പേജുകള്‍‌

Wednesday, September 2, 2026

KSBI : ഇൻക്യൂബേറ്റ് ദ എഗ്ഗ്‌സ് 29

"സാർ... എനിക്കൊരു സംശയം." വിമലയുടെ ശബ്ദം കേട്ടതും ശിവ ചിന്തകളിൽ നിന്ന് ഞെട്ടി അവളെ നോക്കി.

"എന്താ വിമല?"

"സാർ... നമ്മൾ ഇതുവരെ കണ്ടെത്തിയത് ഒരേപോലെയുള്ള രണ്ട് മാലകളല്ലേ? ആർതറുടെ കയ്യിൽ നിന്നും ജ്യോത്സനയുടെ കഴുത്തിൽ നിന്നും കിട്ടിയത്." വിമല ഒരു നിമിഷം നിർത്തി തുടർന്നു, "അതുപോലെ വേറെയും ഇതിനു പിന്നിൽ കാണാൻ സാധ്യതയില്ലേ?"

ശിവയുടെ കണ്ണുകളിൽ ഗൗരവമേറിയ ആലോചന പടർന്നു. പുരാതന ആചാരങ്ങളോ സിൻഡിക്കേറ്റ് ചിഹ്നങ്ങളോ എപ്പോഴും നിശ്ചിതമായ കണക്കുകളിലാണ് നിലനിൽക്കാറുള്ളത്.

"അത് ലോജിക്കൽ പോയിന്റാണ്." ശിവ പെട്ടെന്ന് രതീഷിന് നേരെ തിരിഞ്ഞു. "രതീഷ്, നമ്മുടെ കൈയിലുള്ള ആ മാലയുടെ ഹൈ-റെസല്യൂഷൻ 3D ഫോട്ടോയും അതിന്റെ സ്പെസിഫിക് പാറ്റേണുകളും വെച്ച് ഡാർക്ക് വെബിലും, ആർക്കിയോളജിക്കൽ ഡാറ്റാബേസുകളിലും, ഗ്ലോബൽ ഇമേജ് സെർച്ച് എൻജിനുകളിലും ഒന്ന് ഡീപ് സ്കാൻ ചെയ്തേ."

"യെസ് സർ." രതീഷ് ഉടൻ ഇമേജ് വെക്റ്ററുകളും പാറ്റേൺ റെക്കഗ്നിഷൻ ടൂളുകളും റൺ ചെയ്തു. കീബോർഡിൽ വിരലുകൾ ചടുലമായി പാഞ്ഞു.

ക്യാബിനിൽ അല്പനേരം നിശ്ശബ്ദത തളംകെട്ടി നിന്നു. സ്ക്രീനിൽ ഡാറ്റാ പാക്കറ്റുകൾ പ്രോസസ്സ് ചെയ്യപ്പെടുന്നതിന്റെ കൗണ്ട്ഡൗൺ മിന്നിമറിഞ്ഞു. പെട്ടെന്ന് രതീഷിന്റെ വിരലുകൾ കീബോർഡിൽ തറഞ്ഞുനിന്നു.

"സാർ..." അവന്റെ ശബ്ദത്തിൽ തികഞ്ഞ ഭയവും വിറയലും കലർന്നിരുന്നു.

ശിവയും അജിത്തും വിമലയും ഒരൊറ്റ നിമിഷത്തിൽ മോണിറ്ററിലേക്ക് അടുത്തു.

"എന്താടാ കിട്ടിയത്?" ശിവ ചോദിച്ചു.

രതീഷ് കസേര അല്പം പിന്നിലേക്ക് നീക്കി, വിറയ്ക്കുന്ന വിരലുകളോടെ സ്ക്രീനിലേക്ക് വിരൽചൂണ്ടി: "സാർ... സമാനമായ ഡിസൈനിലുള്ള വേറെ ആറ് മാലകളുടെ ഫോട്ടോസ് കൂടി കിട്ടി!"

"എന്ത്?!" ശിവയുടെ ശബ്ദം മുറിക്കുള്ളിൽ മുഴങ്ങി.

രതീഷ് ഓരോ ഇമേജും വലിയ സ്ക്രീനിലേക്ക് പ്രൊജക്റ്റ് ചെയ്തു. ഒന്നിനു പിറകെ ഒന്നായി ആറ് വിൻഡോകൾ നിരന്നു.

ആറു വ്യത്യസ്ത ആളുകളുടെ കഴുത്തിൽ തൂങ്ങിയാടുന്ന ഒരേപോലെയുള്ള മാലകൾ!

"പക്ഷേ സർ... ഇതിന്റെ മൈക്രോ ഡീറ്റെയിലിംഗ് ഒന്ന് നോക്കൂ." രതീഷ് ഓരോ മാലയുടെയും പെൻഡന്റ് ഭാഗം എൻലാർജ് ചെയ്തു.

ശിവയുടെ കൃഷ്ണമണികൾ ഓരോന്നിലേക്കും മാറിമാറി പാഞ്ഞു.

മാലകളുടെ ബാഹ്യരൂപവും പുരാതന കൊത്തുപണികളും കാഴ്ചയിൽ ഒന്നുതന്നെയാണ്. എന്നാൽ പെൻഡന്റിന്റെ മധ്യഭാഗത്തുള്ള ആ സൂചികൾ... അവയുടെ വിന്യാസവും എണ്ണവും ഓരോന്നിലും തികച്ചും വ്യത്യസ്തമായിരുന്നു!

ആദ്യത്തേതിൽ സൂചികൾ കുറവ്.

രണ്ടാമത്തേതിൽ അല്പം കൂടി കൂടുതൽ.

അടുത്തതിൽ വീണ്ടും കൂടുന്നു...

ഒരു ചക്രത്തിലെ ആരക്കാലുകൾ പോലെ, സൂചികളുടെ എണ്ണം കൃത്യമായ ഒരു മാത്തമാറ്റിക്കൽ ഓർഡറിൽ കൂടിവരികയാണ്!

ഓഫീസ് മുറിയിൽ സൂചി വീണാൽ കേൾക്കാവുന്ന നിശ്ശബ്ദത പടർന്നു.

വിമല ഭയത്തോടെ കൈകൾ നെഞ്ചോട് ചേർത്തു. നൗഷാദിന്റെ മുഖത്ത് നടുക്കം നിഴലിച്ചു.

ആ ആറു രൂപങ്ങളിലേക്കും തറഞ്ഞുനോക്കി നിന്ന ശിവയുടെ മുഖത്തെ ശാന്തത തകർന്നു. ഞെട്ടലും അവിശ്വാസവും ക്രൂരമായ ദേഷ്യത്തിലേക്ക് വഴിമാറി.

"വാട്ട് ദ ഫക്ക്...!" പല്ലുകൾ ഞെരിച്ചമർത്തിക്കൊണ്ട് അവൻ സ്വയം പറഞ്ഞുപോയി.

മോണിറ്ററിൽ ഇപ്പോൾ തെളിഞ്ഞുനിൽക്കുന്നത് വെറുമൊരു ആഭരണമല്ല. കൃത്യമായ ആസൂത്രണത്തോടെ രൂപകൽപ്പന ചെയ്ത മരണക്കെണികളാണ്!

ഓരോന്നിലും ക്രമമായി കൂടുന്ന ആ  ആരക്കാലുകൾ...

ശിവ അവിശ്വാസത്തോടെ ഒരടി പിന്നോട്ട് വെച്ചു.

"ഇത് വെറുമൊരു കൊലപാതക പരമ്പരയല്ല... ഇത് മറ്റെന്തോ പൈശാചിക പരീക്ഷണമാണ്...!"

"ഈ ഫോട്ടോകളെല്ലാം എവിടെയൊക്കെ വെച്ച് എടുത്തതാണെന്ന് പിൻപോയിന്റ് ചെയ്യാൻ പറ്റുമോ രതീഷ്?" ശിവ സ്ക്രീനിൽ നിന്ന് കണ്ണെടുക്കാതെ ചോദിച്ചു.

"ശ്രമിക്കാം സർ. ഇമേജ് മെറ്റാഡാറ്റയും ബാക്ക്ഗ്രൗണ്ടിലുള്ള മോണ്യുമെന്റുകളുടെ ആർക്കിടെക്ചറൽ പാറ്റേണുകളും വെച്ച് ജിയോ-ലൊക്കേഷൻ മാച്ച് ചെയ്യാം." രതീഷ് വീണ്ടും കമ്പ്യൂട്ടറിലേക്ക് തിരിഞ്ഞു.

ഫോട്ടോകളിലെ വെളിച്ചത്തിന്റെ കോണുകൾ, പിന്നിലെ കരിങ്കൽത്തൂണുകൾ, ചുമരുകളിലെ ശില്പങ്ങൾ, ഗുഹാഭിത്തികളിലെ കൊത്തുപണികൾ എന്നിവയെല്ലാം അവൻ ആർക്കിയോളജിക്കൽ ഡാറ്റാബേസിലെ മാതൃകകളുമായി താരതമ്യം ചെയ്തുതുടങ്ങി. ആ മുറിയിൽ കീബോർഡിന്റെ ചടുലമായ ശബ്ദം മാത്രം തളംകെട്ടിനിന്നു.

ഏറെ നേരത്തെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം രതീഷ് ഒരു ദീർഘനിശ്വാസത്തോടെ കസേരയിൽ പിന്നിലേക്ക് ചാരി.

"കിട്ടി സാർ..."

ശിവയും അജിത്തും വിമലയും നൗഷാദും ശ്വാസമടക്കിപ്പിടിച്ച് മോണിറ്ററിന് മുന്നിലേക്ക് ആഞ്ഞു.

"ഇത് കേരളത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല സാർ... ഇന്ത്യയുടെ ചരിത്രഭൂപടത്തിലുടനീളം ചിതറിക്കിടക്കുകയാണ്!" രതീഷ് ഡിജിറ്റൽ മാപ്പിൽ ഓരോ ലൊക്കേഷനും നീല ഡോട്ടുകളാൽ മാർക്ക് ചെയ്തു കാണിച്ചു.

ആദ്യത്തെ ഫോട്ടോ തെളിഞ്ഞു. "ഒന്ന്... ബിഹാറിലെ വൈശാലി."

രണ്ടാമത്തെ ഫോട്ടോ. "രണ്ട്... ആന്ധ്രയിലെ നാഗാർജുനകൊണ്ട."

മൂന്നാമത്തെ വിൻഡോ വിടർന്നു. "മൂന്ന്... മധ്യപ്രദേശിലെ സാഞ്ചി."

നാലാമത്തെ ലൊക്കേഷൻ. "നാല്... ബിഹാറിലെ രാജ്ഗിർ."

അഞ്ചാമത്തെ ചിത്രം. "അഞ്ച്... മഹാരാഷ്ട്രയിലെ എല്ലോറ ഗുഹകൾ."

അവസാനത്തെ ചിത്രം സ്ക്രീനിന്റെ മധ്യത്തിൽ തെളിഞ്ഞു. "ആറ്... ഉത്തർപ്രദേശിലെ സാരനാഥ്!"

ഓഫീസ് മുറിയിൽ ഘനീഭവിച്ച നിശ്ശബ്ദത പടർന്നു.

ശിവ മാപ്പിൽ തെളിഞ്ഞ ആ ആറ് ബിന്ദുക്കളിലേക്കും മാറിമാറി നോക്കി.

വൈശാലി...

നാഗാർജുനകൊണ്ട...

സാഞ്ചി...

രാജ്ഗിർ...

എല്ലോറ...

സാരനാഥ്...

ആറ് വ്യത്യസ്ത സംസ്ഥാനങ്ങൾ. പുരാതന ചരിത്രത്തിന്റെ ആഴം പതിഞ്ഞ ആറ് മഹാഭൂമികൾ.

ഇവയെല്ലാം യാദൃച്ഛികമായി തിരഞ്ഞെടുത്ത ടൂറിസ്റ്റ് കേന്ദ്രങ്ങളല്ല. ഇന്ത്യയിലെ ഏറ്റവും പ്രബലമായ പുരാതന ബൗദ്ധ-ജൈന ഗുഹാക്ഷേത്രങ്ങളും സ്തൂപങ്ങളും തലയുയർത്തി നിൽക്കുന്ന കേന്ദ്രങ്ങൾ!

ആറുപേരുടെ കഴുത്തിൽ തൂങ്ങിയാടുന്ന ആ വിഷമാലകൾ... അവയിലെ കൂടിവരുന്ന ആരക്കാലുകൾ... ഈ പുരാതന കേന്ദ്രങ്ങൾ...

ഇവയെല്ലാം തമ്മിൽ ബന്ധിപ്പിക്കുന്ന അദൃശ്യമായ ചരട് എന്താണ്? പുരാവസ്തു കടത്തോ അതോ ചരിത്രാവശിഷ്ടങ്ങൾക്കുള്ളിൽ ഒളിപ്പിച്ചുവെച്ച മറ്റെന്തെങ്കിലും രഹസ്യ പരീക്ഷണങ്ങളോ?

പെട്ടെന്ന് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മേശപ്പുറത്തിരുന്ന ശിവയുടെ ഫോൺ വൈബ്രേറ്റ് ചെയ്തു ബെല്ലടിച്ചു.

മുറിക്കുള്ളിലെ ഘനീഭവിച്ച നിശ്ശബ്ദതയെ കീറിമുറിച്ചുകൊണ്ട് തുളച്ചുകയറുന്ന ആ റിംഗ്‌ടോൺ.

എല്ലാവരുടെയും നോട്ടം ഒരുപോലെ ആ സ്ക്രീനിലേക്ക് തിരിഞ്ഞു.

ശിവ മുന്നോട്ട് വന്ന് മേശപ്പുറത്തുനിന്ന് ഫോൺ കൈയിലെടുത്തു.

സ്ക്രീനിൽ തെളിഞ്ഞുനിന്ന അന്താരാഷ്ട്ര കോളിന്റെ പേര് കണ്ടതും അവന്റെ കൃഷ്ണമണികൾ വലിഞ്ഞു ചെറുതായി  

Daniel Edward Hawthorne

ലണ്ടനിലെ  ഡിറ്റക്ടീവ്!

ഒരു നിമിഷം ശിവ ആ പേരിലേക്ക് തന്നെ നോക്കി നിന്നു. ഇന്ത്യയിലെ ചരിത്രഭൂമികളിലൂടെ തങ്ങൾ ഒരു ചുരുളഴിക്കാൻ ശ്രമിക്കുന്ന കൃത്യം അതേ നിമിഷത്തിൽ തന്നെ യുകെയിൽ നിന്നുള്ള വിളി.

ശിവ കോൾ സ്വൈപ്പ് ചെയ്ത് ചെവിയോട് ചേർത്തു.

"ഹലോ... ഡാനിയൽ?"

മറുതലയ്ക്കൽ ഡാനിയലിന്റെ ശ്വാസമെടുപ്പിൽപ്പോലും വല്ലാത്തൊരു അടിയന്തിരതയും ഭയവും നിറഞ്ഞുനിന്നിരുന്നു

KSBI : ഇൻക്യൂബേറ്റ് ദ എഗ്ഗ്‌സ് 28

"ഈ നമ്പറിന്റെ സി.ഡി.ആറും ലാസ്റ്റ് ആക്റ്റീവ് ടവർ ലൊക്കേഷനുകളും എത്രയും വേഗം പിൻപോയിന്റ് ചെയ്യാൻ പറ്റുമോ?" ശിവ രതീഷിന്റെ തോളിൽ തട്ടി ചോദിച്ചു.

"ശ്രമിക്കാം സർ. ടെലികോം നോഡുകളിൽ നിന്ന് സിഗ്നൽ ഹിസ്റ്ററി വലിച്ചെടുക്കാം." രതീഷ് വീണ്ടും കീബോർഡിലേക്ക് തിരിഞ്ഞു.

ക്യാബിനിൽ കമ്പ്യൂട്ടർ ഫാനിന്റെ നേർത്ത മൂളലും കീസ്ട്രോക്കുകളുടെ ശബ്ദവും മാത്രം. സെല്ലുലാർ ടവറുകളുടെ വിവരങ്ങളും ഡാറ്റാ പാക്കറ്റുകളും ഓരോന്നായി അരിച്ചുപെറുക്കി രതീഷ് ജോലി തുടർന്നു.

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അവൻ ഒരു ദീർഘനിശ്വാസത്തോടെ കസേരയിൽ പിന്നിലേക്ക് ചാരി.

"സാർ..."

ശിവയും നൗഷാദും ഒരുമിച്ച് അവന്റെ സിസ്റ്റത്തിനടുത്തേക്ക് ചുവടുകൾ വെച്ചു.

"എന്തെങ്കിലും തുമ്പ് കിട്ടിയോ?" ശിവ ചോദിച്ചു.

രതീഷ് മാപ്പ് ടൂളിലേക്ക് സ്വിച്ച് ചെയ്തുകൊണ്ട് പറഞ്ഞു: "ഈ സിം കാർഡ് ആക്റ്റീവായിരുന്ന അവസാന മണിക്കൂറുകളിലെ മൂന്ന് പ്രധാന ടവർ ലൊക്കേഷനുകൾ കിട്ടിയിട്ടുണ്ട്."

സ്ക്രീനിൽ നീല ഡോട്ടുകൾ അടയാളപ്പെടുത്തിയ റൂട്ട് തെളിഞ്ഞു.

"ആദ്യത്തേത്... എറണാകുളം നോർത്ത് റയിൽവേ സ്റ്റേഷന് പരിസരത്തെ ടവർ."

ശിവ ശ്രദ്ധയോടെ അത് മനസ്സിൽ കുറിച്ചു.

"രണ്ടാമത്തേത്... വൈപ്പിനിലേക്ക് കയറുന്ന ഗോശ്രീ പാലത്തിന് സമീപം."

ശിവയും നൗഷാദും പരസ്പരം നോക്കി. ആർതർ കൊല്ലപ്പെട്ട ആഡംബര ഹോട്ടലിന്റെയും കടലിന്റെയും സാമീപ്യം ആ ലൊക്കേഷനിലുണ്ട്.

രതീഷ് ടൈംസ്റ്റാമ്പ് അവസാനിക്കുന്ന ഭാഗത്തേക്ക് കർസർ നീക്കി. "പിന്നെ..." അവൻ ഒരു നിമിഷം നിർത്തി, ശബ്ദം താഴ്ത്തി പറഞ്ഞു: "ഫോൺ എന്നെന്നേക്കുമായി സ്വിച്ച് ഓഫ് ആകുന്നതിന് തൊട്ടുമുൻപുള്ള ലാസ്റ്റ് സിഗ്നൽ പിടിച്ചത്..."

സ്ക്രീനിലെ കോർഡിനേറ്റ്സിലേക്ക് വിരൽചൂണ്ടിക്കൊണ്ട് രതീഷ് പൂർത്തിയാക്കി:

"...ചമ്രവട്ടം. മലപ്പുറം ജില്ല."

മുറിക്കുള്ളിലെ അന്തരീക്ഷം വീണ്ടും നിശ്ശബ്ദമായി.

ശിവ സ്ക്രീനിലെ മാപ്പിലേക്ക് കണ്ണുനട്ട് നിന്നു.

എറണാകുളം നോർത്ത്...

ഗോശ്രീ പാലം...

ചമ്രവട്ടം.

ഒരൊറ്റ നമ്പർ ബന്ധിപ്പിക്കുന്ന മൂന്ന് വ്യത്യസ്ത ഇടങ്ങൾ. 

"സാർ..." രതീഷ് മോണിറ്ററിലേക്ക് കണ്ണുകൾ അടുപ്പിച്ചു. "ജ്യോത്സന ഗോശ്രീ പാലത്തിലൂടെ കടന്നുപോയ അതേ ടൈം-വിൻഡോയിലെ ഡാറ്റയും ഞാൻ പാരലലായി ക്രോസ്-ചെക്ക് ചെയ്തു."

ശിവ പെട്ടെന്ന് അവന്റെ അടുത്തേക്ക് ചുവടുകൾ വെച്ചു. "എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടോ?"

"ഈ നമ്പറും അതിലുണ്ട് സർ!" രതീഷ് കാൾ ലോഗുകളും സെല്ലുലാർ ടവർ ഹാൻഡ്-ഓവറുകളും ഒരുമിച്ച് സ്ക്രീനിൽ നിരത്തി. "ജ്യോത്സന ആ പാലത്തിലൂടെ സഞ്ചരിച്ച കൃത്യം അതേ സമയത്ത് ഈ നമ്പറും ഗോശ്രീ ടവറിന്റെ പരിധിയിൽത്തന്നെ ഉണ്ടായിരുന്നു!"

ശിവ സൂക്ഷ്മമായി ആ ടൈംസ്റ്റാമ്പുകളിലേക്ക് നോക്കി. "എത്ര നേരം ഉണ്ടായിരുന്നു?"

"ടവറിന്റെ സെക്ടർ ഡാറ്റ അനുസരിച്ച്... ഈ നമ്പർ പാലത്തിന്റെ ഒരു ഭാഗത്ത് കുറച്ചുസമയം മൂവ്‌മെന്റില്ലാതെ സ്റ്റേഷനറിയായി നിന്നിട്ടുണ്ട്."

നൗഷാദ് മുന്നോട്ട് വന്നു. "അവൻ അവിടെ കാത്തുനിൽക്കുകയായിരുന്നോ? അതോ മറ്റെന്തെങ്കിലും നടക്കുകയായിരുന്നോ?"

രതീഷ് തലയാട്ടി. "അതറിയില്ല സാർ. പക്ഷേ മറ്റൊരു കാര്യം വ്യക്തമാണ്."

"എന്ത്?"

"ഇതൊരു ഫിക്സഡ് ലൊക്കേഷനിലിരുന്ന് ഉപയോഗിച്ച നമ്പറല്ല." രതീഷ് സ്ക്രീനിലെ മാപ്പിൽ നീളുന്ന റൂട്ടിലേക്ക് വിരൽചൂണ്ടി. "തുടർച്ചയായി ടവറുകൾ മാറിക്കൊണ്ടിരിക്കുകയാണ്. ഒരാൾ വാഹനത്തിൽ യാത്ര ചെയ്യുന്ന അതേ പാറ്റേൺ."

ശിവ മാപ്പിലെ വളവുകളിലേക്ക് നോക്കി താടി തടവി. "അപ്പോൾ ടാർഗറ്റിനെ ഫോളോ ചെയ്തുകൊണ്ടോ, അല്ലെങ്കിൽ സ്വന്തം മൂവ്‌മെന്റിന്റെ ഭാഗമായോ ഈ നമ്പർ ഉപയോഗിച്ച് ആരോ ആ സമയത്ത് റോഡിലുണ്ടായിരുന്നു."

"അതെ സാർ." രതീഷ് ലൊക്കേഷൻ ഹിസ്റ്ററി കുറച്ചുകൂടി പിന്നോട്ട് സ്ക്രോൾ ചെയ്തു. "പക്ഷേ..." അവൻ ഒരു പ്രത്യേക ടവറിന്റെ ലോഗിൽ വിരൽ നിർത്തി. "ഇതിൽ ഒരു അസാധാരണത്വമുണ്ട്. യാത്രയ്ക്കിടയിലും ഈ നമ്പർ മണിക്കൂറുകളോളം ഒരൊറ്റ ടവർ പരിധിയിൽ വളരെ ആക്റ്റീവായി നിന്നിട്ടുണ്ട്."

ശിവയുടെ കണ്ണുകൾ ചുരുങ്ങി. "എവിടെയായിരുന്നു അത്?"

"എറണാകുളം നോർത്ത്!" രതീഷ് ആ വിൻഡോയിൽ കൂടുതൽ ആഴത്തിൽ പരതി. പെട്ടെന്ന് അവന്റെ കണ്ണുകൾ വിടർന്നു, മുഖത്ത് വലിയൊരു ഞെട്ടൽ. "സാർ... ഇതിന്റെ കൃത്യമായ ടൈമിംഗ് നോക്കൂ!"

"എന്താടാ?"

"ഈ നമ്പർ എറണാകുളം നോർത്തിൽ ഏറ്റവും കൂടുതൽ സമയം സ്റ്റേബിളായി നിന്ന ആ മണിക്കൂറുകൾ..." രതീഷ് പഴയൊരു ഫയൽ തുറന്ന് ആ ഡാറ്റാബേസിലേക്ക് മാച്ച് ചെയ്തു. "...അത് രഘുനാഥ് സാറിന്റെ ആ സ്പെഷ്യൽ പ്രഭാഷണം നടന്ന അതേ ഹാളും അതേ സമയവുമാണ്!"

മുറിക്കുള്ളിലെ അന്തരീക്ഷം ഒരു നിമിഷം ഉറഞ്ഞുപോയി.

ശിവയുടെ കണ്ണുകൾ ആ ടൈംസ്റ്റാമ്പിൽ അനങ്ങാതെ നിന്നു. അവന്റെ മനസ്സിലൂടെ ഒരു മിന്നൽപ്പിണർ പോലെ സംശയങ്ങളുടെ ചങ്ങലക്കണ്ണികൾ ഇഴചേർന്നു.

ജ്യോത്സന...

ആ അജ്ഞാത നമ്പർ...

ഗോശ്രീ പാലം...

എറണാകുളം നോർത്ത്...

രഘുനാഥിന്റെ പ്രഭാഷണം...

ഒരു ഭൂപടത്തിലെ യാദൃച്ഛികമായ അടയാളങ്ങളല്ലിത്. കണ്ണിൽപ്പെടാതെ മറഞ്ഞിരിക്കുന്ന ഒരു അദൃശ്യരൂപം ഈ എല്ലാ ബിന്ദുക്കളെയും പരസ്പരം കോർക്കുന്നുണ്ട്.

അന്വേഷണ സംഘം ഇതുവരെ എത്തിപ്പെട്ട എല്ലാ വഴിത്തിരിവുകളും വീണ്ടും അതേ കേന്ദ്രത്തിലേക്ക് തന്നെ വിരൽചൂണ്ടുകയായിരുന്നു!

"ഡോ. രഘുനാഥ് കൃഷ്ണൻ..." ശിവ ചുണ്ടുകൾ അനക്കി ആ പേര് പതിയെ ഉച്ചരിച്ചു.

അടുത്ത നിമിഷം ശിവ തിരിഞ്ഞ് അജിത്തിനെ നോക്കി, അവന്റെ ശബ്ദത്തിൽ തികഞ്ഞ അടിയന്തിരതയുണ്ടായിരുന്നു:

"അജിത്, ആ പ്രഭാഷണം നടന്ന ഓഡിറ്റോറിയത്തിലെ സിസിടിവി ഫൂട്ടേജോ, അല്ലെങ്കിൽ ഏതെങ്കിലും ചാനലുകാരോ മറ്റോ കവർ ചെയ്ത ഫുൾ വീഡിയോയോ എന്തുതന്നെയായാലും... അത് ഇന്ന് രാത്രി തന്നെ  എത്തിയിരിക്കണം!"

KSBI : ഇൻക്യൂബേറ്റ് ദ എഗ്ഗ്‌സ് 27

 KSBI ഓഫീസിൽ രാത്രി ഏറെ വൈകിയിട്ടും വിളക്കുകൾ അണഞ്ഞിരുന്നില്ല.

ജ്യോത്സനയുടെ ഫോണിൽ നിന്ന്  റിക്കവർ ചെയ്തെടുത്ത ഡാറ്റ രതീഷ് സിസ്റ്റത്തിലേക്ക് പകർത്തി സൂക്ഷ്മമായി പരിശോധിക്കുകയായിരുന്നു. സ്ക്രീനിൽ ഒന്നിനുപിറകെ ഒന്നായി ഫയലുകളും, കോൾ ലോഗുകളും, ടെലിഗ്രാം ചാറ്റുകളും തെളിഞ്ഞുകൊണ്ടിരുന്നു.

"സാർ..." രതീഷ് പെട്ടെന്ന് ഒരു ചാറ്റ് വിൻഡോ ഓപ്പൺ ചെയ്തു. "ഇതൊന്ന് കാണണം."

ശിവയും അജിത്തും വിമലയും കസേരകൾ മുന്നോട്ട് നീക്കി മോണിറ്ററിന് ചുറ്റും കൂടി.

ടെലിഗ്രാം കോൺടാക്റ്റ് ലിസ്റ്റിൽ സേവ് ചെയ്തിരുന്ന ഒരു പേര് അവരുടെ ശ്രദ്ധയിൽ ഉടക്കിനിന്നു:

"എന്റെ കണ്ണൻ"

അതിലെ മെസ്സേജുകൾ മിക്കതും സാധാരണ പ്രണയസല്ലാപങ്ങളായിരുന്നു. പരസ്പരമുള്ള കരുതലും കൊഞ്ചലുകളും ഒരുമിച്ചുള്ള ഭാവിയെക്കുറിച്ചുള്ള വാഗ്ദാനങ്ങളും.

"നല്ല ഇമോഷണൽ അറ്റാച്ച്മെന്റ് ഉണ്ടായിരുന്നല്ലോ," അജിത് ചാറ്റ് ഹിസ്റ്ററിയിലേക്ക് നോക്കി പറഞ്ഞു.

രതീഷ് ടൈംലൈൻ പിന്നിലേക്ക് സ്ക്രോൾ ചെയ്തു. പെട്ടെന്ന് ഒരു നിർണ്ണായക സന്ദേശത്തിൽ അവന്റെ മൗസ് പോയിന്റർ നിശ്ചലമായി.

"സാർ... ആ പുരാതന മാലയെക്കുറിച്ച് ഇതിൽ പറയുന്നുണ്ട്!"

ശിവ ഉറ്റുനോക്കി.

ചാറ്റിൽ ആ മാലയെക്കുറിച്ച് 'കണ്ണൻ' വിസ്തരിച്ച് എഴുതിയിരുന്നു.

'ഇത് വെറുമൊരു സ്വർണ്ണമാലയല്ല... ഞങ്ങളുടെ തറവാട്ടിലെ പൂർവ്വികർ തലമുറകളായി പൂജിച്ചുപോരുന്ന നിധിയാണ്.'

തുടർന്നുള്ള സന്ദേശങ്ങളിൽ അവന്റെ നിർദ്ദേശങ്ങൾ വ്യക്തമായിരുന്നു:

'ഞാൻ താലികെട്ടാൻ പോകുന്ന പെണ്ണ് മാത്രമേ ഇത് അണിയാവൂ. ആചാരപ്രകാരം നാൽപ്പത്തിയൊന്ന് ദിവസം ഇത് കഴുത്തിൽത്തന്നെ കിടക്കണം. അതിനുശേഷം നാൽപ്പത്തിയൊന്നാം നാൾ ദേവിയുടെ മുന്നിൽ വെച്ച് വിശേഷാൽ പൂജ നടത്തി സമർപ്പിക്കണം...'

ശിവയുടെ കണ്ണുകൾ ആ വരികളിൽ തങ്ങിനിന്നു.

രതീഷ് വീണ്ടും താഴേക്ക് സ്ക്രോൾ ചെയ്തപ്പോൾ ക്ഷേത്രത്തിന്റെ പേര് കൃത്യമായി തെളിഞ്ഞുവന്നു:

'കല്ലിൽ ഭഗവതി ക്ഷേത്രം'

കണ്ണൻ തന്നെയാണ് ജ്യോത്സനയോട് പെരുമ്പാവൂരിനടുത്തുള്ള ആ പുരാതന ജൈന-ഗുഹാക്ഷേത്രത്തിൽ വെച്ച് മാല പൂജിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്!

അജിത് തലയിളക്കിക്കൊണ്ട് അവിശ്വാസത്തോടെ ചോദിച്ചു: "ഇത്രയും ഉന്നതവിദ്യാഭ്യാസവും വിവരവുമുള്ള ഒരു പെൺകുട്ടിയെ ഈ പഴയ ആചാരക്കഥകൾ പറഞ്ഞ് ഇങ്ങനെ വിശ്വസിപ്പിക്കാൻ പറ്റുമോ?"

വിമലയുടെ ചുണ്ടിൽ മങ്ങിയൊരു പുഞ്ചിരി വിരിഞ്ഞു.

"അതിനാണ് സാർ..." മോണിറ്ററിലെ പ്രണയസന്ദേശങ്ങളിലേക്ക് നോക്കിക്കൊണ്ട് അവൾ പറഞ്ഞു, "...'പ്രേമം' എന്ന് പറയുന്നത്. സ്നേഹിച്ചുപോയാൽ ലോജിക്കൊക്കെ വഴിമാറും."

മുറിക്കുള്ളിൽ നിമിഷനേരം നിശ്ശബ്ദത കനത്തു.

ശിവയുടെ നോട്ടം ഇപ്പോഴും ആ സ്ക്രീനിൽ തന്നെയുണ്ടായിരുന്നു. വശീകരണ വാക്കുകൾക്കും സ്നേഹപ്രകടനങ്ങൾക്കും അടിയിൽ വളരെ തന്ത്രപൂർവ്വം ഒരുക്കിയ ആ കൊലക്കയർ അവൻ വായിച്ചെടുക്കുകയായിരുന്നു.

"ആ ടെലിഗ്രാം അക്കൗണ്ടിന്റെ രജിസ്റ്റേർഡ് മൊബൈൽ നമ്പറും യൂസർ ഐഡിയും ഉടൻ ട്രേസ് ചെയ്യ്," ശിവ രതീഷിനോട് നിർദ്ദേശിച്ചു. "അവന്റെ ഡിജിറ്റൽ ഫൂട്ട്പ്രിന്റുകൾ മുഴുവൻ ബാക്ക്-ട്രാക്ക് ചെയ്യണം."

രതീഷ് അതിവേഗം കീബോർഡിൽ വിരലുകൾ ചലിപ്പിച്ചു.

"ഒരു കാരണവശാലും ആ നമ്പറിലേക്ക് ഡയറക്റ്റ് റിംഗ് ചെയ്യരുത്," ശിവ കർശനമായി ഓർമ്മിപ്പിച്ചു. "ആൾ ആരാണെന്ന് പൂർണ്ണമായി ഉറപ്പിക്കാതെ അങ്ങോട്ട് അനക്കം ഉണ്ടാകരുത്. നമ്മൾ പിന്നാലെയുണ്ടെന്ന നേരിയ സംശയം പോലും അവന് തോന്നരുത്."

"ശരി സാർ, കോൺടാക്റ്റ് നമ്പർ ഐസൊലേറ്റ് ചെയ്തിട്ടുണ്ട്." രതീഷ് നോട്ട്പാഡിലേക്ക് ആ വിവരങ്ങൾ പകർത്തി.

അപ്പോഴേക്കും മോണിറ്ററിന്റെ വലതുവശത്ത് പുതിയൊരു എൻക്രിപ്റ്റഡ് മെയിൽ നോട്ടിഫിക്കേഷൻ മിന്നിമറഞ്ഞു.

രതീഷ് നോട്ടിഫിക്കേഷനിലേക്ക് കണ്ണോടിച്ചു. "സാർ... ലണ്ടനിൽ നിന്ന് ഡിറ്റക്ടീവ് ഡാനിയൽ അയച്ച ഫയലാണ്!"

"ഉടൻ ഓപ്പൺ ചെയ്യ്."

ആർതർ ജെയിംസ് വിറ്റ്മോറിന്റെ ഫോൺ ഡാറ്റയും ക്ലൗഡ് ബാക്കപ്പുകളുമായിരുന്നു ഡാനിയൽ മെയിൽ ചെയ്തിരുന്നത്. രതീഷ് ആ എക്സൽ ഷീറ്റും കോൾ ലോഗുകളും വലിയ സ്ക്രീനിലേക്ക് പ്രൊജക്റ്റ് ചെയ്തു. ആയിരക്കണക്കിന് കോളുകൾക്കിടയിലൂടെ അവന്റെ മൗസ് പോയിന്റർ താഴേക്ക് നീങ്ങി.

പെട്ടെന്ന്, തുടർച്ചയായി ആവർത്തിക്കപ്പെടുന്ന ഒരു പ്രത്യേക നമ്പറിൽ ശിവയുടെ കണ്ണുകൾ ഉടക്കി.

"രതീഷ്... ഹോൾഡ് ഓൺ, ആ എൻട്രി ഒന്ന് സൂം ചെയ്യ്."

രതീഷ് ആ റോ ഹൈലൈറ്റ് ചെയ്തു. "സാർ, ഇത് +91 തുടങ്ങുന്ന ഒരു ഇന്ത്യൻ മൊബൈൽ നമ്പറാണ്!"

"ഫ്രീക്വൻസി എത്രയുണ്ട്?" ശിവ ചോദിച്ചു.

രതീഷ് കോൾ ലോഗ് ഫിൽട്ടർ ചെയ്തു. "യുകെയിൽ നിന്ന് ഇങ്ങോട്ട് തിരിക്കുന്നതിന് തൊട്ടുമുൻപുള്ള ആഴ്ചകളിൽ മാത്രം ഈ നമ്പറിലേക്ക് ആർതർ പതിനാല് തവണ സംസാരിച്ചിട്ടുണ്ട്. എട്ട് ഇൻകമിംഗും ആറ് ഔട്ട്‌ഗോയിംഗും!"

ശിവ ചിന്താഭാരത്തോടെ താടിയിൽ വിരലമർത്തി.

രതീഷ് അടുത്ത ഷീറ്റിലേക്ക് മാറി. "ഇന്ത്യയിൽ ലാൻഡ് ചെയ്ത ശേഷവും ഈ നമ്പറുമായി കമ്മ്യൂണിക്കേഷൻ ഉണ്ടായിട്ടുണ്ട് സാർ. ആർതർ എയർപോർട്ടിൽ ഇറങ്ങിയ അന്നു മുതൽ ദിവസവും മൂന്നോ നാലോ തവണ വീതം കോളുകൾ പോയിട്ടുണ്ട്."

ശിവ സ്ക്രീനിലേക്ക് കൂടുതൽ അടുത്തേക്ക് ചെന്നു. ഓരോ കോളിന്റെയും കൃത്യമായ ടൈംസ്റ്റാമ്പ് അവൻ സൂക്ഷ്മമായി പരിശോധിച്ചു.

പെട്ടെന്ന്, ആ ടേബിളിലെ ഒരു നിർണ്ണായക വരിയിൽ അവന്റെ വിരലുകൾ പതിഞ്ഞു.

"ഇത് നോക്ക്!"

ആർതറിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഡോക്ടർ രേഖപ്പെടുത്തിയിരുന്ന മരണസമയം... അതിന് കൃത്യം പതിനഞ്ച് മിനിറ്റ് മുൻപ്!

അതേ ഇന്ത്യൻ നമ്പറിൽ നിന്ന് ആർതറുടെ ഫോണിലേക്ക് വന്ന 48 സെക്കന്റ് ദൈർഘ്യമുള്ള ഒരു ഇൻകമിംഗ് കോൾ!

മുറിക്കുള്ളിലെ വായു പെട്ടെന്ന് കനത്തു.

നൗഷാദ് ശിവയുടെ തോളോട് ചേർന്ന് നിന്ന് സ്ക്രീനിലേക്ക് നോക്കി. "മരണത്തിന് വെറും പതിനഞ്ച് മിനിറ്റ് മുൻപ്..."

രതീഷ് തലയാട്ടി. "അതേ നമ്പർ തന്നെ, സാർ."

ശിവയുടെ നോട്ടം സ്ക്രീനിലെ ആ പത്ത് അക്കങ്ങളിലേക്ക് തറഞ്ഞുനിന്നു.

"ആർതർ കൊല്ലപ്പെടുന്നതിന് തൊട്ടുമുൻപ് ഇയാൾ എന്തിനാണ് വിളിച്ചത്? അയാളെ ആ സ്ഥലത്തേക്ക്  വരുത്തിച്ചതോ, അതോ എല്ലാം അവസാനിച്ചെന്ന് ഉറപ്പുവരുത്തിയതോ?"

ക്യാബിനിൽ ആരും മറുപടി പറഞ്ഞില്ല.

ശിവ കസേരയിലേക്ക് പിന്നോട്ട് ചാരി, കണ്ണുകൾ പകുതി അടച്ച് ആ കണക്ഷനുകൾ മനസ്സിൽ കോർക്കാൻ തുടങ്ങി.

KSBI : ഇൻക്യൂബേറ്റ് ദ എഗ്ഗ്‌സ് 26

 റാന്നി പോലീസ് സ്റ്റേഷന്റെ ഗേറ്റ് കടന്നപ്പോൾ സജി കാറിന്റെ വേഗത കുറച്ചു.

പഴയ ആർച്ചുകളുള്ള പ്രധാന കെട്ടിടത്തിന് മുന്നിൽ വയർലെസ്സ് ആന്റിനകൾ ഘടിപ്പിച്ച ജീപ്പുകൾ പാർക്ക് ചെയ്തിരുന്നു. മുറ്റത്തും വരാന്തയിലുമായി ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ ഫയലുകളുമായി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. സജിയും റോയിയും കാർ ഒതുക്കിനിർത്തി നേരെ അകത്തേക്ക് നടന്നു.

സ്റ്റേഷൻ റൈറ്ററുടെ ഡെസ്കിനടുത്ത് ചെന്ന് സജി ചോദിച്ചു: "എസ്.എച്ച്.ഒ. ഉണ്ടോ?"

"അകത്തുണ്ട് സാർ, സി.ഐ. റൂമിലുണ്ട്." പോലീസുകാരൻ ചൂണ്ടിക്കാണിച്ചു.

അവർ നേരെ എസ്.എച്ച്.ഒയുടെ ക്യാബിനിലേക്ക് നടന്ന് വാതിലിൽ മുട്ടി.

അകത്തുനിന്ന് തലയുയർത്തി നോക്കിയ ഇൻസ്പെക്ടർ പെട്ടെന്ന് എഴുന്നേറ്റു.

"സജിയല്ലേ?"

"അതെ സാർ."

ഇൻസ്പെക്ടർ കൈ നീട്ടി ഷേക്ക്ഹാൻഡ് നൽകി. "ഇരിക്കൂ... ഞാൻ ഇൻസ്പെക്ടർ മാത്യു."

സജിയും റോയിയും മുന്നിലെ കസേരകളിലിരുന്നു.

"ശിവ സാർ തിരുവനന്തപുരത്ത് നിന്ന് വിളിച്ചിരുന്നു," എസ്.എച്ച്.ഒ. ഒട്ടും സമയം കളയാതെ കാര്യത്തിലേക്ക് കടന്നു. "നിങ്ങൾ പറഞ്ഞ 'തീപ്പൊരി കറിയ'യെ ഞങ്ങളുടെ ഷാഡോ ടീം ട്രാക്ക് ചെയ്തിട്ടുണ്ട്."

സജിയുടെ കണ്ണുകളിൽ ഒരു തിളക്കം മിന്നിമറഞ്ഞു. "ആള് റാന്നിയിൽ തന്നെയുണ്ടോ സാർ?"

"ഉണ്ട്. ടൗണിൽ നിന്ന് മൂന്ന് കിലോമീറ്റർ മാറി വനമേഖലയോട് ചേർന്ന ഭാഗത്താണ്. നാട്ടിൽനിന്ന് ഒതുങ്ങിയൊരു പറമ്പ്." എസ്.എച്ച്.ഒ. ഒരു റഫ് റൂട്ട് മാപ്പ് അവരുടെ മുന്നിലേക്ക് നീക്കി. "ശിവ സാറിന്റെ കോൾ വന്നയുടൻ ഞങ്ങൾ രഹസ്യമായി ചില ലോക്കൽ ഇൻഫോർമേഴ്സിനെ വെച്ച് ക്രോസ്-ചെക്ക് ചെയ്തു. ഈ കറിയയ്ക്ക് ഫോറസ്റ്റ്-വൈൽഡ്‌ലൈഫ് പ്രൊഡക്ട്സുമായി ബന്ധപ്പെട്ട് ചില പഴയ കളികൾ ഉള്ളതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്."

റോയ് കസേരയിൽ അല്പം മുന്നോട്ടാഞ്ഞു. "പ്രത്യേകിച്ച് വെനം എക്സ്ട്രാക്ഷൻ റാക്കറ്റുകളുമായി വല്ല ബന്ധവുമുണ്ടോ സാർ?"

എസ്.എച്ച്.ഒ. ഒരു നിമിഷം ആലോചിച്ചു. "അത് സ്പോട്ടിൽ ചെന്നിട്ട് നേരിട്ട് കണ്ട് ഉറപ്പിക്കാം. പിന്നെ, വന്യജീവി വിഷയം കൂടി ഉള്ളതുകൊണ്ട് ഞാൻ റാന്നി റേഞ്ച് ഫോറസ്റ്റ് ഓഫീസിലേക്ക് വിവരം കൊടുത്തിട്ടുണ്ട്. ഫോറസ്റ്റ് ഇന്റലിജൻസ് ടീമും ഇറങ്ങിയിട്ടുണ്ട്."

സജി കൈത്തണ്ടയിലെ വാച്ചിലേക്ക് നോക്കി. "അവർ എപ്പോൾ എത്തും?"

"പത്തോ പതിനഞ്ചോ മിനിറ്റിനുള്ളിൽ സ്റ്റേഷനിലെത്തും." എസ്.എച്ച്.ഒ. തൊപ്പിയെടുത്ത് തലയിൽ വെച്ചുകൊണ്ട് എഴുന്നേറ്റു. "അവരും കൂടി എത്തിയാലുടൻ നമുക്ക് മൂവ് ചെയ്യാം. റെയ്ഡ് സംശയത്തിനിടയില്ലാതെ പ്ലാൻ ചെയ്യണം."

സജിയും റോയിയും ഒപ്പം എഴുന്നേറ്റു.

സ്റ്റേഷന്റെ വരാന്തയിലേക്ക് ഇറങ്ങിനിൽക്കുമ്പോൾ സജി റോയിയെ നോക്കി.

തീപ്പൊരി കറിയ...

തങ്കന്റെ മൊഴിയിൽ നിന്ന് വീണുകിട്ടിയ വെറുമൊരു നിഴൽരൂപം മാത്രമായിരുന്നു അത്. എന്നാൽ ഇപ്പോൾ ആ പേര് ഒരു ജീവനുള്ള ശരീരമായി, അടുത്ത മൂന്ന് കിലോമീറ്ററിനുള്ളിൽ തങ്ങളുടെ തൊട്ടുമുന്നിലെത്തി നിൽക്കുന്നു.

അവൻ വെറുമൊരു നാടൻ ഇടനിലക്കാരൻ മാത്രമാണോ, അതോ ആർതറിന്റെ കൊലപാതകത്തിലേക്ക് നയിച്ച കോടികളുടെ അധോലോക നെറ്റ്വർക്കിലെ പ്രധാനിയോ?

റാന്നി ടൗണിൽ നിന്ന് മാറി വനാതിർത്തിയോട് ചേർന്ന ആ കുന്നിൻപ്രദേശത്തേക്ക് എത്തിയപ്പോഴേക്കും സന്ധ്യാവെളിച്ചം പൂർണ്ണമായി മങ്ങിയിരുന്നു.

ടാർ റോഡ് അവസാനിച്ചിടത്തുനിന്ന് കാട്ടിലേക്ക് വെട്ടിത്തെളിച്ച ഇടുങ്ങിയ മൺവഴിയിലൂടെ പോലീസിന്റെയും വനംവകുപ്പിന്റെയും വാഹനങ്ങൾ ഹെഡ്‌ലൈറ്റ് അണച്ച്, ശബ്ദമുണ്ടാക്കാതെ മുന്നോട്ട് നീങ്ങി. കുറച്ചുദൂരം ചെന്നപ്പോൾത്തന്നെ ജനവാസമേഖലയുടെ അവസാന അടയാളങ്ങളും മാഞ്ഞുപോയി.

ഇരുവശത്തും കൂറ്റൻ തേക്ക് മരങ്ങളും ഇടതൂർന്ന കാട്ടുപൊന്തകളും മാത്രം.

മുന്നിലുണ്ടായിരുന്ന ജീപ്പിൽനിന്ന് എസ്.എച്ച്.ഒ. മാത്യു കൈ പുറത്തേക്കിട്ട് ആംഗ്യം കാണിച്ചതും വാഹനങ്ങൾ നിശ്ചലമായി.

മുന്നിൽ കാടുകയറിയ ചെറിയൊരു കുന്നിൻചരിവായിരുന്നു. പകൽവെളിച്ചത്തിൽ പോലും പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്തവിധം, വന്മരങ്ങളുടെ മറവിൽ പതുങ്ങിനിൽക്കുന്ന പഴയൊരു ഒറ്റനിലക്കെട്ടിടം. ചുറ്റുമുള്ള കാട്ടുപച്ചപ്പിലേക്ക് അലിഞ്ഞുചേരുന്ന തരത്തിൽ തവിട്ടുനിറത്തിലുള്ള ആസ്ബറ്റോസ് ഷീറ്റുകൾ മേഞ്ഞ വീട്.

"ഒരുത്തനും വഴുതിപ്പോകരുത്. എല്ലാവരും പൊസിഷൻ എടുക്ക്." മാത്യു വളരെ പതുക്കെ നിർദ്ദേശം നൽകി.

പോലീസുകാരും ഫോറസ്റ്റ് വാച്ചർമാരും നാലുഭാഗത്തുനിന്നുമായി ആ കെട്ടിടത്തെ വളഞ്ഞു. സജിയും റോയിയും  മുന്നോട്ട് നീങ്ങി.

വീടിന്റെ വശങ്ങളിലേക്ക് എത്തിയപ്പോഴാണ് തടിയുടെ ജനൽപ്പാളികൾക്കിടയിലൂടെ നേർത്ത മഞ്ഞവെളിച്ചം പുറത്തേക്ക് അരിച്ചെത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്. അകത്ത് ആളനക്കമുണ്ട്.

"മൂവ്!" മാത്യുവിന്റെ ആജ്ഞ.

ടീം ഒരൊറ്റ നിമിഷത്തിൽ മുൻവാതിലും പിൻഭാഗവും വളഞ്ഞു.

അകത്ത് പാത്രങ്ങളോ കുപ്പികളോ തട്ടിമറിയുന്ന ശബ്ദം. അപകടം മണത്തവർ രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്ന് വ്യക്തം.

"പോലീസ്! വാതിൽ തുറക്കെടാ!" മാത്യു മുന്നിലെ വാതിലിൽ ആഞ്ഞുചവിട്ടി.

അതേനിമിഷം തന്നെ വീടിന്റെ പിൻവാതിൽ തുറന്ന് നാലുപേർ പുറത്തേക്ക് പാഞ്ഞു.

"ദേ... അവന്മാർ ഓടുന്നു!" റോയിയുടെ ശബ്ദം ഉയർന്നു.

"നിൽക്കെടാ അവിടെ!"

കാടുനിറഞ്ഞ ചരിവിലൂടെ നാലുപേരും പല ദിശകളിലേക്കായി ചിതറിയോടി. ഒരാൾ കാട്ടുപൊന്തകൾ തള്ളിമാറ്റി കൊക്കയിലേക്ക് ചാടാൻ നോക്കി; മറ്റൊരാൾ പാറക്കെട്ടിന് മുകളിലേക്ക് കുതിച്ചു.

മുന്നിൽ പാഞ്ഞത് കറുത്ത് തടിച്ച, തലമുടി വെട്ടിയൊതുക്കിയ ഒരാളായിരുന്നു — കറിയ!

"പിടിക്കരുത്... മാറിക്കോണം അവിടുന്ന്!" അവന്റെ വിറച്ച ശബ്ദം കാട്ടിൽ മുഴങ്ങി.

സജി കാട്ടുവള്ളികൾ വകഞ്ഞുമാറ്റി ചിറ്റപ്പുലിയെപ്പോലെ അവന്റെ പിന്നാലെ കുതിച്ചു. കയറ്റം കയറുന്നതിനിടയിൽ കറിയയുടെ കാൽ ഒരു കട്ടിത്തടിയിൽ തട്ടിത്തടഞ്ഞു. ബാലൻസ് തെറ്റി അവൻ കമിഴ്ന്നടിച്ചു വീണു.

എഴുന്നേൽക്കാൻ തിരിയുന്നതിനിടയിൽ സജി അവന്റെ നെഞ്ചിലേക്ക് ചാടിവീണു. കൈകൾ പിന്നിലേക്ക് തിരിച്ച് ഞൊടിയിടയിൽ വിലങ്ങണിയിച്ചു.

മറുവശത്ത് പാറക്കെട്ടിലേക്ക് കയറിയവനെ റോയ് ഒരു തകർപ്പൻ ടാക്കിളിലൂടെ താഴെയിട്ട് കീഴ്പ്പെടുത്തി. മറ്റു രണ്ടുപേരെ ഫോറസ്റ്റ് ഉദ്യോഗസ്ഥരും വളഞ്ഞുപിടിച്ചു.

നിമിഷങ്ങൾക്കകം നാലുപേരും പൂർണ്ണ നിയന്ത്രണത്തിലായി.

നിലത്ത് കിടന്ന് കിതയ്ക്കുകയായിരുന്ന കറിയയുടെ കോളറിൽ കുത്തിപ്പിടിച്ച് സജി എഴുന്നേൽപ്പിച്ചു.

"തീപ്പൊരി കറിയ... നീയാണല്ലേ?"

കറിയ ഒന്നും മിണ്ടിയില്ല. കഠിനമായ ഭയത്തോടെ അവന്റെ കണ്ണുകൾ ആ പഴയ വീടിന്റെ വാതിലിലേക്ക് മാത്രം നീളുകയായിരുന്നു.

ആ നോട്ടത്തിലെ അസ്വാഭാവികത സജി കൃത്യമായി ശ്രദ്ധിച്ചു.

"അകത്ത് എന്താടാ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്?"

കറിയ മറുപടി പറയാതെ പല്ലുകൾ കൂട്ടിയിടിച്ചു.

മാത്യു മുന്നോട്ട് വന്ന് തോക്കിന്റെ പാത്തികൊണ്ട് കറിയയുടെ വീടിന്റെ വാതിൽ പൂർണ്ണമായി തള്ളിത്തുറന്നു.

ടോർച്ചിന്റെ വെളിച്ചം അകത്തെ ഹാളിലേക്ക് നീണ്ടപ്പോൾ അവർ കണ്ട കാഴ്ച... ആരുടെയും പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു

വീടിനുള്ളിലെ ഒരു ഭാഗം ചെറിയൊരു അനധികൃത വന്യജീവി വളർത്തൽ കേന്ദ്രം പോലെയായിരുന്നു.

വിവിധ വലുപ്പത്തിലുള്ള ഇരുമ്പ് കൂടുകൾ.

ഓരോ കൂട്ടിലും വ്യത്യസ്ത ഇനത്തിലുള്ള പാമ്പുകൾ.

കുറച്ചിടങ്ങളിൽ മറ്റ് വന്യമൃഗങ്ങളും.

മതിലിനോട് ചേർന്ന് നിരത്തിവെച്ചിരുന്ന ചെറിയ ഗ്ലാസ് കുപ്പികളിൽ നിറം വ്യത്യാസമുള്ള ദ്രാവകങ്ങൾ.

ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥൻ കുപ്പികളിലൊന്ന് കണ്ടതും പെട്ടെന്ന് നിന്നു.

"സാർ..."

സജിയും റോയിയും അവന്റെ അടുത്തേക്ക് തിരിഞ്ഞു.

"ഇത്..."

അവൻ കുപ്പിയിലേക്ക് നോക്കി.

"...വെനം ആണ്."

മുറിയിൽ ഒരു നിമിഷം ആരും ഒന്നും പറഞ്ഞില്ല.

തീപ്പൊരി കറിയ ഒരു സാധാരണ ഇടനിലക്കാരനല്ലായിരുന്നു.

"ഇവനെ ഞങ്ങൾക്ക് കസ്റ്റഡിയിൽ വേണം." സജി നിലത്തിരുന്ന കറിയയെ ചൂണ്ടിക്കാട്ടി ഉറച്ച സ്വരത്തിൽ പറഞ്ഞു.

ഫോറസ്റ്റ് റേഞ്ച് ഓഫീസർ മുന്നോട്ട് വന്ന് തലയാട്ടി.

"തീർച്ചയായും. പക്ഷേ ഈ ഒളിത്താവളത്തിൽ കണ്ടെത്തിയ അൺഓതറൈസ്ഡ് സ്പീഷിസുകളും അനധികൃത വസ്തുക്കളുമായി ബന്ധപ്പെട്ട് വന്യജീവി സംരക്ഷണ നിയമപ്രകാരം ഞങ്ങളുടെ ഭാഗത്തുനിന്നും ഒഫീഷ്യൽ മഹസറും കേസുമുണ്ടാകും."

"തീർച്ചയായും സർ, ഡിപ്പാർട്ട്മെന്റ് പ്രൊസീഡിംഗ്സ് എല്ലാം നിങ്ങൾക്ക് മുന്നോട്ട് കൊണ്ടുപോകാം." സജി പറഞ്ഞു. "പക്ഷേ ഈ മനുഷ്യൻ ഞങ്ങളുടെ മർഡർ ഇൻവെസ്റ്റിഗേഷനിലെ ഒരു നിർണ്ണായക കണ്ണിയാണ്. ഇവനെ ഞങ്ങൾക്ക് ഉടൻ ചോദ്യം ചെയ്യണം."

ഫോറസ്റ്റ് സംഘം വീടിന്റെ ഉൾവശം സീൽ ചെയ്യാനും തെളിവുകൾ ലിസ്റ്റ് ചെയ്യാനും തുടങ്ങി. അപ്പോഴേക്കും സി.ഐ. മാത്യു പുഞ്ചിരിയോടെ കറിയയുടെ അരികിലേക്ക് നടന്നെത്തി.

"ഇങ്ങനെയൊരു വമ്പൻ റാക്കറ്റിനെ ഇവിടെനിന്ന് പൊക്കുമെന്ന് ഞാൻ സ്വപ്നത്തിൽപ്പോലും വിചാരിച്ചതല്ല." മാത്യു ആ വീടിനുള്ളിലേക്ക് നോക്കി തൃപ്തിയോടെ പറഞ്ഞു. "നിങ്ങളുടെ അന്വേഷണത്തിന്റെ ചിലവിൽ ഈ റാന്നി സ്റ്റേഷനും ഇരിക്കട്ടെ വലിയൊരു ക്രെഡിറ്റ്!"

തുടർന്ന് മാത്യു കറിയയുടെ കോളറിൽ കുത്തിപ്പിടിച്ചു. ചിരി മാഞ്ഞ് മുഖത്ത് ക്രൂരമായൊരു കാക്കി ഗൗരവം നിറഞ്ഞു.

"ഇവനെ നേരെ ജീപ്പിലേക്ക് കേറ്റെടാ." പോലീസുകാരോട് പറഞ്ഞ ശേഷം മാത്യു കറിയയുടെ കാതുകളിലേക്ക് മുഖമടുപ്പിച്ചു: "ഇവൻ ഒന്നാം ക്ലാസ്സിൽ പഠിച്ച തറ-പറ മുതൽ ഈ കാട്ടിൽ ഒളിപ്പിച്ചുവെച്ച സകല നെറികേടുകളും സ്റ്റേഷനിലെത്തിച്ച് ഞാൻ ഛർദ്ദിപ്പിച്ചോളാം!"

കോൺസ്റ്റബിൾമാർ ചേർന്ന് കറിയയെ വലിച്ചെഴുന്നേൽപ്പിച്ചു.

അതേസമയം, വീടിനുള്ളിൽനിന്ന് റോയ് ധൃതിയിൽ ഉമ്മറത്തേക്ക് ഇറങ്ങിവന്നു. അവന്റെ കൈയിൽ ഇരുണ്ട പുറംചട്ടയുള്ള, മുഷിഞ്ഞൊരു പഴയ ഡയറിയുണ്ടായിരുന്നു.

സജിയുടെ ശ്രദ്ധ ഉടൻ അതിലേക്ക് തിരിഞ്ഞു. "റോയ്... എന്താണത്?"

"ഇവന്റെ ഇടപാടുകാരുടെ ലിസ്റ്റ്!" റോയ് ആ ഡയറി ഉയർത്തിക്കാട്ടി. "പണമിടപാടുകളും ചില പേരുകളും കോഡ് നമ്പറുകളും ഇതിലുണ്ട്."

സജിയുടെ കണ്ണുകൾ തിളങ്ങി. "ഗംഭീരം!"

കറിയയെ കൈവിലങ്ങോടെ പോലീസ് ജീപ്പിന്റെ പിന്നിലെ കമ്പിക്കുള്ളിലേക്ക് കയറ്റി. വീടിനുള്ളിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ തെളിവുകൾ ഓരോന്നായി മഹസർ തയ്യാറാക്കി മാറ്റിക്കൊണ്ടിരുന്നു.

ജീപ്പിന്റെ ഇരുമ്പ് വാതിൽ വലിയ ശബ്ദത്തോടെ അടഞ്ഞു.

മുന്നിൽ എസ്.എച്ച്.ഒ. മാത്യുവിന്റെ ജീപ്പും പിന്നാലെ കറിയയെ കയറ്റിയ വാഹനവും ഇടുങ്ങിയ കാട്ടുപാതയിലൂടെ റാന്നി ടൗൺ ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങി.

സജിയും റോയിയും തങ്ങളുടെ കാറിനരികിൽ നിന്ന് ആ വാഹനങ്ങൾ അകന്നുപോകുന്നത് നോക്കിനിന്നു.

അവരുടെ മുന്നിലിപ്പോൾ ഒരു കുറ്റവാളി മാത്രമല്ല... ആ പഴയ ഡയറിയിലൂടെയും കറിയയുടെ മൊഴിയിലൂടെയും പുറത്തുവരാനിരിക്കുന്ന വലിയൊരു അന്താരാഷ്ട്ര മാഫിയയുടെ രഹസ്യങ്ങൾ കൂടിയുണ്ട്!

KSBI : ഇൻക്യൂബേറ്റ് ദ എഗ്ഗ്‌സ് 25

 നെടുമങ്ങാട് പിന്നിട്ട് പൊൻമുടി റോഡിലൂടെ അവരുടെ കാർ സാവധാനം മുന്നോട്ട് നീങ്ങി.

റോഡിന്റെ ഇരുവശങ്ങളിലും പശ്ചിമഘട്ടത്തിന്റെ പച്ചപ്പ് നിറഞ്ഞ മലനിരകൾ തലയുയർത്തി നിന്നിരുന്നു. ദൂരേക്ക് താഴ്വരകളും കുന്നിൻചരിവുകളും ഒന്നിന് പുറകെ ഒന്നായി നീണ്ടുകിടക്കുന്നു. വളഞ്ഞുപുളഞ്ഞു പോകുന്ന പാതയോരത്തെ കനത്ത കാട്ടുമരങ്ങളും തണുത്ത മലങ്കാറ്റും നഗരത്തിന്റെ പുകയിൽ നിന്നും ശബ്ദകോലാഹലങ്ങളിൽ നിന്നും ഏറെ അകലേക്ക് എത്തിയെന്ന തോന്നലുണ്ടാക്കി.

റോയ് റോഡിലെ കൊടുംവളവുകൾ ശ്രദ്ധയോടെ വീക്ഷിച്ച് സ്റ്റിയറിംഗ് നിയന്ത്രിച്ചുകൊണ്ടിരുന്നു.

തൊളിക്കോട് ജംഗ്ഷൻ പിന്നിട്ടപ്പോൾ സജി കൈയിലുണ്ടായിരുന്ന ഫോറസ്റ്റ് വിജിലൻസ് ഫയൽ വീണ്ടും തുറന്നു. അഗസ്ത്യമലയുടെ താഴ്‌വരകളിൽ അനധികൃതമായി പാമ്പുകളെ പിടികൂടുകയോ വിഷം ശേഖരിക്കുകയോ ചെയ്ത മുൻകാല ചരിത്രമുള്ളവരുടെ പേരുകളും വിവരങ്ങളും അതിൽ രേഖപ്പെടുത്തിയിരുന്നു.

ഒരു പ്രത്യേക പേരിന് താഴെ എഴുതിയിരുന്ന വിലാസത്തിൽ സജിയുടെ കണ്ണുകൾ ഉടക്കിനിന്നു.

"റോയ്..."

"എന്താടാ?" റോയ് മുന്നിൽ നിന്ന് കണ്ണെടുക്കാതെ ചോദിച്ചു.

"ഈ ലിസ്റ്റിലെ ആദ്യത്തെ ആൾ മേമലയിലാണ് താമസം." സജി വിലാസത്തിൽ ഒരിക്കൽക്കൂടി വിരലോടിച്ചു. "നമുക്ക് അങ്ങോട്ട് തന്നെ നേരെ വിടാം."

റോയ് ഡാഷ്‌ബോർഡിൽ ഉറപ്പിച്ചിരുന്ന ഫോണിലെ മാപ്പിലേക്ക് നോക്കി.

"മേമല... ഇവിടുന്ന് എത്ര ദൂരമുണ്ട്?"

"ദാ നോക്ക്." സജി ഫയലിലെ ലൊക്കേഷൻ പോയിന്റ് അവന് നേരെ തിരിച്ചുപിടിച്ചു.

റോയ് മാപ്പിൽ റൂട്ട് സെറ്റ് ചെയ്തു. സ്ക്രീനിൽ മലഞ്ചരിവുകളിലൂടെ ചുറ്റിക്കറങ്ങിപ്പോകുന്ന ചുവപ്പും നീലയും കലർന്ന പാത തെളിഞ്ഞു.

"ലൊക്കേഷൻ ലോക്കായിട്ടുണ്ട്. വിതുര വഴി തിരിഞ്ഞ് മല കയറിയാൽ മതി." റോയ് ആക്സിലറേറ്റർ അല്പം കൂടി അമർത്തി.

കാർ മലമ്പാതയിലൂടെ കൂടുതൽ വേഗത്തിൽ കയറാൻ തുടങ്ങി. ഇരുവശത്തുനിന്നും മരച്ചില്ലകൾ കമാനങ്ങൾ തീർത്ത ആ വഴിയിൽ പതുക്കെ മൂടൽമഞ്ഞിന്റെ നേർത്ത പടലം വീണുതുടങ്ങിയിരുന്നു.

സജി ലിസ്റ്റ് മടക്കി ഡാഷ്‌ബോർഡിലേക്ക് വെച്ചു. മുന്നിലെ വിജനമായ കാട്ടുപാതയിലേക്ക് നോക്കിക്കൊണ്ട് അവൻ പറഞ്ഞു:

"കേരളത്തിലെ കിംഗ് കോബ്ര നെക്സസിലേക്ക് വിരൽ ചൂണ്ടുന്ന ആദ്യത്തെ കണ്ണി ഇയാളാകാൻ സാധ്യതയുണ്ട്."

റോയ് ഒന്നും മിണ്ടിയില്ല. മാപ്പിലെ നീങ്ങുന്ന നീല ബിന്ദുവിലേക്കും, ഇരുൾ മൂടാൻ തുടങ്ങുന്ന മലമ്പാതയിലേക്കും മാത്രമായിരുന്നു അവന്റെ ശ്രദ്ധ.

അവരെയും വഹിച്ചുകൊണ്ട് കാർ കാടിന്റെ കൂടുതൽ വന്യമായ ഉള്ളറകളിലേക്ക് നീങ്ങി.

കുറച്ചുദൂരം പിന്നിട്ടപ്പോൾ അവർ മേമല പള്ളി ജംഗ്ഷനിലെത്തി.

റോയ് കാർ വീതികുറഞ്ഞ റോഡിന്റെ വശത്തേക്ക് ഒതുക്കി നിർത്തി. ജംഗ്ഷനിൽ ചെറിയൊരു ചായക്കടയും അതിന് മുന്നിൽ ബീഡി പുകച്ച് സംസാരിച്ചുനിൽക്കുന്ന ഏതാനും നാട്ടുകാരും. മലമുകളിൽ നിന്നിറങ്ങിവരുന്ന തണുത്ത കാറ്റിൽ ചുറ്റുമുള്ള റബ്ബർമരങ്ങളുടെയും കാട്ടുമരങ്ങളുടെയും ഇലകൾ ചിലമ്പിച്ചുകൊണ്ടിരുന്നു.

സജി കാറിൽ നിന്നിറങ്ങി, ഫയലിലെ വിലാസം ഒന്നുകൂടി നോക്കി ഉറപ്പുവരുത്തി ചായക്കടയുടെ മുന്നിൽ നിന്ന മധ്യവയസ്കനായ ഒരാളുടെ അടുത്തേക്ക് നടന്നു.

"ചേട്ടാ... ഈ അഡ്രസിലേക്ക് പോകാൻ ഏതാണ് വഴി?" സജി കടലാസിലെ പേര് വിരൽചൂണ്ടി കാണിച്ചു.

അയാൾ കണ്ണുകൾ ചുരുക്കി ആ പേര് വായിച്ചു.

"ആഹാ... ഇത് നമ്മുടെ പാമ്പു തങ്കന്റെ വീടല്ലേ!" അയാളുടെ ചുണ്ടിൽ ചെറിയൊരു പുച്ഛം കലർന്ന ചിരി വിരിഞ്ഞു. "ഇവിടുന്ന് നേരെ കയറിപ്പോയിട്ട് ആ രണ്ടാമത്തെ കൊടുംവളവിൽ ഇടത്തോട്ട് തിരിയണം. മെറ്റലിട്ട ആ മൺവഴിയിലൂടെ കുറച്ചുദൂരം ചെന്നാൽ ഒരു ചെറിയ തോടുണ്ട്. അത് ചാടിക്കടന്നാൽ ആ ചരിവിലുള്ള ഒറ്റപ്പെട്ട വീട് കാണാം."

"ശരി, നന്ദി." സജി തിരിയാൻ തുടങ്ങിയെങ്കിലും ജിജ്ഞാസയോടെ ഒന്നുകൂടി നിന്നു. "ഈ തങ്കൻ എങ്ങനെയുള്ള ആളാണ് ചേട്ടാ?"

അയാൾ സജിയെ അടിമുടിയൊന്ന് അളന്നു. "തങ്കനോ?" അയാളുടെ മുഖത്ത് പരിചയത്തിന്റെ ഒരു പരിഹാസഭാവം തെളിഞ്ഞു. "അവൻ കാടാറുമാസം നാടാറുമാസം ടീമാണ്, സാറേ."

കാറിൽ നിന്നിറങ്ങി റോയിയും അവരുടെ അടുത്തേക്ക് വന്നു. "അതെന്താ അങ്ങനെ?"

"വനത്തിനുള്ളിലായിരിക്കും കൂടുതൽ സമയവും. പാമ്പും പഴുതാരയും എന്തൊക്കെയോ തപ്പിയുള്ള നടപ്പാണ്. പണ്ടൊക്കെ കാട്ടിൽനിന്ന് എന്തൊക്കെയോ ചരക്ക് കടത്തുമായിരുന്നു. പെട്ടെന്ന് ഒരുനാൾ നാട്ടിൽ വരും, കാശ് മുഴുവൻ കള്ളുകുടിച്ച് തീർക്കും... വീണ്ടും കാട്ടിലേക്ക് അങ്ങ് വലിയും."

അയാൾ അല്പം ശബ്ദം താഴ്ത്തി തുടർന്നു: "പക്ഷേ, ഒരു മൂന്നാല് കൊല്ലം മുൻപ് ഫോറസ്റ്റുകാര് ഇന്റലിജൻസ് വെച്ച് ഇവനെ പൊക്കി. വന്യജീവി വേട്ടയ്ക്കും പാമ്പിനെ പിടിച്ചതിനുമൊക്കെ അകത്താക്കി. ലോക്കപ്പിലിട്ട് ഫോറസ്റ്റുകാര് പെരുമാറിയ പെരുമാറ്റത്തിൽ അവന്റെ നട്ടെല്ലിന്റെ അഹങ്കാരമൊക്കെ തീർന്നു. ഇപ്പോൾ പണ്ടത്തെപ്പോലെ അത്ര കുഴപ്പമൊന്നുമില്ല... ഒതുങ്ങി കഴിയുകയാണ്."

റോയ് സജിയുടെ കണ്ണുകളിലേക്ക് നോക്കി.

"ശരി ചേട്ടാ, വളരെ നന്ദി." സജി തലയാട്ടി.

ഇരുവരും തിരികെ കാറിലേക്ക് കയറി. റോയ് എഞ്ചിൻ സ്റ്റാർട്ട് ചെയ്യുന്നതിനിടയിൽ ചോദിച്ചു: "പാമ്പു തങ്കൻ... ഫോറസ്റ്റ് കേസിൽ ഉൾപ്പെട്ട പഴയ ഹിസ്റ്ററിയുണ്ട്. ഇവൻ തന്നെയാണോ നമുക്ക് വേണ്ട ആൾ?"

സജി ഫയൽ മടക്കി ഡാഷ്‌ബോർഡിൽ വെച്ചു. "ലോക്കൽ ക്യാച്ചർമാരെ വെച്ചാണ് വലിയ സിൻഡിക്കേറ്റുകൾ രാജവെമ്പാലകളുടെ വിഷം ശേഖരിക്കുന്നത്. അങ്ങനെയെങ്കിൽ നമ്മൾ അന്വേഷിക്കുന്ന ശൃംഖലയുടെ ഏറ്റവും താഴത്തെ കണ്ണി ഇവനാകാൻ വലിയ സാധ്യതയുണ്ട്."

റോയ് ആക്സിലറേറ്റർ കൊടുത്തു. കാർ വീണ്ടും മെറ്റലിട്ട ഇടുങ്ങിയ മലമ്പാതയിലേക്ക് കയറി.

മുന്നോട്ട് പോകുംതോറും വീടുകൾ തീർത്തും ഇല്ലാതായി. തോട്ടങ്ങളും കാട്ടുപൊന്തകളും മാത്രമുള്ള തീർത്തും വിജനമായൊരു വഴിയായിരുന്നു അത്.

കുറച്ചുദൂരം കൂടി കല്ലും മണ്ണും നിറഞ്ഞ ആ വഴിയിലൂടെ മുന്നോട്ട് നീങ്ങിയപ്പോൾ റോയ് വണ്ടി നിർത്തി.

മലഞ്ചരിവിലെ കാട്ടുപൊന്തകൾക്കും റബ്ബർ മരങ്ങൾക്കും നടുവിലായി തികച്ചും ഒറ്റപ്പെട്ട നിലയിൽ ആ ചെറിയ വീട് കാണപ്പെട്ടു. തുരുമ്പെടുത്ത ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ, പുറംചുവരുകളിലെ വെളുത്ത കുമ്മായം മഴവെള്ളപ്പാടുകളാൽ മങ്ങിയ ഒരു വീട്. വീടിന്റെ മുൻവശത്തെ ഇടുങ്ങിയ മൺമുറ്റത്ത് ഒടിഞ്ഞൊരു പ്ലാസ്റ്റിക് കസേരയും തുരുമ്പിച്ച ബക്കറ്റും അനാഥമായി കിടക്കുന്നു. ഉമ്മറത്ത് ഘടിപ്പിച്ചിരുന്ന പഴയ ഫിലമെന്റ് ബൾബ് പകൽവെളിച്ചത്തിലും നേർത്ത മഞ്ഞനിറത്തിൽ കത്തുന്നുണ്ടായിരുന്നു.

സജിയും റോയിയും വാതിലടച്ച് കാറിൽ നിന്നിറങ്ങി. ചുറ്റിലും ചീവീടുകളുടെ നിർത്താതെയുള്ള ശബ്ദം മാത്രം.

സജി മുന്നോട്ട് നടന്ന് വാതിലിൽ പതുക്കെ മുട്ടി. ബെൽ സ്വിച്ച് ഉണ്ടെങ്കിലും അത് പ്രവർത്തിക്കുന്ന മട്ടില്ലായിരുന്നു.

അകത്ത് നിന്ന് പാത്രങ്ങൾ തട്ടുന്ന നേർത്ത ശബ്ദവും തറയിലൂടെ കാലുകൾ വലിച്ചിഴയ്ക്കുന്ന അനക്കവും കേട്ടു.

കുറച്ചു നിമിഷങ്ങൾക്ക് ശേഷം തടിയുടെ കുറ്റി നീങ്ങി വാതിൽ പകുതി തുറക്കപ്പെട്ടു.

നാൽപ്പത്തിയഞ്ചിന് മുകളിൽ പ്രായം തോന്നിക്കുന്ന, ക്ഷീണിതയായ ഒരു സ്ത്രീ വാതിൽക്കൽ നിന്നു. പഴയൊരു കോട്ടൺ നൈറ്റിയായിരുന്നു വേഷം. അലസമായി കെട്ടിവെച്ച ചെമ്പിച്ച മുടിയും, വെപ്രാളത്തോടെയുള്ള കണ്ണുകളും അവർ പെട്ടെന്ന് ഉറക്കത്തിൽ നിന്നോ അടുക്കളപ്പണിയിൽ നിന്നോ ഇറങ്ങിവന്നതാണെന്ന് തോന്നിപ്പിച്ചു.

"എന്താ... ആരെയാ തിരക്കുന്നത്?" അപരിചിതരായ രണ്ടുപേരെ കണ്ടതും അവരുടെ മുഖത്ത് സംശയം കനത്തു.

"തങ്കൻ ഇവിടെയുണ്ടോ?" സജി സൗമ്യമായി ചോദിച്ചു.

'തങ്കൻ' എന്ന പേര് കേട്ട നിമിഷം സ്ത്രീയുടെ മുഖഭാവം പാടെ മാറി. കണ്ണുകളിൽ ഞെട്ടലും ഒരുതരം വല്ലാത്ത അമർഷവും ഇരച്ചുകയറി.

"എന്തിനാ സാറന്മാരെ ഇനിയും... അങ്ങേരെ കൊണ്ടുപോയി നാലു പെട വെച്ച് ലോക്കപ്പിലിടാനാ?" അവരുടെ ശബ്ദത്തിൽ വിറയലും ഭയവും കലർന്നിരുന്നു. "ഇപ്പൊ കാട്ടിലോട്ടൊന്നും കേറുന്നില്ല. ഇവിടുത്തെ പണിയും നോക്കി മര്യാദയ്ക്ക് കഴിയുവാ..."

സജിയും റോയിയും പരസ്പരം ഒന്ന് നോക്കി.

"ഞങ്ങൾ പോലീസുകാരാണ്. പക്ഷേ തങ്കനെ പിടിച്ചുകൊണ്ടുപോകാനോ കേസെടുക്കാനോ വന്നതല്ല." സജി കൈകൾ മുന്നോട്ട് കാട്ടി വളരെ ശാന്തമായി പറഞ്ഞു. "കുറച്ചു പഴയ കാര്യങ്ങൾ ചോദിച്ചറിയാൻ മാത്രമാണ്."

സ്ത്രീ വാതിൽപ്പാളിയിൽ കൈകൾ മുറുക്കി, സംശയത്തോടെ അവരുടെ പിന്നിലെ കാറിലേക്കും വേഷത്തിലേക്കും നോക്കി.

"പിന്നെ എന്തിനാ സാറേ ഈ കാട്ടുമൂലയ്ക്ക് പോലീസുകാര് വരുന്നത്?" അവർ വീണ്ടും ശബ്ദം താഴ്ത്തി ചോദിച്ചു. തുടർന്ന് പിന്നിലെ ഇരുളടഞ്ഞ മുറിയിലേക്ക് ഭയത്തോടെ തിരിഞ്ഞുനോക്കി.

"തങ്കനോട് അത്യാവശ്യമായി സംസാരിക്കണം, അത് അയാളുടെ കൂടി നന്മയ്ക്കാണ്." സജി കൃത്യമായ ഉറപ്പോടെ പറഞ്ഞു.

അവരുടെ മുഖത്തെ അവിശ്വാസം പൂർണ്ണമായി മാറിയില്ലെങ്കിലും, പോലീസുകാരോട് തർക്കിച്ചു നിൽക്കാൻ കഴിയില്ലെന്ന നിസ്സഹായാവസ്ഥ ആ കണ്ണുകളിൽ തെളിഞ്ഞു.

"അങ്ങേര് അകത്തുണ്ട്..." സ്ത്രീ പതുക്കെ പറഞ്ഞു. "ഞാൻ... വിളിക്കാം."

കുറച്ചുനിമിഷങ്ങൾക്ക് ശേഷം അകത്തുനിന്ന് ധൃതിയില്ലാത്ത, പതുക്കെയുള്ള കാലടികളുടെ ശബ്ദം കേട്ടു.

സ്ത്രീ വാതിൽപ്പാളി അല്പം കൂടി പിന്നിലേക്ക് തള്ളിമാറ്റി.

അകത്തെ മങ്ങിയ ഇരുളിൽ നിന്ന് ഒരാൾ ഉമ്മറത്തേക്ക് ഇറങ്ങിവന്നു.

അമ്പത്തിയഞ്ചോളം വയസ്സ് പ്രായം. പാതി നരച്ച, പലയിടത്തും എഴുന്നുനിൽക്കുന്ന കുറ്റിത്താടി. വെയിലും കാറ്റുമേറ്റ് കരുവാളിച്ച മുഖത്ത് ചുളിവുകൾ വീണിരുന്നു. മെലിഞ്ഞ് ഉണങ്ങിയ ശരീരത്തിൽ മുഷിഞ്ഞൊരു കള്ളിമുണ്ടു മാത്രമായിരുന്നു വേഷം; തോളിൽ പഴയൊരു തോർത്ത് അലക്ഷ്യമായി കിടന്നു.

അയാൾ സംശയത്തോടൊപ്പം ഭയം മൂടിയ കണ്ണുകളോടെ സജിയെയും റോയിയെയും മാറിമാറി നോക്കി.

"എന്താ സാറേ... ഈ വഴി?" തങ്കന്റെ ശബ്ദം ഒട്ടൊന്ന് പതറി.

"ചില കാര്യങ്ങൾ ചോദിച്ചറിയാൻ വന്നതാണ്." സജി നിർവികാരമായി പറഞ്ഞു.

തങ്കൻ ഉമ്മറപ്പടിയിൽ നിന്നുതന്നെ കൈകൾ കൂട്ടിത്തിരുമ്മി.

"നീ രണ്ടു വർഷം മുൻപ് ആർക്കെങ്കിലും പാമ്പിൻവിഷം കൊടുത്തിട്ടുണ്ടോ?" സജിയുടെ ചോദ്യം പെട്ടെന്നായിരുന്നു.

ആ ചോദ്യം കേട്ട നിമിഷം തങ്കന്റെ മുഖത്തെ രക്തയോട്ടം നിലച്ചതുപോലെ തോന്നി. അയാൾ വെപ്രാളത്തോടെ രണ്ടു കൈകളും നെഞ്ചോട് ചേർത്ത് കൂപ്പിപ്പിടിച്ചു.

"എന്റെ പൊന്നു സാറേ... ആ പരിപാടിയൊക്കെ ഞാൻ എന്നേ നിർത്തിയതാ! ഇപ്പൊ ആ വഴിക്ക് പോലും പോകാറില്ല സാറേ..."

റോയ് സജിയെ ഒന്ന് നോക്കി.

സജി ഒരടി മുന്നോട്ട് കയറി നിന്ന് ശബ്ദം കടുപ്പിച്ചു. "ഇപ്പോഴത്തെ കാര്യമാണ് ചോദിച്ചതെന്ന് തോന്നിയോ? രണ്ടു വർഷം മുൻപത്തെ കാര്യമാണ്... കൃത്യമായി പറഞ്ഞാൽ, രാജവെമ്പാലയുടെ വിഷം."

'രാജവെമ്പാല' എന്ന വാക്ക് അന്തരീക്ഷത്തിൽ വീണതും തങ്കൻ വിറയലോടെ തലകുനിച്ചു.

"എന്റെ കർത്താവേ... എന്റെ പൊന്നു സാറേ..." തങ്കൻ ഏങ്ങലടിക്കുന്ന സ്വരത്തിൽ പറഞ്ഞു. "ജീവിതത്തിൽ ഒറ്റപ്രാവശ്യമേ ഞാൻ ആ ഏർപ്പാടിന് ശ്രമിച്ചിട്ടുള്ളൂ. അതിൽത്തന്നെ ഫോറസ്റ്റുകാര് എന്നെ കയ്യോടെ പൊക്കി... അന്ന് കിട്ടിയ ചൂരൽപ്രയോഗത്തിന്റെ വേദന ഇപ്പഴും ഈ നട്ടെല്ലിൽനിന്ന് മാറിയിട്ടില്ല സാറേ. കാട്ടിൽനിന്ന് വല്ല പന്നിയെയോ മ്ലാവിനെയോ പിടിച്ച് സമാധാനമായി ജീവിച്ചിരുന്ന എന്നെ ആരോ കാശ് കാണിച്ച് മോഹിപ്പിച്ച് ചാടിച്ചതാ..."

സജിയുടെ കണ്ണുകൾ തങ്കന്റെ മുഖത്തേക്ക് കൂർത്തുതറച്ചു. "ആ ഒറ്റപ്രാവശ്യം നടന്നത് എപ്പോഴായിരുന്നു?"

"എന്റെ സാറേ, അതൊരു നാല് കൊല്ലം മുൻപത്തെ കാര്യമാ! അന്ന് ഫോറസ്റ്റുകാരുടെ കൈയിൽനിന്ന് ഊരിപ്പോന്നതിൽപ്പിന്നെ ഞാൻ ആ പണിക്ക് പോയിട്ടില്ല. കിട്ടുന്ന റബ്ബർ വെട്ടും കൂലിപ്പണിയും ചെയ്ത് ഇവിടെ മര്യാദയ്ക്ക് ജീവിക്കുവാ സാറേ..."

"അന്ന് നീ ആർക്കുവേണ്ടിയാണ് ആ വിഷം ശേഖരിച്ചത്?" സജിയുടെ ചോദ്യത്തിൽ വ്യക്തമായ നിർബന്ധമുണ്ടായിരുന്നു.

തങ്കൻ ഒരു നിമിഷം ചുറ്റും നോക്കി പരുങ്ങി.

"അത്... പത്തനംതിട്ടക്കാരായിരുന്നു, സാറേ."

"പത്തനംതിട്ടക്കാരോ?" റോയ് പുരികം ചുളിച്ചു.

"ഉവ്വ് സാറേ. മലയോരങ്ങളിൽ നിന്ന് ഇതൊക്കെ ഒപ്പിച്ചെടുക്കുന്നതും മറിച്ച് ലക്ഷങ്ങൾക്ക് മറിച്ചുവിൽക്കുന്നതുമൊക്കെ അവിടുള്ള കുറച്ചെണ്ണമാണ്."

സജി അവന്റെ ഓരോ ഭാവവ്യത്യാസവും സൂക്ഷ്മമായി നിരീക്ഷിച്ചു. "അവർ അതിനുശേഷം എപ്പോഴെങ്കിലും നിന്നെ വീണ്ടും കോൺടാക്ട് ചെയ്തിരുന്നോ?"

"ഇല്ല സാറേ!" തങ്കൻ തല ശക്തിയായി ഇരുവശത്തേക്കും ആട്ടി. "ഫോറസ്റ്റുകാരുടെയോ പോലീസിന്റെയോ കണ്ണിൽപ്പെട്ടുകഴിഞ്ഞാൽ പിന്നെ അവർ നമ്മളെ തിരിഞ്ഞുനോക്കില്ല. റിസ്കുള്ള ആളുകളെ പൂർണ്ണമായി ഒഴിവാക്കും." അവൻ ശബ്ദം താഴ്ത്തി കൂട്ടിച്ചേർത്തു, "പക്ഷേ... ആ ഏർപ്പാട് അവന്മാർ ഇപ്പോഴും അവിടെ വലിയ രീതിയിൽ നടത്തുന്നുണ്ടെന്നാണ് കേൾക്കുന്നത്."

"ഇത്രയും വലിയ നെറ്റ്‍വർക്കോ?" റോയ് ചോദിച്ചു.

"അതൊരു അധോലോകം  പോലെയാണ് സാറേ." തങ്കന്റെ കണ്ണുകളിൽ പഴയ ഭയം തെളിഞ്ഞു. "പച്ചമരുന്നിന്റെയും പാമ്പിൻവിഷത്തിന്റെയും പേരിലുള്ള വലിയ മാഫിയ."

"അവന്മാരുടെ ആരുടെയെങ്കിലും ഫോൺ നമ്പറോ കോൺടാക്റ്റോ നിന്റെ കൈയിലുണ്ടോ?" സജി ചോദിച്ചു.

"ഇല്ല സാറേ. അന്ന് ഒരോ ഇടപാടിനും ഓരോ പുതിയ സിമ്മും ഫോണുമാണ് ഉപയോഗിച്ചിരുന്നത്. ഒറ്റ തവണ മാത്രമേ ഒരു നമ്പറിൽ നിന്ന് സംസാരിക്കൂ. സ്ഥിരം നമ്പറുകളൊന്നും വെക്കില്ല."

"അതിൽ ആരെയെങ്കിലും നേരിട്ടോ അല്ലാതെയോ നിനക്ക് അറിയാമോ?" സജി വിട്ടുകൊടുക്കാതെ ചോദിച്ചു.

തങ്കൻ കുറച്ചുനേരം താടിക്ക് കൈകൊടുത്ത് ആലോചിച്ചു. ഓർമ്മകളുടെ അടിത്തട്ടിൽ നിന്ന് എന്തോ ചികഞ്ഞെടുക്കാൻ ശ്രമിക്കുന്നതുപോലെ അവന്റെ മുഖം ചുളിഞ്ഞു.

"ആ ഗ്രൂപ്പിൽ നിന്ന ഒരു റാന്നിക്കാരന്റെ പേര് ഞാൻ അന്ന് കേട്ടിട്ടുണ്ട് സാറേ... നേരിട്ട് കണ്ടിട്ടില്ല, പക്ഷേ പേര് കേട്ടിട്ടുണ്ട്."

സജിയുടെ കണ്ണുകൾ കൂർത്തു. "ആരാണ് അവൻ? എന്താണ് പേര്?"

തങ്കൻ വളരെ പതുക്കെ, ആ പേര് പുറത്തുപറയാൻ മടിക്കുന്നതുപോലെ പറഞ്ഞു:

"തീപ്പൊരി കറിയ."

ഒരു നിമിഷം സജിയും റോയിയും പരസ്പരം നോക്കി.

ഫോറസ്റ്റ് ഹെഡ്ക്വാട്ടേഴ്സിലെ വിജിലൻസ് ഫയലുകളിൽ നിന്ന് അവർ കുറിച്ചെടുത്ത, കേരളത്തിലെ അനധികൃത വന്യജീവി വേട്ടക്കാരുടെയും വിഷക്കടത്തുകാരുടെയും ലിസ്റ്റ് സജിയുടെ മനസ്സിലൂടെ മിന്നിമറഞ്ഞു. വയനാട്, പാലക്കാട്, ഇടുക്കി, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള വമ്പന്മാരുടെ വിവരങ്ങൾ അതിലുണ്ടായിരുന്നു.

പക്ഷേ...

'തീപ്പൊരി കറിയ' എന്നൊരു പേര് ഔദ്യോഗിക ഫയലുകളിലെവിടെയും ഉണ്ടായിരുന്നില്ല.

സജിയുടെയും റോയിയുടെയും മുഖത്ത് ഞെട്ടലും അതിശയവും ഒരുപോലെ തെളിഞ്ഞു.

ഡിപ്പാർട്ട്‌മെന്റിന്റെ ഔദ്യോഗിക രേഖകളിൽ ഇല്ലാത്ത, എന്നാൽ താഴേത്തട്ടിലെ യഥാർത്ഥ മാഫിയ നിയന്ത്രിക്കുന്ന പുതിയൊരു അധോലോക കണ്ണിയുടെ പേര്...

അവരുടെ അന്വേഷണത്തിന് മുന്നിൽ പുതിയൊരു ഇരുണ്ട വാതിൽ തുറന്നിടുകയായിരുന്നു

Tuesday, September 1, 2026

KSBI : ഇൻക്യൂബേറ്റ് ദ എഗ്ഗ്‌സ് 24

 തിരുവനന്തപുരം സി.വി. രാമൻപിള്ള റോഡിലൂടെ സജിയും റോയിയും സഞ്ചരിച്ചിരുന്ന കാർ സാവധാനം മുന്നോട്ട് നീങ്ങി.

നഗരത്തിന്റെ ഉച്ചത്തിരക്കിനിടയിലും വഴിയോരത്തെ തണൽമരങ്ങളുടെ നിരയും നവീകരിച്ച റോഡിന്റെ വൃത്തിയും ആ ഭാഗത്തിന് ഒരു തലസ്ഥാന ഗാംഭീര്യം നൽകിയിരുന്നു. മരച്ചില്ലകൾക്കിടയിലൂടെ അരിച്ചെത്തിയ ഇളവെയിൽ കാറിന്റെ വിൻഡ്ഷീൽഡിൽ വെള്ളിപ്പാടുകൾ തീർത്തു.

കാർ വഴുതക്കാട് ജംഗ്ഷൻ പിന്നിട്ട് പതുക്കെ വലത്തോട്ട് തിരിഞ്ഞു.

മുന്നിലായി കേരള വനംവകുപ്പ് ആസ്ഥാന മന്ദിരമായ 'ആരണ്യ ഭവൻ' തെളിഞ്ഞുവന്നു.

കാറിന്റെ വേഗത കുറഞ്ഞു. വിശാലമായ ആ വളപ്പിലേക്ക് കടന്നപ്പോൾത്തന്നെ പുറത്തെ നഗരത്തിന്റെ ചൂടും പുകയും മാറി തണുപ്പുള്ള ഒരു അന്തരീക്ഷം അവരെ വരവേറ്റു. കെട്ടിടസമുച്ചയങ്ങൾക്ക് ചുറ്റും തേക്ക് മരങ്ങളും പച്ചപ്പും തലയുയർത്തി നിന്നിരുന്നു. വനംവകുപ്പിന്റെ ഖാക്കി യൂണിഫോമണിഞ്ഞ ഉദ്യോഗസ്ഥരും ജീവനക്കാരും ഫയലുകളുമായി അങ്ങോട്ടുമിങ്ങോട്ടും നടന്നുനീങ്ങുന്നുണ്ടായിരുന്നു.

പ്രധാന പോർട്ടിക്കോയിലേക്ക് കാർ കയറ്റി സജി വാഹനം ഒതുക്കി നിർത്തി.

ഇരുവരും കാറിൽ നിന്നിറങ്ങി. മുന്നിൽ പരമ്പരാഗത കേരളീയ വാസ്തുശൈലിയും ആധുനികതയും ഇടകലർന്ന ആരണ്യ ഭവന്റെ പ്രധാന കെട്ടിടത്തിലേക്ക് റോയ് ഒന്നുകൂടി തലയുയർത്തി നോക്കി. പ്രവേശന കവാടത്തിന് മുകളിൽ വനംവകുപ്പിന്റെ സ്വർണ്ണവർണ്ണമുള്ള എംബ്ലം തിളങ്ങിനിന്നു.

സജി റോയിയെ തിരിഞ്ഞുനോക്കി.

"വാ..."

അനധികൃത പാമ്പിൻവിഷ മാഫിയയെക്കുറിച്ചോ വന്യജീവി വേട്ടയെക്കുറിച്ചോ ഉള്ള ചില നിർണ്ണായക വിവരങ്ങൾ തേടി, ഇരുവരും ഫോറസ്റ്റ് ഹെഡ്ക്വാട്ടേഴ്സിന്റെ പ്രധാന കവാടം കടന്ന് അകത്തേക്ക് നടന്നു.

പ്രധാന കെട്ടിടത്തിനകത്തേക്ക് കയറിയ സജിയും റോയിയും നേരെ ഇൻഫർമേഷൻ ആൻഡ് എൻക്വയറി കൗണ്ടറിലേക്ക് നീങ്ങി.

സജി തന്റെ ഐഡി കാർഡും കൂടെയുള്ള ഔദ്യോഗിക കത്തും മുന്നിലേക്ക് വെച്ചു.

"ഞങ്ങൾ ക്രൈം ഇൻവെസ്റ്റിഗേഷൻ ടീമിൽ നിന്നാണ്. അടിയന്തരമായ ഒരു ഔദ്യോഗിക ആവശ്യത്തിനായി ഡി.സി.എഫിനെ കാണണം."

ജീവനക്കാരൻ ആ കത്ത് വാങ്ങി ശ്രദ്ധയോടെ വായിച്ചു. തുടർന്ന് ഇന്റർകോമിലൂടെ വിവരം ധരിപ്പിച്ച ശേഷം ഇടനാഴിയുടെ അറ്റത്തുള്ള ക്യാബിനിലേക്ക് വിരൽചൂണ്ടി.

അല്പസമയത്തിനകം അവർ ആ മുറിയുടെ മുന്നിലെത്തി. വാതിലിലെ ബോർഡിൽ എഴുതിയിരുന്നു:

ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (ഇന്റലിജൻസ് & വിജിലൻസ്)

സജി വാതിലിൽ മൃദുവായി മുട്ടി.

"കം ഇൻ."

അവർ അകത്തേക്ക് പ്രവേശിച്ചു. മേശയ്ക്കു പിന്നിലിരുന്ന ഡി.സി.എഫ്. തലയുയർത്തി അവരെ നോക്കി.

"യെസ്, ഇരിക്കൂ... എന്താണ് കാര്യം?"

സജിയും റോയിയും കസേരകളിലേക്ക് ഇരുന്നു. സജി പോലീസിന്റെ ഒഫീഷ്യൽ ലെറ്റർ മേശപ്പുറത്തേക്ക് നീക്കി.

"സാർ, സംസ്ഥാനത്ത് നടക്കുന്ന അനധികൃത പാമ്പിൻവിഷ ശേഖരണവുമായി ബന്ധപ്പെട്ട ഒരു അതീവ രഹസ്യ അന്വേഷണത്തിന്റെ ഭാഗമായി വന്നതാണ്."

റോയ് തന്റെ പക്കലുണ്ടായിരുന്ന റഫറൻസ് ഫയൽ തുറന്നുവെച്ചു.

"കേരളത്തിൽ അടുത്ത കാലത്തോ മുൻപോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള അൺഓതറൈസ്ഡ് സ്നേക്ക് വെനം കളക്ഷൻ, എക്സ്ട്രാക്ഷൻ, അല്ലെങ്കിൽ ഇന്റർ-സ്റ്റേറ്റ് സ്മഗ്ലിംഗ് എന്നിവയെക്കുറിച്ചുള്ള റെക്കോർഡുകൾ ഞങ്ങൾക്ക് ആവശ്യമുണ്ട്. പ്രത്യേകിച്ചും രാജവെമ്പാലകളുടെ വിഷവുമായി ബന്ധപ്പെട്ട എന്തെങ്കിലും രഹസ്യ വിവരങ്ങൾ..."

'രാജവെമ്പാല' എന്ന വാക്ക് കേട്ടതും ഡി.സി.എഫിന്റെ പുരികങ്ങൾ ചെറുതായി ചുളിഞ്ഞു. അദ്ദേഹം കസേരയിൽ അല്പം മുന്നോട്ടാഞ്ഞു.

"കിംഗ് കോബ്ര വെനമോ? അത് അത്ര സാധാരണയായി ലോക്കൽ മാർക്കറ്റിൽ സർക്കുലേറ്റ് ചെയ്യുന്ന ഒന്നല്ലല്ലോ. ഇത് ഏതെങ്കിലും പുതിയ കേസിന്റെ ഭാഗമാണോ?"

സജിയും റോയിയും പരസ്പരം ഒന്ന് നോക്കി.

"അതെ സാർ. ഒരു റീ-ഇൻവെസ്റ്റിഗേഷന്റെ ഭാഗമാണ്. മുൻപ് പിടിയിലായവർ, സംശയത്തിന്റെ നിഴലിലുള്ള ലൈസൻസില്ലാത്ത റെസ്ക്യൂവർമാർ, അല്ലെങ്കിൽ വനത്തിനുള്ളിൽ നിന്ന് പാമ്പുകളെ പിടിച്ച് വിഷം ഊറ്റിയെടുക്കുന്ന റാക്കറ്റുകൾ... അങ്ങനെ വനംവകുപ്പിന്റെ പക്കലുള്ള മുഴുവൻ ഇന്റലിജൻസ് ഫയലുകളും ഒന്ന് ക്രോസ്-ചെക്ക് ചെയ്യണം."

ഡി.സി.എഫ്. കുറച്ചുനേരം ആലോചിച്ചു.

"ശരി. ഞങ്ങളുടെ വിജിലൻസ് വിംഗിന്റെ പക്കലുള്ള കോൺഫിഡൻഷ്യൽ ക്രൈം റെക്കോർഡുകൾ പരിശോധിക്കാം. ബന്ധപ്പെട്ട സെക്ഷൻ ഓഫീസറെ വിളിച്ച് ഫയലുകൾ ഉടൻ നിങ്ങളുടെ മുൻപിലെത്തിക്കാൻ ഞാൻ ഏർപ്പാടാക്കാം."

"വളരെ നന്ദി സാർ." സജി തലയാട്ടി.

ഡി.സി.എഫ്. ഉടൻ തന്നെ തന്റെ മേശപ്പുറത്തിരുന്ന ഫോണെടുത്ത് വിജിലൻസ് രജിസ്ട്രിയിലേക്ക് ഡയൽ ചെയ്തു.

വനംവകുപ്പിന്റെ രഹസ്യ വിജിലൻസ് റെക്കോർഡുകൾക്ക് മുന്നിൽ മണിക്കൂറുകൾ നീണ്ട സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമാണ് സജിയും റോയിയും ഒടുവിൽ എഴുന്നേറ്റത്.

പഴയ വൈൽഡ്‌ലൈഫ് ക്രൈം കേസുകൾ, രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഇന്റലിജൻസ് ഫയലുകൾ, അനധികൃതമായി പിടികൂടപ്പെട്ട വനവിഭവങ്ങളുടെ ലിസ്റ്റുകൾ എന്നിവയെല്ലാം അവർ ആഴത്തിൽ പരിശോധിച്ചു. ആവശ്യമായ പ്രധാന വിവരങ്ങൾ ഡയറിയിൽ കുറിച്ചെടുക്കുകയും നിർണ്ണായകമായ ചില ഫയലുകളുടെ പകർപ്പുകൾ കൈപ്പറ്റുകയും ചെയ്തു.

ആരണ്യ ഭവന്റെ കോമ്പൗണ്ടിലേക്ക് ഇറങ്ങിയ ശേഷം ഇരുവരും ഒരു തണൽമരത്തിന് കീഴെ നിന്ന് ലഭിച്ച ഡാറ്റകളെക്കുറിച്ച് ചർച്ച ചെയ്യാൻ തുടങ്ങി.

"നമുക്ക് ഇതിൽ ആദ്യം എവിടെ നിന്നാണ് തുടങ്ങേണ്ടത്?" റോയ് സംശയത്തോടെ ചോദിച്ചു.

സജി തന്റെ കൈയിലെ കുറിപ്പുകളിലേക്ക് കണ്ണോടിച്ചു.

"കേരളത്തിൽ സ്വാഭാവികമായി രാജവെമ്പാലകളെ കാണപ്പെടുന്നതും, മുമ്പ് ഇത്തരം ടോക്സിൻ എക്സ്ട്രാക്ഷൻ ആരോപണങ്ങൾ വന്നിട്ടുള്ളതുമായ ഹോട്‌സ്‌പോട്ടുകൾ കേന്ദ്രീകരിച്ച് ആദ്യം ഫിൽട്ടർ ചെയ്യാം."

കുറച്ചുനേരത്തെ വിശദമായ ക്രോസ്-ചെക്കിംഗിനൊടുവിൽ അവർ അഞ്ച് പ്രധാന ഫോറസ്റ്റ് ബെൽറ്റുകൾ ഷോർട്ട്‌ലിസ്റ്റ് ചെയ്തു:

  • വയനാട്: മുത്തങ്ങ, ബന്ദിപ്പൂർ വനാതിർത്തികളോട് ചേർന്ന മേഖലകൾ.

  • ഇടുക്കി: പശ്ചിമഘട്ടത്തിലെ കനത്ത മഴക്കാടുകളും വിദൂര വനപ്രദേശങ്ങളും.

  • പത്തനംതിട്ട: റാന്നി, ഗവി വനമേഖലകൾ.

  • തിരുവനന്തപുരം സൗത്ത് സർക്കിൾ: അതീവ ജൈവവൈവിധ്യമുള്ള അഗസ്ത്യമല ബയോസ്ഫിയർ റിസർവ്വ്.

  • പാലക്കാട്: മലമ്പുഴയ്ക്ക് കിഴക്കുള്ള വാളയാർ, നെല്ലിയാമ്പതി മലനിരകൾ.

സജി ആ ലിസ്റ്റിലേക്ക് വിരലോടിച്ചു.

"നമ്മൾ ഇപ്പോൾ തിരുവനന്തപുരത്താണ് ഉള്ളത്. അതുകൊണ്ട് ആദ്യം തുടങ്ങാൻ ഏറ്റവും അനുയോജ്യമായത്..." അവൻ ഒരു നിമിഷം ആലോചിച്ചു. "...അഗസ്ത്യമലയുടെ അടിവാരങ്ങളാണ്."

റോയ് അനുകൂലമായി തലയാട്ടി. "ശരിയാണ്. ഇവിടുന്ന് വളരെ അടുത്താണ്. ട്രൈബൽ സെറ്റിൽമെന്റുകളിൽ നിന്നും ലോക്കൽ ഇൻഫോർമേഴ്സിൽ നിന്നും പ്രാഥമിക വിവരങ്ങൾ പെട്ടെന്ന് ശേഖരിക്കാനും പറ്റും."

"അതെ." സജി ഫയൽ മടക്കി കക്ഷത്തിൽ വെച്ചു. "അവിടം ആദ്യം കവർ ചെയ്യാം."

റോയ് കൈത്തണ്ടയിലെ വാച്ചിലേക്ക് നോക്കി. "നാളെ രാവിലെ തന്നെ തിരിക്കാമോ?"

സജി ദൃഢതയോടെ തലയാട്ടി. "നാളെ പുലർച്ചെ തന്നെ."

ഇരുവരും കാറിലേക്ക് നടന്നു. കേരളത്തിന്റെ പച്ചപ്പുനിറഞ്ഞ വനഭൂപടത്തിലെ അഞ്ച് നിർണ്ണായക ഇടങ്ങൾ ഇപ്പോൾ അവരുടെ ലിസ്റ്റിലുണ്ട്.

പക്ഷേ ആ പട്ടികയിലെവിടെയോ ഒളിഞ്ഞിരിക്കുന്ന യഥാർത്ഥ വിഷത്തിന്റെ ഉറവിടം... അവരറിയാതെ തന്നെ കൂടുതൽ അപകടകരമായ മറ്റൊരു നിഗൂഢതയിലേക്കായിരുന്നു വിരൽ ചൂണ്ടിക്കൊണ്ടിരുന്നത്.

KSBI : ഇൻക്യൂബേറ്റ് ദ എഗ്ഗ്‌സ് 23

കേരള പോലീസ് ആസ്ഥാനത്തിന്റെ ഗാംഭീര്യമുള്ള കെട്ടിടത്തിലേക്ക് ശിവ ഒറ്റയ്ക്ക് നടന്നു കയറി.

പുറത്ത് പതിവുപോലെ ഔദ്യോഗിക തിരക്ക് നിറഞ്ഞുനിന്നിരുന്നു. വിവിധ യൂണിഫോമുകളിലുള്ള ഉദ്യോഗസ്ഥരും ജീവനക്കാരും ഫയലുകളുമായി വേഗത്തിൽ അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നു. ഇടയ്ക്കിടെ മുഴങ്ങുന്ന ലാൻഡ്‌ഫോൺ ബെല്ലുകളും, അകലെനിന്നുള്ള കമാൻഡിംഗ് ശബ്ദങ്ങളും ചേർന്ന് ആ കെട്ടിടത്തിനുള്ളിൽ ഒരു നിയന്ത്രിതമായ ഭരണനിർവ്വഹണ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു.

ശിവ ലിഫ്റ്റിലേക്ക് കയറി. വാതിലുകൾ അടഞ്ഞതോടെ താഴത്തെ ബഹളങ്ങളെല്ലാം പൂർണ്ണമായി നിലച്ചു.

ലിഫ്റ്റ് മുകളിലെ നിലയിലെത്തി തുറന്നപ്പോൾ മുന്നിലുള്ള ഇടനാഴിയിൽ മറ്റൊരു ലോകത്തിന്റെ നിശ്ശബ്ദതയായിരുന്നു. ചുവരുകളിൽ മുൻ ഡിജിപിമാരുടെ ചിത്രങ്ങളും ഔദ്യോഗിക ഫലകങ്ങളും. ശിവ കട്ടിയുള്ള കാർപെറ്റ് വിരിച്ച ഇടനാഴിയിലൂടെ പതുക്കെ മുന്നോട്ട് നടന്നു.

അവസാനം അവൻ ലക്ഷ്യസ്ഥാനത്തെ വാതിലിന് മുന്നിലെത്തി. വാതിലിലെ നെയിംബോർഡിലേക്ക് അവന്റെ കണ്ണുകൾ പതിഞ്ഞു.

തോമസ് കുര്യൻ IPS, ADGP (Law & Order)

ശിവ വാതിലിൽ മൃദുവായി മുട്ടി.

"കം ഇൻ." അകത്തുനിന്ന് ഗൗരവം നിറഞ്ഞ അനുവാദം.

ശിവ വാതിൽ തുറന്ന് അകത്തേക്ക് കയറി.

വിശാലമായ മുറിയുടെ ഒത്ത നടുക്കായുള്ള വലിയ തേക്ക് തടിയുടെ ഡെസ്കിന് പിന്നിൽ എ.ഡി.ജി.പി. തോമസ് കുര്യൻ ഇരിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വലതുവശത്തുള്ള കസേരയിൽ ഒരു ഫയൽ പരിശോധിക്കുന്ന ഭാവത്തിൽ ഐ.ജി. പി. രവികുമാറും.

ശിവ രണ്ടുപേരെയും നോക്കി അറ്റൻഷനായി നിന്ന് കൃത്യമായ പ്രൊഫഷണലിസത്തോടെ സല്യൂട്ട് ചെയ്തു.

"ഗുഡ് ഈവനിംഗ്, സാർ."

"ഗുഡ് ഈവനിംഗ്." എ.ഡി.ജി.പി. നിർവികാരമായി പ്രതികരിച്ചു.

ശിവ നേരെ നോക്കി പറഞ്ഞു: "സാർ... എന്നെ കാണണമെന്ന് പറഞ്ഞിരുന്നു."

തോമസ് കുര്യൻ പെട്ടെന്ന് മറുപടിയൊന്നും പറഞ്ഞില്ല. അദ്ദേഹത്തിന്റെ സൂക്ഷ്മമായ കണ്ണുകൾ കുറച്ചുനേരം ശിവയുടെ മുഖത്തുതന്നെ ഉറച്ചുനിന്നു. അരികിലിരുന്ന ഐ.ജി. രവികുമാറിന്റെ മുഖത്തും ഒരു അസ്വാഭാവിക ഭാവമുണ്ടായിരുന്നു.

ശിവ ഇരുവരുടെയും മുഖങ്ങളിലേക്ക് മാറിമാറി നോക്കി. അവരുടെ മുഖത്ത് വെറുമൊരു ഔദ്യോഗിക ഗൗരവം മാത്രമല്ലായിരുന്നു; എവിടെയോ അല്പം പുച്ഛവും ഒരുതരം ആധിപത്യ ഭാവവും കലർന്ന നിഴലുണ്ടായിരുന്നു.

ശിവ ആ സൂക്ഷ്മ ഭാവമാറ്റം കൃത്യമായി വായിച്ചെടുത്തു. എങ്കിലും, മുഖത്ത് യാതൊരു വികാരവ്യത്യാസവും വരുത്താതെ അവൻ പൂർണ്ണമായ അച്ചടക്കത്തോടെ നിവർന്നുതന്നെ നിന്നു.

മുറിക്കുള്ളിൽ അല്പനേരം കനത്തൊരു അസ്വസ്ഥത തളംകെട്ടിനിന്നു.

"എന്താ സുബ്രു... ജ്യോത്സനയുടെ കേസ് മാത്രം പോരെ? ലോകത്തുള്ള എല്ലാ കേസും തലയിലേറ്റാൻ നടക്കുകയാണോ?" ഐ.ജി. പി. രവികുമാർ ചുണ്ടിൽ പുച്ഛം കലർന്ന ചിരിയോടെ ചോദിച്ചു. "വിദേശികളൊക്കെയാണല്ലോ ഇപ്പോൾ നിന്റെ ക്ലയന്റ്സ് എന്ന് അറിഞ്ഞു!"

ശിവ യാതൊരു പ്രകോപനവുമില്ലാതെ ശാന്തനായി നിന്നു.

"സാർ... ജ്യോത്സന കേസ് അന്വേഷിച്ചുവന്നപ്പോഴാണ് പഴയൊരു കേസുമായി ഇതിന് വ്യക്തമായ ഒരു ലിങ്ക് കിട്ടിയത്. അതുകൊണ്ടാണ് അതും അന്വേഷിക്കേണ്ടി വന്നത്."

ഡെസ്കിൽ കൈകൾ കോർത്തുപിടിച്ചിരുന്ന എ.ഡി.ജി.പി. തോമസ് കുര്യൻ ശിവയെ ഒന്ന് സൂക്ഷിച്ചുനോക്കി.

"താൻ എന്ത് വേണമെങ്കിലും അന്വേഷിച്ചോ. ഫോർമൽ റിക്വസ്റ്റ് വെച്ചാൽ റീ-ഓപ്പൺ ചെയ്യാനുള്ള അനുമതി തരാം."

ഐ.ജി. രവികുമാർ കസേരയിലേക്ക് പിന്നോട്ട് ചാരി, ഒട്ടും ഗൗരവമില്ലാത്ത മട്ടിൽ കൈവിരലുകൾ മേശപ്പുറത്ത് തട്ടി.

"ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഇൻവെസ്റ്റിഗേഷൻ ഫോഴ്സാണ് കേരള പോലീസ്. അവരൊക്കെ അന്വേഷിച്ച് ക്ലോസ് ചെയ്ത കേസാണല്ലോ നമ്മുടെ ശിവ സുബ്രഹ്മണ്യം ഇപ്പോൾ വീണ്ടും കണ്ടുപിടിക്കാൻ പോകുന്നത്!"

ഒരു നിമിഷം നിർത്തി രവികുമാർ പരിഹാസത്തോടെ ഒന്ന് ചിരിച്ചു.

"ഓ... മറന്നു, ഇപ്പോൾ സി.എം.-ന്റെ സ്വന്തം ആളാണല്ലോ നമ്മുടെ സുബ്രു!" അവൻ അരികിലിരുന്ന എ.ഡി.ജി.പിയെ നോക്കി കണ്ണിറുക്കി. "ആ കാട്ടിൽ കിടന്ന് ഈറ്റ വെട്ടുന്നതിനേക്കാൾ എന്തുകൊണ്ടും ബെറ്ററല്ലേ ഇതൊക്കെ... അല്ലേടാ സുബ്രു?"

ശിവയുടെ കൺപീലികൾ പോലും അനങ്ങിയില്ല. ഒരു ഭാവവ്യത്യാസവുമില്ലാതെ, കനത്തതും എന്നാൽ ശാന്തവുമായ ശബ്ദത്തിൽ അവൻ പറഞ്ഞു:

"സാർ... എന്റെ പേര് ശിവ സുബ്രഹ്മണ്യം എന്നാണ്."

"ആ പേരിലുമുണ്ടല്ലോ ഒരു തലതിരിവ്!"

രവികുമാർ വീണ്ടും പ്രകോപിപ്പിക്കാൻ ഉറച്ചതുപോലെ പരിഹാസത്തോടെ ചിരിച്ചു.

"ശിവന്റെ മകനല്ലേ സുബ്രഹ്മണ്യം? ഇവിടെ സുബ്രഹ്മണ്യന്റെ മകൻ ശിവൻ! ഹ... ഹ..." അയാൾ വീണ്ടും പുച്ഛത്തോടെ ചിരിച്ചു. "അതെന്താടോ അങ്ങനെ ഒരു കീഴ്‌മേൽ മറിച്ചിൽ?"

ശിവയുടെ മുഖത്ത് ഒട്ടും കോപമോ പരിഭ്രമമോ തെളിഞ്ഞില്ല. അവൻ തികഞ്ഞ ശാന്തതയോടെ രവികുമാറിന്റെ കണ്ണുകളിലേക്ക് നേരെ നോക്കി.

"സാർ... നിങ്ങൾ കളിയാക്കി പറഞ്ഞതുപോലെ ബാംബൂ കോർപ്പറേഷനിൽ മാത്രമല്ല, എന്റെ വ്യക്തിജീവിതത്തിലും ഈറ്റയ്ക്ക് വലിയൊരു സ്ഥാനമുണ്ട്."

മുറിക്കുള്ളിലെ അന്തരീക്ഷം പെട്ടെന്ന് നിശ്ശബ്ദമായി. രവികുമാറിന്റെ ചുണ്ടിലെ പരിഹാസച്ചിരി പതിയെ മാഞ്ഞുതുടങ്ങി.

ശിവ തുടർന്നു:

"ഈറ്റ വെട്ടി പായും മുറവും പനമ്പും നെയ്ത് വിറ്റാണ് അദ്ദേഹം എന്നെ പഠിപ്പിച്ചത്. ജീവിതകാലം മുഴുവൻ മറ്റുള്ളവരുടെ മുന്നിൽ ആശ്രിതനായി ജീവിച്ചുതീർക്കേണ്ടി വന്ന ആ മനുഷ്യന്, തന്റെ മകനെങ്കിലും ആ അവസ്ഥയിൽ നിന്ന് ഒരു മാറ്റം ഉണ്ടാകണമെന്ന് തോന്നി."

ഒരു നിമിഷം അവൻ നിശ്ശബ്ദനായി. അവന്റെ ശബ്ദത്തിൽ ആഴത്തിലുള്ള ആത്മാഭിമാനം നിറഞ്ഞുനിന്നു.

"അതുകൊണ്ടാണ്..." അവൻ വാക്കുകൾക്ക് കനം നൽകി തുടർന്നു. "മറ്റാരുടെയും ആശ്രിതനല്ലാത്ത... എല്ലാറ്റിനും അതീതമായി നിൽക്കുന്ന, ആദിയും അന്തവും കണ്ടെത്താൻ ബ്രഹ്മാവിനോ വിഷ്ണുവിനോ പോലും സാധിക്കാത്ത ആ ആദിമ പറയന്റെ പേര്..."

മുറിയിൽ ശ്വാസമടക്കിയ നിശ്ശബ്ദത.

"...'ശിവൻ' "

ഒരു നിമിഷം ഇടവേള.

"ആ പേരാണ് അദ്ദേഹം എനിക്ക് നൽകിയത്."

"താൻ അതങ്ങ് വിടെടോ..." എ.ഡി.ജി.പി. തോമസ് കുര്യൻ പെട്ടെന്ന് ഇടപെട്ടുകൊണ്ട് ശിവയെ നോക്കി. "രവി... ചുമ്മാ ഒരു തമാശയ്ക്ക് പറഞ്ഞതല്ലേയുള്ളൂ!"

ശിവയുടെ ആത്മാഭിമാനം തുളുമ്പുന്ന വാക്കുകൾക്ക് മുന്നിൽ എ.ഡി.ജി.പിയുടെ കണ്ണുകളിൽ നേരിയൊരു പതർച്ചയും, ആ സംഭാഷണം അത്രത്തോളം പോകാൻ അനുവദിക്കരുതായിരുന്നുവെന്ന ചെറിയൊരു കുറ്റബോധവും നിഴലിച്ചു.

"കുഴപ്പമില്ല, സാർ." ശിവ തികഞ്ഞ ആത്മനിയന്ത്രണത്തോടെ മറുപടി നൽകി.

തോമസ് കുര്യൻ മേശപ്പുറത്തെ ഫയലിലേക്ക് നോക്കി ഒന്ന് മൂളി. പിന്നീട് കസേരയിൽ അല്പം മുന്നോട്ടാഞ്ഞു.

"ഓക്കേ... താൻ എന്തായാലും ആർതറിന്റെ കേസ് റീ-ഓപ്പൺ ചെയ്ത് അന്വേഷണവുമായി മുന്നോട്ട് പോയ്ക്കോളൂ. ഒഫീഷ്യൽ ഓർഡർ ഞാൻ ഇഷ്യൂ ചെയ്യാം." ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം അദ്ദേഹം കൂട്ടിച്ചേർത്തു, "എന്തെങ്കിലും ബുദ്ധിമുട്ടോ തടസ്സങ്ങളോ ഉണ്ടായാൽ എന്നെ നേരിട്ട് അറിയിച്ചാൽ മതി."

"ശരി, സാർ."

ശിവ തിരിഞ്ഞ് വാതിലിനരികിലേക്ക് നടന്നു. പിൻതിരിയും മുൻപ് അവൻ ഒരിക്കൽക്കൂടി നിവർന്നുനിന്നു. കസേരയിലിരുന്ന ഐ.ജി. രവികുമാറിന്റെ മുഖത്ത് അന്നേരം പഴയ അഹങ്കാരമോ പുച്ഛമോ ഉണ്ടായിരുന്നില്ല; വാക്കിനാൽ മുറിവേറ്റവന്റെ ഒരുതരം മൂകത മാത്രം.

ശിവ രണ്ടുപേരെയും നോക്കി അവസാനമായി ഒരിക്കൽക്കൂടി സല്യൂട്ട് ചെയ്തു.

"സാർ."

അവൻ വാതിൽ തുറന്ന് പുറത്തേക്ക് നടന്നു. ഭാരമുള്ള ആ തടിയുടെ വാതിൽ പതുക്കെ അടഞ്ഞു.

മുറിക്കുള്ളിൽ വീണ്ടും കനത്തൊരു നിശ്ശബ്ദത തളംകെട്ടിനിന്നു. പരസ്പരം എന്തെങ്കിലും പറയാൻ പോലുമാകാതെ ആ രണ്ടു മുതിർന്ന ഉദ്യോഗസ്ഥരും കസേരയിൽത്തന്നെ നിശ്ചലരായി ഇരുന്നു.

KSBI – ഇൻക്യൂബേറ്റ്: ദ എഗ്ഗ്സ് 22

Chapter 22 

ഓഫീസിലെ വലിയ സ്ക്രീനിൽ ഒരു ചാറ്റ് വിൻഡോ തുറന്നു കിടന്നു.

എല്ലാവരുടെയും കണ്ണുകളും അതിലായിരുന്നു.

മുറിക്കുള്ളിൽ ഒരു പ്രത്യേക തരം ആകാംക്ഷയും അക്ഷമയും നിറഞ്ഞിരുന്നു. രതീഷ് കമ്പ്യൂട്ടറിന് മുന്നിൽ ഇരുന്ന് അവസാനത്തെ സെറ്റിംഗുകൾ പരിശോധിച്ചു. അജിത്തും നൗഷാദും വിമലയും ശിവയുടെ പിന്നിലായി നിന്നു.

അൽപസമയത്തിനുശേഷം സ്ക്രീനിൽ ഒരു മുഖം തെളിഞ്ഞു.

ഡാനിയൽ എഡ്വേഡ് ഹോതോൺ.

അമ്പതിലേക്ക് അടുക്കുന്ന പ്രായം തോന്നിക്കുന്ന, ഗൗരവമുള്ള മുഖം. പിന്നിലേക്ക് ഒതുക്കിയ മുടിയും സൂക്ഷ്മമായി നിരീക്ഷിക്കുന്ന കണ്ണുകളും. ക്യാമറയ്ക്ക് മുന്നിൽ ഇരുന്നിരുന്നെങ്കിലും അയാളുടെ ഭാവത്തിൽ ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ ജാഗ്രത വ്യക്തമായിരുന്നു.

"ഗുഡ് ഈവനിംഗ്."

ഡാനിയൽ പറഞ്ഞു.

"ഗുഡ് ഈവനിംഗ്."

ശിവ മറുപടി നൽകി.

"ഞാൻ ശിവ. ഇൻവെസ്റ്റിഗേഷൻ ടീം, കേരള പോലീസ്."

"ഡാനിയൽ എഡ്വേഡ് ഹോതോൺ."

അയാളും പരിചയപ്പെടുത്തി.

"പ്രൈവറ്റ് ഇൻവെസ്റ്റിഗേറ്റർ."

"നിങ്ങളുമായി സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷം."

ശിവ പറഞ്ഞു.

"അതുപോലെ തന്നെ."

ഡാനിയൽ ചെറുതായി ചിരിച്ചു.

ശിവ നേരെ വിഷയത്തിലേക്ക് കടന്നു.

"ആർതർ ജെയിംസ് വിറ്റ്മോറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഞങ്ങൾ ഇപ്പോൾ അന്വേഷണം നടത്തുന്നത്."

ഡാനിയൽ ഗൗരവമായി.

"അതിനെക്കുറിച്ച് തന്നെയാണ് ഞാനും അന്വേഷിക്കുന്നത്."

അയാൾ കുറച്ചുനേരം ഫയലുകളിലേക്ക് നോക്കുന്നതുപോലെ താഴേക്ക് നോക്കി.

"ആർതറിന്റെ ഇൻഷുറൻസ് ക്ലെയിം ഇപ്പോഴും പൂർണമായി തീർന്നിട്ടില്ല."

ശിവ ശ്രദ്ധയോടെ കേട്ടു.

"എന്തുകൊണ്ട്?"

"മരണത്തിന്റെ കൃത്യമായ കാരണം ഔദ്യോഗികമായി വ്യക്തമായി രേഖപ്പെടുത്തിയതിന്റെ തെളിവ് വേണം."

ഡാനിയൽ പറഞ്ഞു.

"ഇന്ത്യയിൽ നിന്നുള്ള പ്രാഥമിക റിപ്പോർട്ട് മാത്രം മതിയെന്ന നിലപാടിലല്ല ഇൻഷുറൻസ് കമ്പനി. അവർക്കത് സംബന്ധിച്ച് ചില സംശയങ്ങളുണ്ട്."

"അത് എന്തുകൊണ്ട്?"

"റിപ്പോർട്ടിലെ ചില വിവരങ്ങൾ അപൂർണമായിരുന്നു. അതുകൊണ്ടാണ് അവർക്കു കൂടുതൽ വിശദാംശങ്ങൾ ആവശ്യമായത്."

ഡാനിയൽ ഒരു നിമിഷം നിർത്തി.

"ഇന്ത്യൻ റിപ്പോർട്ടിൽ അവർക്ക് പൂർണമായ വിശ്വാസമില്ല."

ശിവയുടെ മുഖത്ത് ചെറിയൊരു മാറ്റം.

"അതിനാലാണോ കേസ് അന്വേഷണം വൈകിയത്?"

"അതും ഒരു കാരണമാണ്."

ഡാനിയൽ മറുപടി നൽകി.

"അന്വേഷണം തുടങ്ങുന്നതിനു മുൻപ് തന്നെ മെഡിക്കൽ രേഖകളും മരണത്തിന്റെ കൃത്യമായ വിശദാംശങ്ങളും ഉറപ്പാക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഞങ്ങൾ കാര്യങ്ങൾ കൂടുതൽ വൈകാതെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിച്ചത്."

ശിവ നൗഷാദിനെ ഒന്ന് നോക്കി.

പിന്നെ വീണ്ടും സ്ക്രീനിലേക്ക്.

"ഞങ്ങൾ ഇന്ന് കണ്ട ഡോക്ടർ..."

ശിവ പറഞ്ഞു.

"ഡോ. രാജേശ്വരി തമ്പി."

ഡാനിയൽ ഉടൻ പറഞ്ഞു.

"അതെ."

"അവരെ നിങ്ങൾ എങ്ങിനെയാണ് അന്വേഷിച്ച് കണ്ടെത്തിയത്?"

"ആദ്യമായി ലഭിച്ച റിപ്പോർട്ടിൽ അവരുടെ പേര് ഉണ്ടായിരുന്നു."

ഡാനിയൽ പറഞ്ഞു.

"അതുകൊണ്ട് കൂടുതൽ വിശദമായ പോസ്റ്റ്മോർട്ടം രേഖകൾക്കായി അവരുമായി ബന്ധപ്പെടണം എന്ന് തോന്നി."

അയാൾ ചെറിയൊരു പുഞ്ചിരിയോടെ കൂട്ടിച്ചേർത്തു.

"പിന്നെ... നെറ്റിൽ തിരഞ്ഞാണ് അവരുടെ നമ്പർ സംഘടിപ്പിച്ചത്."

മുറിയിൽ നിന്നിരുന്ന രതീഷ് പെട്ടെന്ന് സ്ക്രീനിലേക്ക് നോക്കി.

ശിവയുടെ മുഖത്ത് ചിന്ത തെളിഞ്ഞു.

"അപ്പോൾ നിങ്ങൾക്കും ആ റിപ്പോർട്ടിന്റെ പൂർണ വിവരങ്ങൾ തന്നെയാണ് വേണ്ടിയിരുന്നത്?"

"അതെ."

ഡാനിയൽ ഗൗരവത്തോടെ പറഞ്ഞു.

"കാരണം ആർതറിന്റെ മരണം സാധാരണ അപകടമരണം ആയിരുന്നെങ്കിൽ ഇൻഷുറൻസ് ക്ലെയിമിന് ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകേണ്ട കാര്യമില്ല."

സ്ക്രീനിനപ്പുറം നിന്നിരുന്ന ആ മനുഷ്യന്റെ മുഖം കൂടുതൽ ഗൗരവമായി.

"അതുകൊണ്ടാണ് ഞങ്ങൾ ഈ കേസിനെ വീണ്ടും പരിശോധിക്കാൻ തുടങ്ങിയത്."

"ഞങ്ങൾക്കും ചില സംശയങ്ങൾ ഉണ്ടായി."

ശിവ പറഞ്ഞു.

"മറ്റൊരു കേസിന് ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നൊരു സംശയം."

ഡാനിയലിന്റെ  മുഖത്ത് ആകാംക്ഷ തെളിഞ്ഞു.

"ഏതു കേസ്?"

"അത് ഞാൻ വിശദീകരിക്കാം."

ശിവ ഒന്ന് നിർത്തി.

"അതിനുമുൻപ് ഒന്ന് രണ്ടു കാര്യങ്ങൾ. നമ്മൾ രണ്ടുപേരും ഒരേ കേസിലാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. അതുകൊണ്ട് പരസ്പരം വിവരങ്ങൾ കൈമാറുന്നതിൽ വിരോധമില്ലല്ലോ, അല്ലേ?"

ശിവ ചെറുതായി ചിരിച്ചു.

ഡാനിയൽ പറഞ്ഞു: "കുഴപ്പമില്ല, എന്നാലും ഞങ്ങളുടേതായ കുറെ രഹസ്യങ്ങൾ ഉണ്ടായിരിക്കും."

"തീർച്ചയായും, ഞങ്ങൾക്കും. "

ഡാനിയൽ സമ്മതിച്ചു.

"ഓക്കേ. അങ്ങനെയാണെങ്കിൽ..."

ശിവ മുന്നോട്ട് ചാഞ്ഞിരുന്നു.

"ആർതറിന്റെ മൊബൈൽ ഡാറ്റ റിക്കവർ ചെയ്തോ?"

"ചെയ്തു."

"ഡീറ്റെയിൽസ് തരാൻ പറ്റുമോ?"

ഡാനിയൽ ഒട്ടും ആലോചിക്കാതെ പറഞ്ഞു.

"വൈ നോട്ട്? ഞാൻ മെയിൽ ചെയ്തേക്കാം."

ശിവ തലകുനിച്ചു.

"താങ്ക്സ്."

അവൻ കുറച്ചുനേരം മിണ്ടാതെ നിന്നു.

പിന്നെ ചോദിച്ചു.

"മറ്റൊന്ന്... ആർതറിന്റെ കഴുത്തിൽ ഉണ്ടായിരുന്ന ഒരു മാല ശ്രദ്ധിച്ചിരുന്നോ?"

ഡാനിയലിന്റെ മുഖത്ത് ചെറിയൊരു ആശയക്കുഴപ്പം.

"മാല?"

അയാൾ ഒന്ന് മുന്നോട്ടാഞ്ഞു.

"അങ്ങനെയൊന്നും അവന്റെ വസ്തുക്കളുടെ കൂടെ ഉണ്ടായിരുന്നില്ലല്ലോ?"

ശിവയുടെ കണ്ണുകൾ ചുരുങ്ങി.

"നിങ്ങൾ ഉറപ്പായി പറയുന്നതാണോ?"

"അതെ."

"കറുത്ത ചരടിൽ കെട്ടിയ ഒരു മാല."

ശിവ വ്യക്തമായി പറഞ്ഞു.

ഡാനിയൽ കുറച്ചുനേരം മിണ്ടാതെ നിന്നു.

"ഇല്ല. അങ്ങനെയൊന്നും ഇല്ല."

മുറിക്കുള്ളിൽ നിന്നിരുന്ന എല്ലാവരും പരസ്പരം നോക്കി.

ശിവയുടെ മുഖത്ത് സംശയം കൂടുതൽ കട്ടിയായി.

"അപ്പോൾ..."

അവൻ പതുക്കെ ചോദിച്ചു.

"അതെവിടെ?"

ശിവ മുന്നിലിരുന്ന ഫയലിൽ നിന്ന് ഒരു ഫോട്ടോ എടുത്തു.

"ഡാനിയൽ... ഈ ഫോട്ടോ  ഒന്ന് നോക്കൂ."

ഫോട്ടോ സ്ക്രീനിലേക്ക് കാണുന്ന തരത്തിൽ ശിവ ഉയർത്തിപ്പിടിച്ചു.

"ആർതർ മരിച്ചുകിടന്നപ്പോൾ എടുത്തതാണ്. കഴുത്തിലേക്ക് ഒന്ന് ശ്രദ്ധിച്ചു നോക്കൂ."

ഡാനിയൽ സ്ക്രീനിലെ ചിത്രം ശ്രദ്ധയോടെ നോക്കി.

കുറച്ചുനേരം ഒന്നും പറഞ്ഞില്ല.

"ഈ ഫോട്ടോ എന്റെ കൈയിലുമുണ്ട്. പക്ഷേ, ഞാൻ ആ മാലയ്ക്ക് വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല. "

അവന്റെ കണ്ണുകൾ പതുക്കെ തന്റെ ഫയലിൽ നിന്നും എടുത്ത അതെ ചിത്രത്തിലെ മാലയിലേക്ക് നീങ്ങി.

"ഞങ്ങൾക്ക് കിട്ടിയ സാധനങ്ങളുടെ  കൂടെ ഈ മാല ഇല്ലായിരുന്നു."

ഡാനിയൽ പറഞ്ഞു.

ശിവയുടെ മുഖത്ത് ചെറിയൊരു മാറ്റം.

"അതൊരു പ്രധാന കണ്ണിയാണ് ഇതിൽ."

അവൻ പറഞ്ഞു.

"ആ മാല വഴിയാണ് ഞങ്ങൾ ഈ കേസിലേക്ക് വരുന്നത്."

ഡാനിയൽ വീണ്ടും ചിത്രത്തിലേക്ക് നോക്കി.

"ഇത് ഒരു ആന്റിക് പീസ് ആണെന്ന് തോന്നുന്നല്ലോ."

"അതെ."

ശിവ പറഞ്ഞു.

"അത് തന്നെയാണ് ഞങ്ങൾക്കും തോന്നുന്നത്."

ഡാനിയൽ കുറച്ചുനേരം മാലയുടെ ചിത്രം നോക്കി.

"ഞാൻ ഇതിനെക്കുറിച്ച് അന്വേഷിക്കട്ടെ?"

"തീർച്ചയായും."

ശിവ ഉടൻ പറഞ്ഞു.

"അത് ആർതറിന്റെ കയ്യിൽ... എങ്ങനെയാണ് വന്നതെന്നും നോക്കണം."

അവൻ ഒരു നിമിഷം നിർത്തി.

"പിന്നെ പറ്റുമെങ്കിൽ ആർതറിന്റെ അവിടെയുള്ള ആക്ടിവിറ്റികളും കുടുംബപശ്ചാത്തലവും മറ്റും ഒന്ന് അന്വേഷിച്ച് വിവരം തരാമോ?"

ഡാനിയൽ തലകുലുക്കി.

"ശരി."

"ഞങ്ങൾ ഈ മാലയ്ക്ക് എന്താണ് പറ്റിയതെന്നും... ഇതിന് പിന്നിൽ ആരാണെന്നും നോക്കാം."

ശിവ പറഞ്ഞു.

"ഓക്കേ."

ഡാനിയലിന്റെ മറുപടിയോടെ സ്ക്രീനിലെ സംഭാഷണം അവസാനിച്ചു.

ചാറ്റ് വിൻഡോ അടഞ്ഞു.

മുറിയിൽ കുറച്ചുനേരം ആരും ഒന്നും സംസാരിച്ചില്ല.

സ്ക്രീനിൽ ഇനി ശൂന്യമായ ഒരു ഡെസ്ക്ടോപ്പ് മാത്രം.

ഡാനിയൽ മാലയെ തിരിച്ചറിഞ്ഞെന്ന ആശ്വാസമുണ്ടായിരുന്നു.

പക്ഷേ അതിന് പിന്നിലെ യഥാർത്ഥ കഥ ഇപ്പോഴും ഇരുട്ടിലായിരുന്നു.

അത്ഭുതവും... നിരാശയും... ഒരുപിടി പുതിയ ചോദ്യങ്ങളുമായി ശിവ സ്ക്രീനിലേക്ക് തന്നെ നോക്കി നിന്നു.

Related Posts with Thumbnails