പേജുകള്‍‌

Saturday, August 8, 2026

നീരാടുന്ന വന ദേവതമാര്‍ 2

ഞൊടിയിടയിൽ പ്രകൃതിയുടെ ഭാവം മാറുവാൻ തുടങ്ങി. അന്തരീക്ഷത്തിൽ മുഴങ്ങി നിന്നിരുന്ന ചിരികളും സംസാരവും പ്രകൃതിയിൽ തന്നെ അലിഞ്ഞില്ലാതായി. സന്തോഷ ഭാവത്തിലിരുന്ന അവരുടെ മുഖങ്ങൾ ക്രൗര്യ ഭാവമാർജിച്ചു.

ഞങ്ങളുടെ  നേരെ നോക്കികൊണ്ട്‌  തന്നെ ആ അഞ്ചു പേരും ഒഴുകി എന്ന പോലെ കരയിലേക്ക് കയറിവന്നു. വിവസ്ത്രരായിരുന്ന അവരിലേക്ക്‌ ജലത്തിൽ നിന്നും അവർ ഉയരുന്നതനുസരിച്ചു പൂക്കള്കൊണ്ടു തുന്നിയതുപോലുള്ള വസ്ത്രങ്ങൾ മുളച്ചു വന്നുകൊണ്ടിരുന്നു .

എന്താണ് ചെയ്യേണ്ടതെന്നറിയാതെ ഞങ്ങൾ വിറയ്ക്കുന്ന കൈകളിൽ തോക്കും പിടിച്ചു കണ്ണടക്കാനാവാതെ അവിടേക്കു തന്നെ നോക്കിയിരുന്നു 

ഞങ്ങളുടെ വിറ കണ്ടിട്ടോ എന്തോ ക്രൂരമായിരുന്ന അവരുടെ മുഖത്ത് അനുകമ്പയുടെതായ പുഞ്ചിരിവിടർന്നു.

നടുവിലായി നിന്ന സ്ത്രീ രൂപം പതിയെ കൈകൾ ഉയർത്തി ചെറുതായി വീശി. ആരോ  പിടിച്ചു പറിച്ചു എറിയുന്നത് പോലെ ഞങ്ങളുടെ കൈകളിലിരുന്ന തോക്കുകൾ ദൂരേക്ക് തെറിച്ചു വീണു. തൂവെളിച്ചം തൂവിന്നിന്ന പൂര്ണചന്ദ്രനെ പതിയെ കാർമേഘങ്ങൾ മൂടുവാൻ തുടങ്ങി. മങ്ങിത്തുടങ്ങിയ വെളിച്ചത്തിൽ അനുകമ്പയോടെ പുഞ്ചിരിച്ചു നിൽക്കുന്ന ആ മുഖങ്ങൾ ഞങ്ങൾക്ക് കാണാമായിരുന്നു. അകലെ നിന്നും ഞന്ങൾക്കു നേരെ എന്നപോലെ പാഞ്ഞുവരുന്ന തേനീച്ചക്കൂട്ടത്തിന്റെ പോലുള്ള മൂളൽ. അത് അടുത്തടുത്തായി വന്നുകൊണ്ടിരുന്നു. തേനീച്ചകളുടെ കൂട്ടം ഞങ്ങളെ ചുറ്റി നിറഞ്ഞു. അവ ഞങ്ങളെ കുത്താതെ ഭയങ്കരമായ മൂളലോടു കൂടി ഞങ്ങൾക്കുചുറ്റും കറങ്ങാൻ തുടങ്ങി.

"മരത്തിൽ നിന്നും ചാടാടാ " ശിവൻകുട്ടി അലറുന്നതുപോലെ പറഞ്ഞു കൊണ്ട് മരത്തിലൂടെ ഊർന്നിറങ്ങി 

പിന്നാലെ ഞാനും 

താഴെ നിൽക്കാന്പറ്റാതെ  ഞങ്ങൾ എങ്ങോട്ടെന്നില്ലാതെ ഓടി. പിന്നാലെ ആ മൂളലും.  പെട്ടന്ന് മുൻപിൽ എന്തിലോ ഇടിച്ചതുപോലെ ഞങ്ങൾ രണ്ടും കമിഴ്ന്നടിച്ചു വീണു. എങ്ങനൊക്കെയോ പരസ്പരം കൈകൾ കൂട്ടി പിടിച്ചുകൊണ്ടു തിരിഞ്ഞ ഞങ്ങൾക്ക് യാതൊന്നും കാണാൻ പറ്റാത്തതുപോലുള്ള മൂടൽ മഞ്ഞു വന്നു അവിടെല്ലാം മൂടിക്കഴിഞ്ഞിരുന്നു.

"മത്തായീ നമ്മളിനി എന്തുചെയ്യുമെടാ ?"

വലിയ കുടത്തിനുള്ളിൽ നിന്നും മുഴങ്ങുന്നത്പോലെ ശിവൻകുട്ടിയുടെ ശബ്ദം മുഴങ്ങി കേൾക്കാം 

എനിക്ക് ബോധം മറിയുന്നതുപോലെ തോന്നി.

സമയം എത്ര കഴിഞ്ഞെന്നറിയില്ല. വലിയ ഒരു ചിറകടി ഒച്ച കേട്ടുകൊണ്ടാണ് ഞാൻ ഉണരുന്നത്. ചുറ്റും കോടമഞ്ഞുമാത്രം.

പതിയെ മഞ്ഞു മാറിവന്നു. എന്നെപ്പോലെ തന്നെ തൊട്ടടുത്തായി എന്താണ് നടന്നതെന്ന് പോലും അറിയാതെ അന്തം വിട്ടു ശിവൻ കുട്ടിയും. 

ഞങ്ങൾ പരന്ന ഒരു പാറയുടെ പുറത്താണ് ഇരിക്കുന്നത്  ഞങ്ങളുടെ അടുത്തായി തോക്കുകളും ഇരിപ്പുണ്ടായിരുന്നു. 

"എന്താടാ നടന്നത് ?" ശിവന്കുട്ടിയോടായി  ഞാൻ ചോദിച്ചു 

എന്നാൽ മറുപടിക്കുപകരം  നിറഞ്ഞ കായകളോടെ നിൽക്കുന്ന ഒരു കാട്ടുമാവിനെയാണ് എനിക്ക് ചൂണ്ടിക്കാണിച്ചത്, അതിനടുത്തായി തന്നെ നിൽക്കുന്ന കരിം കളറിൽ പഴങ്ങളുടെ നിൽക്കുന്ന ഞാവലും.

“നമ്മുടെ വിശപ്പ് അവർക്കു മനസ്സിലായായിരുന്നു, അല്ലേ?”

ശിവൻകുട്ടി പതിയെ പറഞ്ഞു.

ആ മരങ്ങൾക്കുനേരെ നടക്കാനായി ഞങ്ങൾ എഴുന്നേറ്റു.

അപ്പോഴാണ് എന്റെ കണ്ണിൽ അത് പെട്ടത്.

ഞങ്ങൾ ഇരുന്നിരുന്ന പാറപ്പുറത്ത് അവിടവിടെയായി ചിതറിക്കിടക്കുന്ന പൂക്കൾ.

ഞാൻ കുനിഞ്ഞ് അതിലൊന്ന് കൈയിലെടുത്തു.

അത്... തടാകത്തിൽ നിന്നും ഉയർന്നുവന്നപ്പോൾ അവരുടെ ശരീരത്തിൽ വസ്ത്രങ്ങളായി വിരിഞ്ഞിരുന്ന അതേ പൂക്കളായിരുന്നു.

Sunday, July 31, 2022

KSBI : ഇൻക്യൂബേറ്റ് ദ എഗ്ഗ്‌സ്



......... ........ ഈ പ്രപഞ്ചത്തിലുള്ള ഏതെങ്കിലും ഒന്ന് നശിച്ചാൽ അത് പരമാണുക്കളായി പിരിഞ്ഞു ജലം, വായു, ഭൂമി, അഗ്നി എന്നിവയിൽ ലയിക്കുന്നു. ഏതെങ്കിലും ഒരിക്കൽ ആ പരമാണുക്കൾ എല്ലാം ഒന്ന് ചേർന്നാൽ അവിടെ പുനർജ്ജന്മം സാധ്യമാകും .......................

(ബുദ്ധ മത ചിന്ത)


"നീ എന്തിനു ഭയക്കുന്നു, ഈ ലോകത്തിന്റെ ഭാവിയെ പ്രകാശമാനാമാക്കാനുള്ള അവസരം നിനക്ക് വന്നതിൽ ആഹ്ലാദിക്കുകയല്ലേ വേണ്ടത് "

മുകളിലായി പ്രകാശിക്കുന്ന ലൈറ്റിൽ നിന്നുമുള്ള വെളിച്ചത്തിൽ ഭയന്ന കണ്ണുകളോടെ അനങ്ങാൻ പോലുമാവാതെ ആറടിക്കു മേൽ നീളമുള്ള ഒരു മേശമേൽ  നഗ്ന മേനിയുമായി മലർന്നു കിടക്കുന്ന പുരുഷനെ സമീപിച്ചു കൊണ്ട് അയാൾ പറഞ്ഞു.

"നിസ്സാരമായ നമ്മുടെ ഈ ലോകത്തുനിന്നുമുള്ള യാത്ര നിനക്ക് തുടങ്ങാം. ചെറിയ വേദന മാത്രം നിന്റെ മുഖത്തു പ്രകൃതി പതിച്ചു തന്ന ആ മനോഹരമായ ചർമ്മം ഞാനിപ്പോൾ  എടുക്കും. മനുഷ്യന്റെ തൊലി പൊളിക്കുവാൻ വളരെ എളുപ്പമാണ്. എന്റെ അനുഭവം വച്ച് ഞാൻ പറയുന്നതാണ്. വളരെ ചെറിയ വേദന മാത്രം. ഒരു തുള്ളി ചോര പോലും പോകാതെ ഞാൻ നോക്കും. എന്നെ വിശ്വസിക്കൂ. വരുന്ന കാലം നിന്നിലൂടെ ആയിരിക്കും "

കയ്യിലിരിക്കുന്ന മൂർച്ചയേറിയ കത്തി നിസഹായനായി കിടക്കുന്ന ആ മനുഷ്യന്റെ മുഖത്തേക്ക് അയാൾ അടുപ്പിച്ചു.

*------------------------------------------------------------------------------*

"ഇങ്ങേർക്കിതെന്നാത്തിന്റെ കഴപ്പാ. പുതിയ ഡിപ്പാർട്ടമെന്റ് വേണം പോലും. ഇപ്പോഴുള്ളതൊന്നും പോരാഞ്ഞിട്ട് "

തന്റെ മുന്നിലിരിക്കുന്ന ഐ ജി പി രവികുമാർ IPS നോടായി എഡിജിപി തോമസ് കുര്യൻ 

"എന്താന്ന് സാർ തെളിച്ചു പറ "

"മുഖ്യൻ എന്ത് മൊഴിയുന്നോ അത് വിഴുങ്ങാനായി ഒരു ഗോസായി ഡിജിപി "

"സർ"

"എഡോ അദ്ധ്യാന വർഗ്ഗത്തിന്റെ പടത്തലവന് ഇപ്പോൾ സിബിഐ പോലെ കേരളത്തിൽ അങ്ങേരുടെ അണ്ടറിൽ നിൽക്കുന്ന, വിവാദമായ കേസുകൾ അന്വേഷിക്കാൻ ഒരു പുതിയ ഏജൻസി വേണം. അതിനു നമ്മൾ ഒരു  IPS ഓഫീസറെയും ഒരു CI യെയും മൂന്ന് ഓഫീസർ മാരെയും അതുപോലെ അവന്മാർക്ക് നിരങ്ങാൻ ഓഫീസും ഒണ്ടാക്കി കൊടുക്കണം "

"അപ്പൊ ക്രൈം ബ്രാഞ്ചോ ?"

"ആ ! എന്നാൽ ഒരു കാര്യം അറിയാം ഇത് ആറുമാസം കൊണ്ട് വിജയിച്ചാൽ നമ്മുടെ ഒക്കെ കാര്യം ഗോവിന്ദ "

"സർ, ഞാനൊരു കാര്യം പറയട്ടെ  "

"താൻ പറഞ്ഞു തോലക്കടോ "എഡിജിപി

"വല്യ റെക്കോർഡ് ഒന്നുമില്ലാത്ത ഒരുത്തനെ പിടിച്ചു തലപ്പത്തിരുത്തിയാലോ ?"

"അതിനു പറ്റിയ ആളെ കിട്ടാനാ തന്നെ വിളിപ്പിച്ചേ "

"എങ്കിൽ നമ്മുടെ ബാംബൂ കോര്പറേഷനിൽ ഈറ്റവെട്ടി നടക്കുന്ന സുബ്രു വിനെ പൊക്കിയാലോ. അതാകുമ്പോൾ അവനേതോ സംവരണ കോട്ട കേസാ. സാറ് ഡിജിപി യെ പറഞ്ഞു വീഴിച്ചാൽ മതി "

"അത് കൊള്ളാം. ബാക്കി ഞാനേറ്റഡോ " സന്തോഷത്തോടു കൂടി തൊപ്പി എടുത്തു തലയിൽ വച്ചുകൊണ്ടു എഡിജിപി തോമസ് കുര്യൻ തന്റെ സീറ്റിൽ നിന്നും എഴുന്നേറ്റു.

(തുടരും) 

Related Posts with Thumbnails