അടുത്ത രണ്ട് ചിത്രങ്ങളിലേക്ക് ചൂണ്ടിക്കൊണ്ട് ശിവ തുടർന്നു:
"ഇനിയുള്ള രണ്ടുപേർ... ഒരാൾ നളന്ദയിൽ നിന്നും, മറ്റൊരാൾ രാജ്ഗിറിൽ നിന്നും."
സ്‌ക്രീനിലെ മൂന്നാമത്തെ ചിത്രത്തിലേക്ക് ശിവ വിരൽചൂണ്ടി.
"മൂന്നാമത്തെയാൾ: സത്യേന്ദ്ര പ്രസാദ്. ഒരു യൂണിവേഴ്സിറ്റി ഗണിതശാസ്ത്ര അധ്യാപകൻ. അദ്ദേഹത്തെ അടയാളപ്പെടുത്തുന്നത് 'പ്രജ്ഞ' അഥവാ അഗാധമായ ബുദ്ധിശക്തി, വിവേകം എന്ന ഗുണമാണ്. ഈ പ്രജ്ഞ എന്ന ഗുണത്തോട് ചേർന്നുനിൽക്കുന്നത് സാക്ഷാൽ നളന്ദയിലെ ശാരിപുത്രനാണ്. ബുദ്ധന്റെ പ്രധാന ശിഷ്യന്മാരിൽ അഗ്രഗണ്യനായ ശാരിപുത്രൻ—പ്രജ്ഞയുടെ, പരമമായ ജ്ഞാനത്തിന്റെ പ്രതീകം. അദ്ദേഹത്തിന്റെ ജ്ഞാനത്തെയും വാദമുഖങ്ങളെയും വെല്ലാൻ ആർക്കും കഴിഞ്ഞിരുന്നില്ല. ആ ശാരിപുത്രന്റെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്ന നളന്ദയിലെ പ്രസിദ്ധമായ ശാരിപുത്ര സ്തൂപത്തിന്റെ മുൻപിലാണ് സത്യേന്ദ്ര പ്രസാദിനെ അവസാനമായി കണ്ടത്."
ശിവയുടെ നോട്ടം തൊട്ടടുത്ത ചിത്രത്തിലേക്ക് തിരിഞ്ഞു.
"നാലാമത്തെ മാല ധരിച്ചയാൾ: സമീർ സിൻഹ. രാജ്ഗിർ സ്വദേശിയായ ഒരു അഭിഭാഷകൻ. അദ്ദേഹത്തിന്റെ സവിശേഷത 'ഓർമ്മ' എന്ന ഗുണമാണ്. കേട്ടതും കണ്ടതുമായ സകലതും തെല്ലും മായാതെ സൂക്ഷിച്ചുവെക്കുന്ന അസാധാരണമായ സ്മൃതിശക്തി. ഈ ഗുണം പ്രതിനിധീകരിക്കുന്നത് ആനന്ദനെയാണ്. ബുദ്ധന്റെ ഏറ്റവും അടുത്ത ശിഷ്യനും വ്യക്തിഗത പരിചാരകനുമായിരുന്ന ആനന്ദൻ—അസാധാരണമായ ഓർമ്മശക്തിയുടെ മൂർത്തീഭാവം. ബുദ്ധൻ അരുളിച്ചെയ്ത ഓരോ വാക്കും ഒരു വള്ളിപുള്ളി തെറ്റാതെ മനസ്സിൽ സൂക്ഷിച്ച്, ഒന്നാം ബുദ്ധസംഗീതിയിൽ സൂത്രപിടകങ്ങൾ മുഴുവൻ മനഃപാഠമായി ചൊല്ലിക്കൊടുത്ത ആനന്ദൻ. ആ സമീർ സിൻഹയെ അവസാനമായി കണ്ടത് വൈശാലിയിലെ ആനന്ദ സ്തൂപത്തിന് മുൻപിലാണ്."
ശിവ ഒന്ന് നിറുത്തി, തന്റെ മുന്നിലിരിക്കുന്ന ടീമംഗങ്ങളെ നോക്കി.
"സൗന്ദര്യവും വശ്യതയും, അതിനുശേഷം കായികബലം... ഇപ്പോൾ ഇതാ പ്രജ്ഞയും ഓർമ്മശക്തിയും. ഓരോ ഗുണവും ഓരോ ചരിത്രസ്തൂപങ്ങളോടും വിശുദ്ധ പാരമ്പര്യങ്ങളോടും കൃത്യമായി വിളക്കിച്ചേർക്കപ്പെട്ടിരിക്കുന്നു."
ശിവ അടുത്ത ചിത്രത്തിലേക്ക് വിരൽചൂണ്ടി. സ്ക്രീനിൽ തെളിഞ്ഞത് കമാൻഡോ കട്ടിംഗും ഉറച്ച താടിയെല്ലുകളുമുള്ള ഒരു മുൻസൈനികന്റെ മുഖമായിരുന്നു.
"അഞ്ചാമത്തെയാൾ പ്രതിനിധാനം ചെയ്യുന്നത് 'ധൈര്യം' എന്ന ഗുണത്തെയാണ്. പേര്: വിക്രം പാട്ടീൽ."
ശിവ ആ വിവരങ്ങളിലേക്ക് കടന്നു:
"മുംബൈയിൽ നിന്ന്, കൃത്യമായി പറഞ്ഞാൽ മഹാരാഷ്ട്രയിലെ പുരാതന തുറമുഖ നഗരമായ നള സോപാര സ്വദേശി. കാർഗിൽ യുദ്ധത്തിൽ അസാമാന്യ വീര്യം പ്രകടിപ്പിച്ച് മെഡൽ നേടിയ ധീരനായ സൈനികൻ. മരണഭയമില്ലാത്ത, വെടിയുണ്ടകൾക്ക് മുന്നിൽ പതറാത്ത അസാധാരണമായ നെഞ്ചൂക്ക്... അതായിരുന്നു വിക്രം പാട്ടീലിന്റെ വ്യക്തിത്വം."
ശിവ സ്ക്രീനിലെ പശ്ചാത്തലത്തിലേക്ക് ചൂണ്ടി തുടർന്നു:
"അദ്ദേഹത്തെ അവസാനമായി കണ്ടത് സോപാരയിലെ പ്രശസ്തമായ ബുദ്ധസ്തൂപത്തിന് മുന്നിലാണ്. പുരാതന കാലത്ത് വ്യാപാരികൾ നിർമ്മിച്ച പ്രസിദ്ധമായ ചന്ദന വിഹാരത്തിന് മുകളിൽ, പിന്നീട് അശോക ചക്രവർത്തി തന്നെ സ്ഥാപിച്ച ചരിത്രപ്രസിദ്ധമായ സോപാര സ്തൂപം."
ഒരു നിമിഷത്തെ മൗനത്തിന് ശേഷം ശിവ ആ ഗുണത്തിന്റെ ആത്മീയ പശ്ചാത്തലം വിശദീകരിച്ചു:
"ഇവിടെ വിക്രം പാട്ടീൽ പ്രതിനിധീകരിക്കുന്നത് 'പൂർണ്ണൻ' എന്ന ശിഷ്യനെയാണ്—സുനാപരാന്തത്തിലെ പൂർണ്ണൻ. ബുദ്ധപാരമ്പര്യത്തിൽ ഭയമില്ലായ്മയുടെയും അചഞ്ചലമായ ധൈര്യത്തിന്റെയും പ്രതീകം. ക്രൂരന്മാരും അക്രമകാരികളുമായ മനുഷ്യർ അധിവസിച്ചിരുന്ന സുനാപരാന്തത്തിലേക്ക് ധർമ്മപ്രചാരണത്തിന് പോകാൻ ഒരുങ്ങിയപ്പോൾ ബുദ്ധൻ ചോദിച്ചു, 'അവർ നിന്നെ ചീത്തവിളിച്ചാലോ?' പൂർണ്ണൻ പറഞ്ഞു, 'അവർ എന്നെ തല്ലിയില്ലല്ലോ എന്ന് ഞാൻ കരുതും.' 'അവർ നിന്നെ തല്ലിയാലോ?' 'അവർ എന്നെ കൊന്നില്ലല്ലോ എന്ന് ഞാൻ കരുതും.' 'അവർ നിന്നെ വധിച്ചാലോ?' പൂർണ്ണൻ ശാന്തനായി മറുപടി നൽകി, 'ഈ നശ്വരമായ ശരീരത്തിൽ നിന്ന് എന്നെ മുക്തനാക്കിയല്ലോ എന്ന് ഞാൻ കരുതും.' ഈ അസാധാരണ ധീരത കണ്ട് ബുദ്ധൻ അദ്ദേഹത്തെ അനുഗ്രഹിച്ചയക്കുകയാണുണ്ടായത്."
ശിവ തന്റെ സഹപ്രവർത്തകരിലേക്ക് നോക്കി:
"മരണത്തിന് മുന്നിലും കുലുങ്ങാത്ത ആ ധീരതയുടെ മൂർത്തീഭാവമായ പൂർണ്ണന്റെ സ്മരണകളുറങ്ങുന്ന സോപാര സ്തൂപത്തിന് മുന്നിലാണ് അഞ്ചാമത്തെ മാല ധരിച്ച വിക്രം പാട്ടീലിന്റെ വഴികളും ചെന്നവസാനിച്ചത്."
ശിവ ആറാമത്തെ ചിത്രത്തിലേക്ക് തിരിഞ്ഞു. സ്‌ക്രീനിൽ തെളിഞ്ഞത് ചിന്താഭരിതമായ കണ്ണുകളുള്ള ഒരു ചെറുപ്പക്കാരന്റെ മുഖമായിരുന്നു.
"അടുത്ത ഗുണം... 'സൃഷ്ടിപരത' അഥവാ ക്രിയേറ്റിവിറ്റി."
ശിവ ആ വ്യക്തിയുടെ വിവരങ്ങൾ പങ്കുവെച്ചു:
"പേര്: രാഹുൽ റെഡ്ഡി. ആന്ധ്രാപ്രദേശിലെ ചരിത്രപ്രസിദ്ധമായ നാഗാർജുനകൊണ്ട സ്വദേശി. കലാരംഗത്ത് സ്വന്തമായൊരു ഇടം കണ്ടെത്തിയ പ്രതിഭാധനനായ ചലച്ചിത്ര സംവിധായകൻ. പുതിയ ലോകങ്ങളും ദർശനങ്ങളും സങ്കല്പിച്ചെടുക്കാനുള്ള അപാരമായ ഭാവനാശേഷിയും സൃഷ്ടിപരതയുമായിരുന്നു അവന്റെ മുഖമുദ്ര."
ശിവ തുടർന്നു:
"രാഹുൽ റെഡ്ഡി പ്രതിനിധാനം ചെയ്യുന്നത് സാക്ഷാൽ ആചാര്യ നാഗാർജുനനെയാണ്. മഹായാന ബുദ്ധമത തത്ത്വചിന്തയിലെ വിപ്ലവകാരിയായ ദാർശനികൻ. അഗാധമായ ഉൾക്കാഴ്ചയിലൂടെ 'ശൂന്യതാവാദം' രൂപപ്പെടുത്തിയ ബുദ്ധിരാക്ഷസൻ. ബുദ്ധന്റെ ഉപദേശങ്ങളെ പുതിയൊരു ദാർശനിക മാനത്തിലേക്ക് പുനഃസൃഷ്ടിച്ച ചിന്തകൻ."
സ്‌ക്രീനിലെ ചിത്രത്തിന് താഴെയുള്ള വിവരങ്ങളിലേക്ക് വിരൽചൂണ്ടിക്കൊണ്ട് ശിവ പറഞ്ഞു:
"ആറാം മാല ധരിച്ച രാഹുൽ റെഡ്ഡിയെ അവസാനമായി കണ്ടത് കൃഷ്ണാ നദീതീരത്ത് സ്ഥിതിചെയ്യുന്ന നാഗാർജുനകൊണ്ട മഹാവിഹാര സമുച്ചയത്തിലാണ്. ആചാര്യ നാഗാർജുനന്റെ സർഗ്ഗാത്മകവും ദാർശനികവുമായ സങ്കേതമായിരുന്ന ആ പവിത്രഭൂമിയിൽ വെച്ച് രാഹുൽ റെഡ്ഡിയും അപ്രത്യക്ഷനായി."
ശിവ അടുത്ത വിവരങ്ങളിലേക്ക് കടന്നു. അവന്റെ ശബ്ദത്തിൽ കൂടുതൽ ഗൗരവം നിറഞ്ഞുനിന്നു:
"ഇനിയുള്ള രണ്ട് ഗുണങ്ങളാണ് ഇതിൽ ഏറ്റവും പ്രധാനം. ഒന്ന് 'നേതൃത്വം', രണ്ട് 'ജ്ഞാനം'. ഇത് യഥാക്രമം ജൈന തീർത്ഥങ്കരനായ വർദ്ധമാന മഹാവീരനെയും സാക്ഷാൽ ശ്രീബുദ്ധനെയുമാണ് പ്രതിനിധാനം ചെയ്യുന്നത്."
സ്‌ക്രീനിലെ ഏഴാമത്തെ ചിത്രത്തിലേക്ക് വിരൽചൂണ്ടിക്കൊണ്ട് ശിവ തുടർന്നു:
"ഇതിൽ ആദ്യത്തേതായ 'നേതൃത്വം' എന്ന ഗുണത്തെയാണ് ഈ ഏഴാമത്തെയാൾ പ്രതിനിധീകരിക്കുന്നത്. പേര്: കബീർ സിംഗ് ഷെഖാവത്. രാജസ്ഥാനിൽ നിന്നുള്ള യുവ വ്യവസായി. സ്വന്തം കഴിവിലും ദീർഘവീക്ഷണത്തിലും ഉറച്ചുനിന്നുകൊണ്ട് ആളുകളെ നയിക്കാനും, അസാധാരണമായ ആ നേതൃഗുണം കൊണ്ടുമാത്രം അതിവേഗം വളർന്നുപന്തലിച്ച ഒരു ബിസിനസ് മാൻ."
ശിവ ആ വ്യക്തി അവസാനമായി എവിടെയാണ് പ്രത്യക്ഷപ്പെട്ടതെന്ന് വ്യക്തമാക്കി:
"ഏഴാം മാല ധരിച്ച കബീർ സിംഗ് ഷെഖാവത്തിനെ അവസാനമായി കണ്ടത് രാജസ്ഥാനിലെ പ്രസിദ്ധമായ ശ്രീ മഹാവീർജി ക്ഷേത്രത്തിന് മുന്നിലാണ്."
ആ ക്ഷേത്രത്തിന്റെ പശ്ചാത്തലം ശിവ ലളിതമായി വിശദീകരിച്ചു:
"രാജസ്ഥാനിലെ കരൗലിയിൽ ഗംഭീർ നദിക്കരയിൽ സ്ഥിതിചെയ്യുന്ന അതിപുരാതനമായ ജൈന തീർത്ഥാടനകേന്ദ്രം. ഇരുപത്തിനാലാമത് തീർത്ഥങ്കരനായ ഭഗവാൻ മഹാവീരന്റെ അത്ഭുത പ്രതിമ പ്രതിഷ്ഠിച്ചിട്ടുള്ള വിശുദ്ധ സങ്കേതം. ആത്മീയമായ ഇച്ഛാശക്തികൊണ്ടും അഹിംസാമാർഗ്ഗത്തിലുള്ള ദൃഢമായ നേതൃത്വംകൊണ്ടും ജനതയെ നയിച്ച മഹാവീരന്റെ പവിത്രഭൂമി. ആ മഹാവീർജി ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് ഏഴാമത്തെ കണ്ണിയായ കബീർ സിംഗും അപ്രത്യക്ഷനായത്."
ശിവ സ്‌ക്രീനിൽ നിന്ന് കണ്ണെടുത്ത് ടീമംഗങ്ങളെ ഒന്നാകെ നോക്കി.
"ഇനി നമുക്ക് കിട്ടേണ്ടത് എട്ടാമത്തെ മാലയണിഞ്ഞ ആളെയാണ്. ആ അവസാനത്തെ പരമമായ ഗുണം... ജ്ഞാനം!"
"അത് ബോധ്‌ഗയ ആണ് സാർ!" വിമല ചാടിപ്പറഞ്ഞു.
"അതെ, അതിനാണ് നമ്മൾ കാത്തിരിക്കുന്നത്," ശിവ ശരിവെച്ചു.
തുടർന്ന് അവൻ ആ പുണ്യഭൂമിയെക്കുറിച്ച് ഓർമ്മിപ്പിച്ചു:
"ശ്രീബുദ്ധന് ബോധോദയം ലഭിച്ച, ലോകമെമ്പാടുമുള്ള ബുദ്ധമതവിശ്വാസികളുടെ ഏറ്റവും പവിത്രമായ സങ്കേതം. നിരഞ്ജന നദിക്കരയിലെ ആ മഹാബോധി വൃക്ഷച്ചുവട്ടിൽ വെച്ചാണ് സിദ്ധാർത്ഥ ഗൗതമൻ പരമമായ ജ്ഞാനം നേടി ബുദ്ധനായത്. ജ്ഞാനത്തിന്റെ ആ പ്രഭവകേന്ദ്രത്തിൽ നിന്നാണ് എട്ടാമത്തെ മാല ധരിച്ചവൻ വരുന്നത്."
ശിവയുടെ കണ്ണുകൾ ഇപ്പോൾ ടീമംഗങ്ങളിലേക്കായിരുന്നു.
"അപ്പോൾ ആർതർ വിറ്റ്മോർ?" അജിത് പെട്ടെന്ന് ചോദിച്ചു. ആ ലിസ്റ്റിൽ അവന്റെ സ്ഥാനം എവിടെയെന്ന സംശയം അജിത്തിന്റെ മുഖത്തുണ്ടായിരുന്നു.
അതിന് മറുപടി നൽകിയത് ഡാനിയേൽ ഹോതോണായിരുന്നു.
"അവൻ അവന്റെ പൂർവികരെപ്പോലെ ഈ അഷ്ടബീജത്തിന്റെ ശക്തി നേടി അജയ്യനാകാൻ വന്നതാണ്... Alas, destiny had other plans."
ഡാനിയേൽ തന്റെ തൊപ്പിയൂരി മേശപ്പുറത്ത് വെച്ചുകൊണ്ട് തുടർന്നു:
"അവന്റെ ഏഴ് തലമുറയിലെ ഒരൊറ്റ ആണുങ്ങൾ പോലും മുപ്പത്തിയഞ്ച് വയസ്സിനുമേൽ ജീവിച്ചിരുന്നിട്ടില്ല. ഈ രഹസ്യം തേടി ഭാരതത്തിലും നേപ്പാളിലും ടിബറ്റിലും എല്ലാം അവർ അലഞ്ഞുതിരിഞ്ഞു നടന്നു. ഒടുവിൽ ആ ദുരൂഹതകൾക്ക് നടുവിൽവെച്ച് ഓരോരുത്തരായി അപമൃത്യുവിന് ഇരയാവുകയാണുണ്ടായത്. ഇപ്പോൾ ആർതർ വിറ്റ്മോറും അതേ വിധിക്ക് ഇരയായി."
ശിവ തന്റെ ശബ്ദം കൂടുതൽ ദൃഢമാക്കി അവരോടെന്നവണ്ണം പറഞ്ഞു
“ഈ കളി കളിക്കുന്നവൻ...”
ഒരു നിമിഷം.
“കേരളത്തിൽ തന്നെയാണ് അവന്റെ സങ്കേതം പണിതിരിക്കുന്നത്.”
ശിവ മുന്നോട്ട് .ആഞ്ഞു
“അവനെ...”
അവന്റെ ശബ്ദം മുറിയിലെ നിശ്ശബ്ദതയെ കീറി.
“ഇവിടെയിട്ട് തെളിവോടെ പിടിക്കണം.”