പേജുകള്‍‌

Friday, August 14, 2026

KSBI ഇൻക്യൂബേറ്റ് ദ എഗ്ഗ്‌സ് 5

“അഹ്...”

ശിവ താൽപര്യമില്ലാത്തതുപോലെ മൂളി. കൈയിലെ ഫയലിൽ നിന്ന് കണ്ണെടുക്കാൻ പോലും അവൻ തയ്യാറായില്ല.

“വൗ! ഐ ആം എക്സൈറ്റഡ്... റിയലി എക്സൈറ്റഡ്! ഇതുപോലുള്ള അടിപൊളി കേസ് വേണം അന്വേഷിക്കാൻ!”

ചെറുപ്പക്കാരൻ അത്യധികം സന്തോഷത്തോടെ പറഞ്ഞു.

“ഇതൊക്കെ പറയാൻ നീയാരാടാ?”

സജി തനി പോലീസിന്റെ ഭാവത്തിൽ ചോദിച്ചു.

“സാറായിരിക്കുമല്ലേ... ശിവ സുബ്രഹ്മണ്യം IPS?”

ശിവയെ നോക്കിക്കൊണ്ട് അവൻ ചോദിച്ചു.

“അപ്പോൾ നീയാണല്ലേ ഏഴാമൻ... IT ഡിപ്പാർട്ട്മെന്റ്?”

ശിവ ചോദിച്ചു.

“യെസ്, സാർ!”

അവൻ പെട്ടെന്ന് അറ്റൻഷനിൽ നിന്നുകൊണ്ട് ശിവയെ സല്യൂട്ട് ചെയ്തു.

“സാർ, എന്റെ പേര് രതീഷ് ശശി. ഈ ഫോട്ടോ കണ്ടപ്പോൾ ഉണ്ടായ ഒരു വികാരപ്രകടനമായി മാത്രമേ ഇപ്പോൾ നടന്നതിനെ കാണാവൂ, സാർ.”

കയ്യിലിരുന്ന കത്ത് ശിവയുടെ നേരെ നീട്ടിക്കൊണ്ട് രതീഷ് പറഞ്ഞു.

“താനും പണിമേടിച്ച് വന്നതാണോ ഇങ്ങോട്ട്?”

റോയി ചോദിച്ചു.

“അതെ, സാർ. നിങ്ങളും അങ്ങനെ തന്നെയാണെന്ന് എനിക്കറിയാം. ശിവ സാറിനെ ഒഴിച്ച്... സാറിനിട്ടാണ് പണി കൊടുത്തിരിക്കുന്നത് എന്നും.”

യാതൊരു ഗൗരവവുമില്ലാത്തതുപോലെ രതീഷ് പറഞ്ഞു.

ഒരു നിമിഷം അവിടെ നിശ്ശബ്ദത പടർന്നു.

പിരിമുറുക്കി നിന്നിരുന്ന അന്തരീക്ഷം രതീഷിന്റെ സാന്നിധ്യത്തിൽ അല്പം അയഞ്ഞു.

ശിവ മാത്രം കൈയിലെ കത്ത് നോക്കിക്കൊണ്ടിരുന്നു.

രതീഷ് പുഞ്ചിരിച്ചുകൊണ്ട് അവനെ നോക്കി.

“സാർ... കത്തിൽ എഴുതിയിരിക്കുന്നത് വായിച്ചിട്ട് എന്നെ പുറത്താക്കല്ലേ. ആദ്യം കേസ് എന്താണെന്ന് പറഞ്ഞുതരൂ.”

“ഓക്കേ... ഓക്കേ.”

ശിവ കത്ത് മടക്കി മുന്‍പിലിരുന്ന ഫയളിനുള്ളിലേക്ക് വച്ചു.

“ഇപ്പോൾ നമ്മുടെ ടീം പൂർണ്ണമായി. ആദ്യ കേസും ഇതാ മുന്നിൽ. ഇനി അന്വേഷണം തീരുന്നതുവരെ നമുക്ക് വിശ്രമം എന്നൊന്നില്ല.”

അവൻ എല്ലാവരെയും മാറിമാറി നോക്കി.

“എല്ലാവരും നിലവിലുള്ള കേസ് റിപ്പോർട്ട് നന്നായി വായിക്കണം. നമ്മുടെ ടീമിനെ മൂന്നായി തിരിക്കുകയാണ്.”

ഒരു നിമിഷം നിശ്ശബ്ദനായി നിന്ന ശേഷം ശിവ പറഞ്ഞു:

“നൗഷാദും സജിയും—ഒന്നാം ടീം.”

ഇരുവരും ശിവയെ നോക്കി.

“അജിത്, റോയി, വിമല—രണ്ടാം ടീം.”

അവരും തലയാട്ടി.

“ബാക്കിയുള്ളത് ഞാനും രതീഷും.”

ശിവ എല്ലാവരെയും നോക്കി.

“ആർക്കെങ്കിലും പ്രശ്നമുണ്ടോ?”

ആരും ഒന്നും പറഞ്ഞില്ല.

“ശരി.”

ശിവ മേശപ്പുറത്തിരുന്ന റിപ്പോർട്ട് വീണ്ടും തുറന്നു.

“അജിത്തിന്റെ ടീം ജോത്സനയുടെ വീട്ടിലും പരിസരത്തും അന്വേഷിക്കുക. കുടുംബാംഗങ്ങളിൽ നിന്ന് ഇതിനകം എടുത്ത മൊഴികൾ വീണ്ടും പരിശോധിക്കണം. ചെറിയൊരു വൈരുദ്ധ്യം പോലും വിട്ടുകളയരുത്.”

അജിത് തലയാട്ടി.

“നൗഷാദിന്റെ ടീം കോളേജിൽ. അവളുടെ ഗവേഷണം, സുഹൃത്തുക്കൾ, അധ്യാപകർ, അവൾ അവസാനമായി കണ്ട ആളുകൾ—എല്ലാം പരിശോധിക്കുക.”

നൗഷാദ് കുറിപ്പെടുക്കാൻ തുടങ്ങി.

“ഞാനും രതീഷും അവളെ അവസാനമായി കണ്ടതായി രേഖയുള്ള ഭാഗങ്ങളും അതിന് മുമ്പും ശേഷവുമുള്ള എല്ലാ വഴികളും പരിശോധിക്കും.”

ശിവയുടെ ശബ്ദം കൂടുതൽ ഗൗരവമായി.

“പ്രത്യേകിച്ച് ഗോശ്രീ പാലം. പാലത്തിൽ കയറുന്ന അവൾ... മറുവശത്ത് ഇറങ്ങാത്തത് എന്തുകൊണ്ടാണെന്ന് നമുക്ക് കണ്ടെത്തണം.”

അവൻ കസേരയിൽ നിന്ന് എഴുന്നേറ്റു.

“തൽക്കാലം എല്ലാവരും സ്വന്തം വാഹനങ്ങൾ ഉപയോഗിക്കുക. യാത്രാചെലവ് നമ്മൾ സെറ്റിൽ ചെയ്യും.”

ഒരു ചെറിയ ഇടവേള.

“രണ്ടു ദിവസത്തിനകം ആദ്യ റിപ്പോർട്ട് എന്റെ മേശപ്പുറത്ത് വേണം.”

ശിവ ഫയൽ അടച്ചു.

“എന്ത് കിട്ടിയാലും... ചെറിയതായാലും വലിയതായാലും... എന്നിൽ നിന്ന് ഒന്നും മറച്ചുവയ്ക്കരുത്.”

മുറിയിലുണ്ടായിരുന്ന എല്ലാവരും എഴുന്നേറ്റു.

ജ്യോത്സനയെ കണ്ടെത്താനുള്ള ആദ്യ ഔദ്യോഗിക അന്വേഷണം അങ്ങനെ ആരംഭിച്ചു.

പതിനെട്ടു മാസവും ഏഴ് ദിവസവും പഴക്കമുള്ള ഒരു ഫയൽ വീണ്ടും തുറന്നു.

അതിനുള്ളിൽ മറഞ്ഞുകിടന്നിരുന്നത് ഒരു പെൺകുട്ടിയുടെ തിരോധാനം മാത്രമായിരുന്നോ...

അല്ലെങ്കിൽ, ആരും ഇതുവരെ കാണാതെ പോയ മറ്റെന്തെങ്കിലുമോ?

KSBI ഇൻക്യൂബേറ്റ് ദ എഗ്ഗ്‌സ് 4

“ഒന്നര വർഷം കഴിഞ്ഞിരിക്കുന്നു. ശരിക്കും പറഞ്ഞാൽ പതിനെട്ടു മാസവും ഏഴ് ദിവസവും. ജോത്സനയെ കാണാതായിട്ട് ഇത്രയും കാലമായി. പക്ഷേ, അവൾ എവിടെ മറഞ്ഞുപോയി എന്നതിന് ഇന്നും യാതൊരു തെളിവുമില്ല.”

ശിവ എല്ലാവരോടുമായി എന്നപോലെ പറഞ്ഞു.

അവന്റെ ശബ്ദത്തിൽ പതിവുള്ള ശാന്തതയുണ്ടായിരുന്നെങ്കിലും, ഓരോ വാക്കിലും അടങ്ങിയിരുന്ന അസഹിഷ്ണുത വ്യക്തമായിരുന്നു.

“അജിത്, ഈ റിപ്പോർട്ടിന്റെ കോപ്പി എടുത്ത് എല്ലാവർക്കും നൽകണം. ഒരാൾ മാത്രം കേസ് അന്വേഷിച്ചാൽ മതി എന്നില്ല. നമ്മൾ എല്ലാവരും ചേർന്നാണ് ഇത് അന്വേഷിക്കേണ്ടത്. ഞാനും നിങ്ങളും ഒരുമിച്ച്. ഒരാൾക്ക് കാണാൻ കഴിയാത്തത് ചിലപ്പോൾ മറ്റൊരാൾക്ക് കണ്ടെത്താൻ കഴിഞ്ഞേക്കും.”

SI അജിത്തിനെ നോക്കി ശിവ പറഞ്ഞു.

അജിത് തലയാട്ടി.

ജ്യോത്സന പെരുമ്പാവൂരിന് അടുത്തുള്ള കീഴില്ലം എന്ന സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്. അച്ഛൻ, അമ്മ, അനിയൻ, മുത്തച്ഛൻ എന്നിവരടങ്ങുന്ന ഒരു സാധാരണ ഇടത്തരം കുടുംബം.

എറണാകുളം മഹാരാജാസ് കോളേജിൽ ചരിത്രവിഭാഗത്തിൽ ഡോ. രഘുനാഥ് കൃഷ്ണന്റെ കീഴിൽ ഗവേഷണം നടത്തുകയായിരുന്നു അവൾ.

കാണാതാകുമ്പോൾ ഗവേഷണത്തിന്റെ അവസാനഘട്ടത്തിലായിരുന്നു.

അന്ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ അവളെക്കുറിച്ച് പിന്നീട് വീട്ടുകാർക്ക് യാതൊരു വിവരവും ലഭിച്ചില്ല.

പോലീസ് അന്വേഷണം ആരംഭിച്ചു.

വീട്ടിലും കോളേജിലും സുഹൃത്തുക്കളെയും ബന്ധുക്കളെയും ചോദ്യം ചെയ്തു.

കീഴില്ലത്തിനുചുറ്റുമുള്ള പ്രദേശങ്ങളിൽ തുടങ്ങി എറണാകുളം ജില്ല മുഴുവൻ തിരച്ചിൽ നടത്തി. അവസാനമെന്നോണം കേരളമൊട്ടാകെ ലുക്ക്‌ഔട്ട് നോട്ടീസുകളും പത്രപരസ്യങ്ങളും നൽകി

ബസ് റൂട്ടുകൾ പരിശോധിച്ചു.

ആശുപത്രികൾ പരിശോധിച്ചു.

അവളുടെ മൊബൈൽ ലൊക്കേഷൻ, ബാങ്ക് ഇടപാടുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ—എല്ലാം പരിശോധിച്ചു.

പോലീസിന്റെ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ എറണാകുളം ഗോശ്രീ പാലത്തിലൂടെ ജ്യോത്സന നടന്നു പോകുന്നതാണ് അവസാനമായി കാണാൻ കഴിഞ്ഞത്.

പക്ഷേ അതിനുശേഷം...

അവൾ പാലത്തിന്റെ മറുവശത്ത് എത്തിയതായി തെളിയിക്കുന്ന ഒരു ദൃശ്യവും കണ്ടെത്താനായില്ല.

ആ പാലത്തിലൂടെ കടന്നുപോയ വാഹനങ്ങളുടെയോ മറ്റേതെങ്കിലും CCTV ദൃശ്യങ്ങളുടെയോ പരിശോധനയിലും ജ്യോത്സനയുടെ യാതൊരു അടയാളവും കണ്ടെത്താനായില്ല..

പാലത്തിലേക്ക് കയറുന്ന ജ്യോത്സനയുണ്ട്.

പക്ഷേ മറുവശത്ത് ഇറങ്ങുന്ന ജ്യോത്സനയില്ല.

അവൾ എവിടേക്ക് പോയി?

പാലത്തിന്റെ നടുവിൽ നിന്ന് തിരിഞ്ഞുപോയോ?

വെള്ളത്തിലേക്ക് വീണോ?

ആരെങ്കിലും അവിടെ നിന്ന് കൂട്ടിക്കൊണ്ടുപോയോ?

ഒന്നിനും ഉത്തരമില്ല.

ഫോൺ പരിശോധനയിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. അവസാനമായി ഫോൺ ഉപയോഗിച്ച സമയവും അതിന് ശേഷമുള്ള മൗനവും സംശയം മാത്രം വർധിപ്പിച്ചു.

അവൾ കായലിലേക്ക് ചാടി ആത്മഹത്യ ചെയ്തിരിക്കാം. മൃതദേഹം വേലിയിറക്കത്തിൽ ഒഴുകിപ്പോയി പുറംകടലിൽ എത്തിയിരിക്കാം, അല്ലെങ്കിൽ ചെളിയിൽ അടിഞ്ഞുപോയിരിക്കാം—എന്നൊരു നിഗമനം മാത്രമാണ് പോലീസിന് ഉണ്ടായിരുന്നത്.

പാലത്തിനു താഴെയുള്ള കായലിലും സമീപപ്രദേശങ്ങളിലുമെല്ലാം തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞില്ല.

അതുകൊണ്ട്...

ജ്യോത്സന മരിച്ചുവെന്ന് ഉറപ്പിക്കാനും പോലീസിന് കഴിഞ്ഞില്ല.

കാണാതായ ആളെന്ന നിലയിൽ കേസ് തുടർന്നു.

എന്നാൽ അവൾക്ക് ആത്മഹത്യ ചെയ്യാനുള്ള യാതൊരു കാരണവും ഇല്ലെന്നാണ് വീട്ടുകാരും കൂട്ടുകാരും പറഞ്ഞത്.

അതി സുന്ദരിയായിരുന്നെങ്കിലും പ്രണയബന്ധങ്ങളിലോ മറ്റേതെങ്കിലും ബന്ധങ്ങളിലോ അവൾ അകപ്പെട്ടിരുന്നില്ല. അതിലൊന്നും അവൾക്ക് താൽപര്യവുമുണ്ടായിരുന്നില്ല.

പഠനവും ഗവേഷണവും മാത്രമായിരുന്നു അവളുടെ ജീവിതത്തിലെ പ്രാധാന്യം.

കൂട്ടുകാരുടെ മൊഴി അതായിരുന്നു.

അവളുടെ ഗവേഷണം അവസാനഘട്ടത്തിലായിരുന്നു. അതിൽ യാതൊരു വിധ തടസ്സങ്ങളുമുണ്ടായിരുന്നില്ല.

“തന്റെ വിദ്യാർത്ഥി എന്ന നിലയിൽ അവളോട് വലിയ മതിപ്പായിരുന്നു. അവളുടെ അസാന്നിധ്യം തന്നെ മാനസികമായി വളരെ അലട്ടുന്നുണ്ട്.”

ഡോ. രഘുനാഥിന്റെ മൊഴി റിപ്പോർട്ടിലുണ്ടായിരുന്നു.

പക്ഷേ പതിനെട്ടു മാസവും ഏഴ് ദിവസവും കഴിഞ്ഞിട്ടും...

ജ്യോത്സനയുടെ ഒരു അടയാളവും കണ്ടെത്താനായില്ല.

ശിവ റിപ്പോർട്ടിന്റെ അവസാന പേജ് മേശപ്പുറത്ത് വെച്ചു.

കുറച്ച് നിമിഷങ്ങൾ ആരും ഒന്നും പറഞ്ഞില്ല.

“നമ്മുടെ മുന്നിൽ രണ്ടു വഴികളാണ് ഉള്ളത്.”

ശിവ എല്ലാവരെയും നോക്കി.

“ഒന്നുകിൽ പോലീസിന്റെ റിപ്പോർട്ട് ശരിവയ്ക്കുന്ന കൃത്യമായ തെളിവ് കണ്ടെത്തണം. അല്ലെങ്കിൽ...”

അവൻ ഒരു നിമിഷം നിശ്ശബ്ദനായി.

“ജ്യോത്സനയ്ക്ക് എന്ത് പറ്റിയെന്നും അവളെവിടെയാണെന്നും കണ്ടെത്തണം.”

എല്ലാവരും ശരിക്കും എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു.

ഇത്തരമൊരു കീറാമുട്ടി കേസ് ആയിരിക്കും തങ്ങൾക്ക് ആദ്യം ലഭിക്കുക എന്ന് അവരാരും പ്രതീക്ഷിച്ചിരുന്നില്ല.

അൽപസമയത്തിനകം ശിവ പതുക്കെ ചോദിച്ചു:

“ഒരു കാര്യം ശ്രദ്ധിച്ചോ?”

എല്ലാവരുടെയും കണ്ണുകളും അവനിലേക്കു തിരിഞ്ഞു.

“ക്യാമറയിൽ അവൾ പാലത്തിലേക്ക് കയറുന്നത് വ്യക്തമാണ്.”

അവൻ വിരൽ കൊണ്ട് റിപ്പോർട്ടിലെ ഒരു വരിയിൽ തട്ടി.

“പക്ഷേ...”

ഒരു ചെറിയ ഇടവേള.

അവൾ പാലത്തിൽ നിന്ന് ഇറങ്ങിയതിന്റെ ദൃശ്യം ഇല്ല.

അവര്‍ ഇത് പറഞ്ഞുകൊണ്ടിരുന്ന സമയത്ത് തോളില്‍ ഒരു ബാഗും തൂക്കി മുപ്പതു വയസടുത്തു പ്രായമുള്ള ഒരാള്‍ ഓഫീസിലേക്ക് കയറിവന്നു

എല്ലാവരുടെയും ശ്രദ്ധ വാതിലിലേക്കു തിരിഞ്ഞു.

“സാർ...”

ശിവ അയാളെ നോക്കി.

“നിങ്ങളാരാ?”

അയാൾ മറുപടി പറയുന്നതിന് മുമ്പ്, അവന്റെ കണ്ണുകൾ മേശപ്പുറത്തിരുന്ന ജ്യോത്സനയുടെ ഫോട്ടോയിൽ പതിഞ്ഞു.

ഏതാനും നിമിഷങ്ങൾ അയാൾ ആ ഫോട്ടോയിൽ തന്നെ നോക്കി നിന്നു.

“ജ്യോത്സനയെക്കുറിച്ചാണോ അന്വേഷിക്കുന്നത്?”

Related Posts with Thumbnails