ളൂ."

"പാമ്പുകടി... വ്യത്യസ്തമായ ആ മാല... ഉം..."

തന്നത്താൻ എന്നപോലെ ശിവ പറഞ്ഞു.

പിന്നെ ശിവയുടെ ശബ്ദം കടുപ്പമായി.

"പോസ്റ്റ്മാർട്ടം റിപ്പോർട്ട് വേണം."

"ശരി സാർ."

"പാമ്പ് കടിയാണെന്ന് എങ്ങനെ സ്ഥിരീകരിച്ചു എന്നും നോക്കണം."

നൗഷാദ് തലകുനിച്ചു.

"ശരി സാർ."

ശിവ മേശപ്പുറത്തിരുന്ന പേന വിരലുകൾക്കിടയിൽ കറക്കി.

"അയാളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും നമുക്ക് വേണം."

നൗഷാദ് ശ്രദ്ധയോടെ കേട്ടു.

"അയാൾ ഇന്ത്യയിൽ ശരിക്കും വന്നത് എന്തിനാണ്?"

"എവിടെയെല്ലാം താമസിച്ചു?"

"ആരെയൊക്കെ കണ്ടു?"

"മംഗളവനത്തിൽ പോകുന്നതിനു മുൻപ് എവിടെയൊക്കെ പോയിരുന്നു?"

ശിവയുടെ ചോദ്യങ്ങൾ ഒന്നിന് പിന്നാലെ ഒന്നായി വന്നു.

"അവൻ ഒറ്റയ്ക്കായിരുന്നോ?"

"ആരോടെങ്കിലും ഫോണിൽ സംസാരിച്ചിരുന്നോ?"

"ഏതെങ്കിലും ഗൈഡിനെയോ ലോക്കൽ കോൺടാക്ടിനെയോ ഉപയോഗിച്ചിരുന്നോ?"

നൗഷാദ് ഓരോ കാര്യവും കുറിച്ചെടുത്തു.

"അവന്റെ പാസ്‌പോർട്ട്, യാത്രാ വിവരങ്ങൾ, ഹോട്ടൽ റെക്കോർഡുകൾ, ഫോൺ ഡീറ്റെയിൽസ്... കഴിയുന്നത്ര എല്ലാം ശേഖരിക്കണം."

"ശരി സാർ."

"അന്നത്തെ കേസ് എവിടെവരെ എത്തിയിരുന്നു എന്നും നോക്കണം."

നൗഷാദ് തല ഉയർത്തി.

"സാർ?"

"അന്വേഷണം അവിടെ അവസാനിച്ചോ?"

"ഉം... അന്ന് ഡോക്ടർ പാമ്പുകടിയെന്ന് എഴുതിത്തള്ളിയതുകൊണ്ട്  ഞങ്ങള്‍ കൂടുതൽ ആഴത്തിൽ പോയില്ല"

ശിവ നേരെ അവനെ നോക്കി.

"പറ്റുമെങ്കിൽ ഈ ആർതറിന്റെ ബ്രിട്ടനിലുള്ള കുടുംബ ഡീറ്റെയിൽസും അവിടെയുള്ള ആക്ടിവിറ്റീസും കൂടി പരിശോധിക്കണം."

നൗഷാദിന്റെ മുഖത്ത് ഗൗരവം നിറഞ്ഞു.

"ഞാൻ പരിശോധിക്കാം സാർ."

"നൗഷാദ്."

അവൻ തിരിഞ്ഞുനിന്നു.

"ആ മാല..."

ശിവ പ്രോജക്ടറിലെ ചിത്രത്തിലേക്ക് നോക്കി.

"അത് ആ യുവാവിന്റെ കഴുത്തിൽ ഉണ്ടായിരുന്നുവെന്ന് ഉറപ്പാണല്ലോ?"

"അതെ സാർ."

"എങ്കിൽ..."

"അല്ല സാർ..."

നൗഷാദ് ഇടയിൽ കയറി.

"ആ സൂചി പോലുള്ള ഭാഗം ഉണ്ടായിരുന്നോ എന്നൊരു സംശയം."

മുറിയിൽ വീണ്ടും നിശ്ശബ്ദത നിറഞ്ഞു.

ശിവ ഒന്നും പറഞ്ഞില്ല.

അവന്റെ മുന്നിലെ പ്രോജക്ടറിൽ ഇപ്പോഴും ഒരേയൊരു ചിത്രം മാത്രം തെളിഞ്ഞുനിന്നു.

ജ്യോത്സനയുടെ കഴുത്തിൽ കിടന്നിരുന്ന ആ മാല.

Related Posts with Thumbnails