പേജുകള്‍‌

Thursday, August 13, 2026

KSBI ഇൻക്യൂബേറ്റ് ദ എഗ്ഗ്‌സ് 3

അധ്യായം 3

സമയം: രാവിലെ പത്തുമണി.

തന്റെ കൂടെയുള്ള ഓഫീസർമാരെ പരിചയപ്പെട്ടുകൊണ്ടിരിക്കുകയാണ് CI നൗഷാദ് അലി.

SI അജിത് തോമസ്, കോൺസ്റ്റബിൾമാരായ റോയ് ജോസഫ്, സജി സുകുമാരൻ, പിന്നെ വനിതാ ഹെഡ് കോൺസ്റ്റബിൾ വിമല സദാശിവൻ.

"ങ്ങാ... നല്ല ടീം. എല്ലാം ഒന്നിനൊന്നു മെച്ചമാണല്ലോ."

പരിഹാസത്തോടുകൂടി ആരോടെന്നില്ലാതെ നൗഷാദ് പറഞ്ഞു.

"ഇനി തലയായിട്ട് സുബ്രു സാറുകൂടി വന്നാൽ പൂർത്തിയായി."

ശിവ സുബ്രഹ്മണ്യത്തെ പോലീസ് ഡിപ്പാർട്ട്മെന്റിൽ കളിയായി വിളിക്കുന്നത് സുബ്രു എന്നാണ്.

"നൗഷാദ് സാറും മോശമൊന്നുമല്ലല്ലോ."

SI അജിത് പറഞ്ഞു.

"ഇതെന്തിനാ നമ്മളെ ഇവിടെ പിടിച്ചിട്ടത്? പുറത്തിരുന്നേൽ വല്ല വണ്ടിക്കരേയോ ചീട്ടുകളിക്കാരെയോ കുത്തിന് പിടിച്ച് നാല് ചക്രമുണ്ടാക്കാമായിരുന്നു."

SI തുടർന്നു.

"ദാണ്ടെ... സാർ വരുന്നു."

പുറത്തേക്ക് നോക്കിക്കൊണ്ട് വിമല എല്ലാവരോടുമായി വിളിച്ചുപറഞ്ഞു.

പെട്ടെന്ന് തന്നെ എല്ലാവരും തൊപ്പിയണിഞ്ഞ് അറ്റൻഷനിൽ ആയി.

അഞ്ചടി നാലിഞ്ച് മാത്രം ഉയരമുള്ള, കട്ടി മേൽമീശയും ഇരുണ്ട ശരീരനിറവുമുള്ള, അധികം തടിക്കാത്ത ശരീരപ്രകൃതിയുള്ള ശിവ സുബ്രഹ്മണ്യം ആ ഓഫീസിലേക്ക് കയറിവന്നു.

തനിക്ക് നൽകിയ സല്യൂട്ട് തിരിച്ചുനൽകിക്കൊണ്ട് ആ ഓഫീസ് മൊത്തമായി ഒന്ന് ഓടിച്ചുനോക്കി.

ഒരു ഓഫീസ് റൂമും രണ്ട് ക്യാബിനും, പിന്നെ ഒരു കിച്ചനും. രണ്ട് കമ്പ്യൂട്ടറുകളും അനുബന്ധ സാധനങ്ങളും.

എല്ലാം ഒന്നോടിച്ചുനോക്കിയശേഷം തന്റെ മുന്നിൽ നിൽക്കുന്ന, ഇനിമുതൽ തന്റെ സഹപ്രവർത്തകരാകേണ്ട ബാക്കിയുള്ളവരെയാകെ ഒന്ന് നോക്കി.

"ഇന്നലെ തന്നെ നിങ്ങളുടെ എല്ലാവരുടെയും സ്ഥാവരജംഗമ വിവരങ്ങൾ എനിക്ക് കിട്ടിയിരുന്നു."

പകുതി കളിയായെന്നവണ്ണം അവരോടായി ശിവ പറഞ്ഞു.

ഇഞ്ചികടിച്ച കുരങ്ങന്മാരെപ്പോലെ തന്നെ നോക്കിനിൽക്കുന്ന അവരോടായി അവൻ തുടർന്നു.

"നിങ്ങളെല്ലാവരും തന്നെ പണിഷ്മെന്റ് കിട്ടി ഈ ജോലിക്ക് വന്നുപെട്ടവരാണെന്ന് എനിക്കറിയാം. നിങ്ങളെത്തന്നെ ഇതിനു മേലോഫിസീന്ന് തെരഞ്ഞെടുത്തത്, അവർക്ക് ആർക്കും ഈ പുതിയ സംവിധാനത്തിൽ താൽപര്യമില്ലാത്തതിനാലാണ്. ഇതെങ്ങനെയെങ്കിലും ഇല്ലാതാകണം."

ഒന്ന് നിർത്തി മറ്റുള്ളവരുടെ ഭാവമാറ്റം ശ്രദ്ധിച്ചുകൊണ്ട് ശിവ തുടർന്നു.

"എന്നാൽ ഇത് വേണമെന്നും വിജയിക്കണമെന്നും ഒരാൾ അതിയായി ആഗ്രഹിക്കുന്നുണ്ട്. നമ്മുടെ സിഎം."

ഒന്ന് നിർത്തി വീണ്ടും തുടർന്നു.

"ഇപ്പോൾ മുതൽ നമ്മളും അതാഗ്രഹിക്കുകയും അതിനുവേണ്ടി പരമാവധി പ്രവർത്തിക്കുകയും ചെയ്യും."

ആജ്ഞ പോലെ അവൻ പറഞ്ഞു.

"നമ്മുടെ മേലുള്ള എല്ലാ കളങ്കവും മാറ്റാനും നമ്മളെ അവജ്ഞയോടെ കണ്ടവരുടെ മുന്നിൽ തലയുയർത്തി നിൽക്കാനുമുള്ള അവസരമായി ഇതിനെ കാണണം. ശരിയല്ലേ?"

അവരോടായി ചോദിച്ചു.

"യെസ് സാർ!"

ആത്മാഭിമാനത്തോടെയെന്നപോലെ അവർ ഒരുമിച്ച് ഉച്ചത്തിൽ പറഞ്ഞു.

"അപ്പോൾ നമുക്ക് ആരംഭിക്കാം, അല്ലേ?"

"ഓക്കേ, സാർ."

CI നൗഷാദ് പറഞ്ഞു.

"ഒരാൾകൂടി ഉടൻ തന്നെ നമ്മോടൊപ്പം ചേരും. അതിന് പറ്റിയ ആളെ കിട്ടാഞ്ഞിട്ടാണെന്ന് തോന്നുന്നു."

ശിവ പറഞ്ഞു.

"നൗഷാദ്, എല്ലാവർക്കും ഓഫീസിലുള്ള വർക്കുകളും കാര്യങ്ങളും ഡിവൈഡ് ചെയ്ത് നൽകൂ."

ഏകദേശം അരമണിക്കൂർ കഴിഞ്ഞിട്ടുണ്ടാകും.

സിഎമ്മിന്റെ ഓഫീസിൽനിന്നും ആദ്യ കേസിന്റെ ഫയൽ ശിവയെ തേടി എത്തി.

തന്റെ കയ്യിലിരുന്ന ഫയൽ വായിച്ചശേഷം അവൻ എല്ലാവരെയും വിളിച്ചുചേർത്തു.

"നമ്മുടെ ആദ്യ കേസ് അസൈൻ ചെയ്ത് കിട്ടിയിട്ടുണ്ട്. നിങ്ങൾക്കെല്ലാം അറിയാവുന്ന ഒന്നാണ് അത്. ഒരു തെളിവും അവശേഷിപ്പിക്കാതെ അപ്രത്യക്ഷയായ ജ്യോത്സന എന്ന പെൺകുട്ടിയുടെ കേസ്."

"ആ കേസോ?"

ആശ്ചര്യത്തോടെ SI അജിത് വിളിച്ചുപറഞ്ഞു.

എല്ലാവരുടെയും ഭാവം അതുതന്നെയായിരുന്നു—ആശ്ചര്യവും അത്ഭുതവും.

(തുടരും)

KSBI : ഇൻക്യൂബേറ്റ് ദ എഗ്ഗ്‌സ്-2

 തന്റെ മുന്നിൽ അറ്റൻഷനായി നിന്ന് സല്യൂട്ട് അടിക്കുന്ന ശിവ സുബ്രഹ്മണ്യം IPS-നെ തിരിച്ച് അഭിവാദ്യം ചെയ്തുകൊണ്ട് മുഖ്യമന്ത്രി സ. പി. കെ. വി. എന്ന പി. കെ. വിശ്വനാഥൻ തന്റെ സീറ്റിൽനിന്നും പതിയെ എഴുന്നേറ്റു.

"ഉം... ശിവ സുബ്രഹ്മണ്യം അല്ലേ?"

"അതെ, സാർ."

"എന്നെ സാർ എന്ന് വിളിക്കണ്ട. സഖാവ് എന്ന് മതി. അതാണെനിക്ക് ഇഷ്ടവും."

"ഓക്കേ, സാർ."

"എന്തുവാടോ ഇത്? തന്നെ ഇതേൽപ്പിച്ചാൽ വല്ലതും നടക്കുമോ?"

"നടക്കും സാ... അല്ല, സഖാവേ."

"ഓ, കാര്യങ്ങൾ ഡിജിപി പറഞ്ഞില്ലേ?"

"പറഞ്ഞിരുന്നു."

"പുതിയ ഒരു പരീക്ഷണമാണ്. നീതി കിട്ടാത്തവർക്ക് പ്രതീക്ഷയുടെ നറുവെട്ടം എന്നപോലെ. തെളിയിക്കപ്പെടാത്തതും തെളിയിക്കാൻ താൽപര്യമില്ലാത്തതുമായ ഒരുപാട് കേസുകൾ ഇവിടുണ്ട്. അതിൽ എന്തെങ്കിലും ഒരു മാറ്റം... അതാണ് ഞാൻ ഉദ്ദേശിക്കുന്നത്."

"മനസ്സിലായി, സഖാവേ."

"ഞാൻ പ്രതീക്ഷിച്ചിരുന്നത് ലോ ആൻഡ് ഓർഡറിൽ ഉള്ള, നല്ല ട്രാക്ക് റെക്കോർഡുള്ള ഒരാളെ അവർ തിരഞ്ഞെടുക്കും എന്നായിരുന്നു. പക്ഷേ അവർ തന്നെയാണ് നിയോഗിച്ചിരിക്കുന്നത്."

"അതെ, സഖാവേ."

മുഖത്ത് ചെറിയ വാട്ടത്തോടുകൂടി ശിവ സുബ്രഹ്മണ്യം പറഞ്ഞു.

"താൻ വിഷമിക്കണ്ടെടോ. താൻ IPS അല്ലേ? അവസരം കിട്ടിയാൽ ആരും കഴിവ് തെളിയിക്കും. പക്ഷേ അതിനുവേണ്ടി ശ്രമിക്കുകകൂടി വേണം. താൻ പരിശ്രമിച്ചുനോക്കെടോ."

"പരിശ്രമിക്കാം, സഖാവേ."

"കാര്യം കുറ്റമെല്ലാം രാഷ്ട്രീയക്കാരുടെ തലയിലാണെങ്കിലും, ബ്യൂറോക്രാറ്റുകൾ നല്ല രീതിയിൽ സഹകരിച്ചാൽ മാത്രമേ ഭരിക്കുന്ന പാർട്ടിക്ക് എന്തെങ്കിലും ചെയ്യാൻ പറ്റൂ. തന്നെ ഞാൻ വിശ്വസിക്കുന്നു. തനിക്കെന്തെങ്കിലും കൂടുതലായി പറയാനുണ്ടോ?"

"ഉണ്ട്, സഖാവേ."

"താൻ ധൈര്യമായി പറഞ്ഞോടോ. പത്രക്കാർ പറയുന്നതുപോലെ ഞാൻ അത്ര മുരടനൊന്നും അല്ലഡോ."

"സഖാവേ, ഞാൻ ഒരു കേസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞാൽ ആരും ഇടയ്ക്കുവെച്ച് തടസ്സം ഉണ്ടാക്കരുത് എന്നൊരു അപേക്ഷയുണ്ട്."

"ഹ... ഹ... ഓക്കേ, ഓക്കേ. ആരും തന്നെ ശല്യപ്പെടുത്തില്ലടോ. താൻ റിപ്പോർട്ട് എനിക്ക് മാത്രം തന്നാൽ മതി. കേസുമായി ബന്ധപ്പെട്ട ഏതു കാര്യത്തിനും എപ്പോൾ വേണമെങ്കിലും താൻ എന്നെ ബന്ധപ്പെട്ടോ. എവിടെ വേണമെങ്കിലും താൻ കയറി പരിശോധിച്ചോ. എന്നോട് ഒന്ന് അറിയിച്ചിട്ട്."

"അത് മതി, സഖാവേ."

സന്തോഷത്തോടുകൂടി ശിവ സുബ്രഹ്മണ്യം പറഞ്ഞു.

"നാളെയോടെ നിങ്ങൾക്കുള്ള ഓഫീസും കാര്യങ്ങളും എല്ലാം റെഡിയാകും. നാളെ കഴിഞ്ഞ് ആദ്യ കേസും അവിടെയെത്തും."

(തുടരും)

Related Posts with Thumbnails