മുറിയിൽ വീണ്ടും നിശ്ശബ്ദത കനത്തുപടർന്നു.
അശോകന്റെ ദൃഷ്ടി തന്റെ അരികിലിരുന്ന കൽഫലകത്തിലേക്ക് സാവധാനം നീങ്ങി.
അതിൽ കൊത്തിവെച്ചിരുന്ന ചക്രം.
അദ്ദേഹം കൈ നീട്ടി, അതിന്റെ എട്ട് ആരക്കാലുകളിലൂടെ വിരലുകൾ സാവധാനം ഓടിച്ചു. പുറത്ത് പാടലീപുത്രത്തിന്റെ വിഹാരങ്ങളിൽ നിന്ന് പ്രഭാതമന്ത്രങ്ങളുടെ നേർത്ത മാറ്റൊലികൾ വായുവിൽ അലിഞ്ഞുചേരുന്നുണ്ടായിരുന്നു. കുറച്ചുനേരം ഒരക്ഷരവും ഉരിയാടാതെ നിന്ന ശേഷം അദ്ദേഹം തിസ്സ മഹാഥേരനെ ഉറ്റുനോക്കി:
"മഹാഥേരാ..."
"ദേവാനാംപ്രിയ..."
"ബുദ്ധന്റെ കൈകൾ അധർമ്മത്തെ നശിപ്പിക്കില്ലേ?"
മൊഗ്ഗലിപുത്ത തിസ്സ അശോകന്റെ മുഖത്തേക്ക് നോക്കി ശാന്തമായി മൊഴിഞ്ഞു:
"നശിപ്പിക്കും."
അശോകന്റെ പുരികങ്ങൾ അല്പം ചുളിഞ്ഞു. അദ്ദേഹത്തിന്റെ നെഞ്ചിൽ പണ്ടെപ്പോഴോ അണഞ്ഞുപോയ കലിംഗത്തിന്റെ പുകച്ചിൽ ഒരു നിമിഷം മിന്നിമറഞ്ഞു:
"അങ്ങനെയെങ്കിൽ നാം എന്തിന് മടിക്കണം? സാമ്രാജ്യത്തിന്റെ ധർമ്മത്തെ വേരറുക്കാൻ വരുന്ന ഈ വിഷവിത്തുകളെ എന്തിന് ജീവനോടെ വിടണം?"
തിസ്സ പതുക്കെ കൽഫലകത്തിലെ ആ ചക്രത്തിലേക്ക് കണ്ണുകൾ താഴ്ത്തി.
"കാരണം, ദേവാനാംപ്രിയാ... ബുദ്ധന്റെ കൈകൾക്കുള്ളിൽ ആഴ്ന്നുനിൽക്കുന്ന ആ ചക്രം അധർമ്മത്തെ തച്ചുടയ്ക്കാനുള്ള വെറുമൊരു ആയുധമല്ല."
അശോകൻ വിരലുകൾ അനക്കാതെ നിന്നു. "പിന്നെ എന്താണത്?"
"ധർമ്മത്തിന്റെ ഗതിവേഗമാണത്; അതിന്റെ നേർദിശയാണത്." തിസ്സയുടെ സ്വരം ആഴക്കടലിന്റെ പ്രശാന്തതയോടെ മുഴങ്ങി. "ബുദ്ധന്റെ ഉള്ളംകൈയിലെ ആ ചക്രം നിരന്തരം തിരിയുന്നു. അതിന് മുന്നോട്ട് പ്രവഹിക്കാനുള്ള ചലനമുണ്ട്. പക്ഷേ... അതിന്റെ മദ്ധ്യബിന്ദു സദാ നിശ്ചലമാണ്. പ്രക്ഷുബ്ധതകൾക്കിടയിലെ ആ ശാന്തതയാണ് ധർമ്മത്തിന്റെ രഹസ്യം."
അശോകന്റെ വിരൽത്തുമ്പ് ചക്രത്തിന്റെ മദ്ധ്യക്കുഴിയിൽ ഉറച്ചുനിന്നു. "നിശ്ചലമായ മദ്ധ്യബിന്ദുവോ?"
"അതെ. ക്രോധം, ഭയം, പ്രതികാരം—ഇവയിൽ നിന്ന് ഉടലെടുക്കുന്ന കർമ്മം പുറമെ എത്ര ശ്രേഷ്ഠമെന്ന് തോന്നിച്ചാലും, അതിന്റെ കാതൽ അധർമ്മമാണ്." തിസ്സ തുടർന്നു: "അധർമ്മത്തെ കീഴടക്കാൻ അധർമ്മത്തിന്റെ അതേ കാട്ടാളവഴികളെ കൂട്ടുപിടിച്ചാൽ, പുറത്തുള്ള ശത്രുവിനെ നാം ഒരുപക്ഷേ വകവരുത്തിയേക്കാം. എന്നാൽ അതേ നിമിഷം, നമ്മുടെ ഉള്ളിൽ മറ്റൊരു ശത്രു പിറവിയെടുക്കും. അധർമ്മത്തെ നാം നിരാകരിക്കണം ദേവാനാംപ്രിയാ; അതിനെ ഒരുനാളും അനുകരിക്കരുത്."
അശോകന്റെ മുഖത്ത് ആഴമേറിയൊരു ചിന്തയുടെ കറുത്ത നിഴൽ പടർന്നു.
"പക്ഷേ, നിരപരാധികളുടെ കഴുത്തിലേക്ക് വാളോങ്ങുന്ന ഒരുവനെ നേരിടേണ്ടിവരുമ്പോൾ?"
"അവനെ തടയുക തന്നെ വേണം."
"ആ തടയലിന്റെ അന്തിമനിമിഷത്തിൽ അവന്റെ പ്രാണൻ നിലച്ചുപോയാലോ?"
തിസ്സ മഹാഥേരൻ ഏതാനും നിമിഷങ്ങൾ കണ്ണുകൾ അടച്ചുപിടിച്ചു.
"അപ്പോൾ നമ്മുടെ ആലോചന 'അവനെ കൊല്ലണമോ?' എന്നതിലല്ല നിൽക്കേണ്ടത്. മറിച്ച്, 'അവന്റെ പൈശാചികത മറ്റൊരു നിരപരാധിയുടെ ജീവനിലേക്ക് പടരാതിരിക്കാൻ, ഏറ്റവും കുറഞ്ഞ ഹിംസയോടെ എങ്ങനെ അതിനെ പ്രതിരോധിക്കാം?' എന്നതിലാണ്."
അശോകന്റെ കണ്ണുകൾ തിസ്സയുടെ മുഖത്ത് തറഞ്ഞുനിന്നു. "അതായത്, ധർമ്മമെന്നാൽ കേവലമൊരു കാരുണ്യം മാത്രമല്ലേ?"
"കാരുണ്യമാണ് അതിന്റെ ഉത്ഭവം," തിസ്സ പറഞ്ഞു. "പക്ഷേ വിവേകമില്ലാത്ത കാരുണ്യം ഒടുവിൽ ദൗർബല്യമായി മാറും. കാരുണ്യമില്ലാത്ത വിവേകം പച്ചയായ ക്രൂരതയായി അധഃപതിക്കും. വിവേകത്തിനും കാരുണ്യത്തിനുമിടയിലെ ആ സുവർണ്ണ മദ്ധ്യമാണ് ധർമ്മം."
അശോകൻ ഒരു ദീർഘനിശ്വാസമെടുത്തു. കൽച്ചുവരുകളിലെ വെളിച്ചം അദ്ദേഹത്തിന്റെ കണ്ണുകളിൽ പ്രതിഫലിച്ചു:
"ധർമ്മസംരക്ഷണത്തിനായി ഈ സാമ്രാജ്യത്തിന്റെ വാൾ ഉറയിൽ നിന്നൂരി എടുക്കേണ്ടിവന്നാൽ?"
തിസ്സ മഹാഥേരന്റെ ദൃഷ്ടി അശോകന്റെ കണ്ണുകളിലേക്ക് തുളച്ചുകയറി:
"വാളെടുക്കുന്ന കരം ആദ്യം സ്വന്തം അന്തരംഗത്തോട് ചോദിക്കണം—'ഞാൻ ഇത് ദുർബ്ബലരെ രക്ഷിക്കാനാണോ ചെയ്യുന്നത്, അതോ എന്റെ അധികാരം തെളിയിക്കാനാണോ?' ബുദ്ധന്റെ കൈകൾ അധർമ്മത്തെ ഇല്ലാതാക്കുന്നതിന് മുൻപ്, അധർമ്മം നമ്മുടെ ഉള്ളിൽ ജനിക്കാതിരിക്കാൻ നമ്മെ ഓർമ്മിപ്പിക്കുന്നതാണ്."
മുറിയിൽ നിശ്ശബ്ദത വീണ്ടും ഭാരത്തോടെ നിറഞ്ഞുനിന്നു.
അശോകൻ വിരലുകൾ ആ ചക്രത്തിന്റെ മധ്യത്തിൽ നിന്ന് സാവധാനം പിൻവലിച്ചു.
ഒരു വാക്കുപോലും അദ്ദേഹം ഉരിയാടിയില്ല; എന്നാൽ അദ്ദേഹത്തിന്റെ തീക്ഷ്ണമായ കണ്ണുകളിൽ, കലിംഗത്തിന് ശേഷമുള്ള ഏറ്റവും ഗൗരവമേറിയ ഒരു ചരിത്രതീരുമാനം രൂപംപ്രാപിച്ചുകഴിഞ്ഞിരുന്നു!
അശോകൻ പതുക്കെ തിരിഞ്ഞു.
“രാധാഗുപ്താ...”
മഹാമാത്യൻ മുന്നോട്ട് വന്നു.
“ദേവാനാംപ്രിയ...”
അശോകന്റെ ദൃഷ്ടി വീണ്ടും കൽഫലകത്തിലെ ചക്രത്തിലേക്ക് നീങ്ങി. കുറച്ചുനേരം അദ്ദേഹം അതിൽനിന്ന് കണ്ണുകളെടുത്തില്ല.
പിന്നെ പതുക്കെ സംസാരിച്ചു.
“നാം ഒരു തീരുമാനം എടുക്കുന്നു.”
രാധാഗുപ്തൻ നിശ്ശബ്ദനായി നിന്നു.
“ഈ സാമ്രാജ്യത്തെ മാത്രം സംരക്ഷിക്കാൻ വേണ്ടിയല്ല.”
അശോകന്റെ ശബ്ദം മുറിക്കുള്ളിൽ കൂടുതൽ ആഴത്തിലായി.
“ഈ ലോകം ധർമ്മത്തെ ഓർക്കുന്നിടത്തോളം അതിനെ സംരക്ഷിക്കാൻ.”
രാധാഗുപ്തന്റെ കണ്ണുകൾ അശോകനിൽ പതിഞ്ഞു.
“ദേവാനാംപ്രിയ...”
“ബുദ്ധന്റെ കൈകൾ അധർമ്മത്തിനു മുന്നിൽ ഒരിക്കലും ഭയന്ന് പിന്മാറില്ല.”
അശോകൻ തന്റെ കൈപ്പത്തിയിലേക്ക് നോക്കി.
“ഒരു കൈയ്ക്ക് അഞ്ച് വിരലുകളുണ്ട്. ഓരോന്നിനും വ്യത്യസ്തമായ ശക്തി. പക്ഷേ അവ ഒന്നിച്ചാൽ മാത്രമേ ആ കൈ പൂർണ്ണമാകൂ.”
അദ്ദേഹം വീണ്ടും ചക്രത്തിലേക്ക് നോക്കി.
“അതുപോലെ ധർമ്മചക്രത്തെ കാത്തുസൂക്ഷിക്കാൻ നമുക്കും അഞ്ചു കൈകൾ വേണം.”
രാധാഗുപ്തൻ ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു.
“അഞ്ചു പേർ?”
“അഞ്ചു പേർ.”
അശോകന്റെ ശബ്ദത്തിൽ ഇപ്പോൾ കല്പനയുടെ ഉറപ്പുണ്ടായിരുന്നു.
“അവർ രാജാവിന്റെ സൈനികരായിരിക്കില്ല. മന്ത്രിമാരും ആയിരിക്കില്ല. അവരുടെ പേരുകൾ രാജകീയ രേഖകളിൽ ഉണ്ടാകേണ്ടതുമില്ല.”
അദ്ദേഹം ഒരു നിമിഷം നിശ്ശബ്ദനായി.
“അവരുടെ ഏക സമർപ്പണം ധർമ്മത്തോടായിരിക്കും.”
മൊഗ്ഗലിപുത്ത തിസ്സ ആ വാക്കുകൾ ശ്രദ്ധിച്ചു.
അശോകൻ തുടർന്നു:
“നിരപരാധികൾക്കു നേരെ ഉയരുന്ന കൈകളെ തടയാൻ കഴിയുന്നവർ.”
“ധർമ്മത്തെ വാളാക്കി മാറ്റാതെ, വാളിന്റെ മുന്നിൽ ധർമ്മത്തെ സംരക്ഷിക്കാൻ കഴിയുന്നവർ.”
“അവരുടെ ദൗത്യം ഭരണകൂടത്തിന്റെ കല്പനയേക്കാൾ ഉയർന്നതായിരിക്കണം.”
രാധാഗുപ്തൻ പതുക്കെ ചോദിച്ചു:
“അവരെ എന്ത് വിളിക്കും, ദേവാനാംപ്രിയ?”
അശോകന്റെ കണ്ണുകൾ വീണ്ടും ആ ചക്രത്തിൽ പതിഞ്ഞു.
ഒരു നിമിഷം കഴിഞ്ഞ് അദ്ദേഹം പറഞ്ഞു:
“ചക്രപാലകർ.”
ആ വാക്ക് മുറിയിൽ ഒരു പ്രതിജ്ഞപോലെ പതിഞ്ഞു.
“ധർമ്മചക്രത്തിന്റെ പാലകർ.”
അശോകൻ രാധാഗുപ്തനെ നേരെ നോക്കി.
“അവർ അഞ്ചുപേരായിരിക്കും.”
“പക്ഷേ അവരുടെ കാലം അവസാനിക്കരുത്.”
രാധാഗുപ്തന്റെ മുഖത്ത് ഗൗരവം പടർന്നു.
“അർത്ഥം...?”
“ഒരാൾ മരിച്ചാൽ മറ്റൊരാൾ വരണം.”
അശോകന്റെ ശബ്ദം കൂടുതൽ ദൃഢമായി.
“ഒരുതലമുറ അവസാനിച്ചാൽ അടുത്ത തലമുറ അതേ ദൗത്യം ഏറ്റെടുക്കണം.”
അദ്ദേഹം പതുക്കെ കൽചക്രത്തിന്മേൽ കൈവെച്ചു.
“മൗര്യ സാമ്രാജ്യം ഒരുനാൾ ഇല്ലാതായേക്കാം. രാജാക്കന്മാർ മാറിയേക്കാം. രാജ്യങ്ങളുടെ അതിർത്തികൾ മാറിയേക്കാം. പക്ഷേ ധർമ്മത്തെ സംരക്ഷിക്കേണ്ട ആവശ്യം അവസാനിക്കില്ല.”
മുറിയിലുള്ള മൂന്നുപേരും നിശ്ശബ്ദരായി.
“അതുകൊണ്ട് ചക്രപാലകർ ഒരു തലമുറയുടെ സംഘം മാത്രമാകരുത്.”
അശോകൻ പറഞ്ഞു.
“ഈ ലോകം നിലനിൽക്കുന്നിടത്തോളം അവർ ഉണ്ടായിരിക്കണം.”
രാധാഗുപ്തൻ തലകുനിച്ചു.
“അവരെ തിരിച്ചറിയുന്നത് എങ്ങനെ?”
അശോകന്റെ കണ്ണുകളിൽ ഒരു നേർത്ത ചിന്ത തെളിഞ്ഞു.
“അവരുടെ യഥാർത്ഥ പേരുകൾ ലോകത്തിന് അറിയേണ്ടതില്ല.”
അദ്ദേഹം മൊഗ്ഗലിപുത്ത തിസ്സയെ നോക്കി.
“പക്ഷേ അവർ ധരിക്കുന്ന പേരിൽ തന്നെ അവരുടെ പ്രതിജ്ഞ ഉണ്ടായിരിക്കണം.”
തിസ്സ ശാന്തമായി അശോകനെ നോക്കി നിന്നു.
അശോകൻ പറഞ്ഞു:
“അവരുടെ പേരിന് ശേഷം ഒരു വാക്ക് ചേർക്കണം.”
“അനുരുദ്ധ.”
രാധാഗുപ്തൻ ആ വാക്ക് പതുക്കെ ആവർത്തിച്ചു.
“അനുരുദ്ധ...”
മൊഗ്ഗലിപുത്ത തിസ്സയുടെ കണ്ണുകളിൽ ഒരു നേർത്ത പ്രകാശം തെളിഞ്ഞു.
അശോകൻ വിശദീകരിച്ചു:
“സമർപ്പിതൻ. തന്റെ സ്വാർത്ഥതയെക്കാൾ വലിയൊരു ലക്ഷ്യത്തെ പിന്തുടരുന്നവൻ.”
അദ്ദേഹം വീണ്ടും ചക്രത്തിലേക്ക് നോക്കി.
“അങ്ങനെ, ഓരോ ചക്രപാലകനും സ്വന്തം പേരിന് ശേഷം ‘അനുരുദ്ധ’ ചേർക്കുമ്പോൾ, അത് ഒരു പേര് മാത്രമാകില്ല.”
അദ്ദേഹത്തിന്റെ ശബ്ദം മുറിയിലുടനീളം മുഴങ്ങി.
“അത് ഒരു പ്രതിജ്ഞയായിരിക്കും.
‘ഞാൻ എന്നെക്കാൾ ധർമ്മത്തിന് സമർപ്പിതൻ.’”
രാധാഗുപ്തൻ തലകുനിച്ചു.
മൊഗ്ഗലിപുത്ത തിസ്സ കണ്ണുകളടച്ചു.
സുമനൻ നിശ്ശബ്ദമായി ആ വാക്കുകൾ കേട്ടുനിന്നു.
ആ നിമിഷം പാടലീപുത്രത്തിലെ ആ രഹസ്യമുറിയിൽ ഒരു പുതിയ രഹസ്യപാരമ്പര്യത്തിന്റെ ആദ്യവിത്ത് പാകപ്പെട്ടു.
അഞ്ചു ചക്രപാലകർ.
അവരുടെ പേരിന് പിന്നിൽ ഒരേയൊരു അടയാളം—
അനുരുദ്ധ.
അവരുടെ കൈകളിൽ—
ധർമ്മചക്രം.