പേജുകള്‍‌

Thursday, December 2, 2010

വീണ്ടും ഒരു പ്രേത കഥ കൂടി

ആവശ്യമില്ലാത്ത കാര്യങ്ങളില്‍ തലയിട്ട്‌ ചീത്ത വിളിയൊക്കെ കേട്ടു കഴിഞ്ഞപ്പോ എന്തൊരു ആശ്വാസം. അതുകൊണ്ടിനി വീണ്ടും പ്രേതത്തിന്റെ പിടലിക്ക് പിടിക്കാമെന്ന് വിചാരിക്കുന്നു അതാവുമ്പോ വലിയ കുഴപ്പമൊന്നും ഇല്ലല്ലോ.  പ്രേതത്തിന് ചോദിക്കാനും പറയാനും ആരുമില്ലല്ലോ........... :)
           എന്റെ നാടിന്റെ സമീപ പ്രദേശത്ത് നടന്നതായി പറഞ്ഞു കേട്ട ഒരു കഥയാണിത്.  പത്തു പതിനഞ്ചു വര്ഷം മുന്‍പ് നടന്നതാണെന്കിലും ഞാന്‍ ഈ അടുത്ത ഇടെയാണ് കേള്‍ക്കുന്നത്. ഇതില്‍ പങ്കാളികളായിരിക്കുന്ന രണ്ടു പേരില്‍ നിന്നും വെവ്വേറെയായി ഞാന്‍ ഇത് കേള്‍ക്കാനിടയായി. അപ്പൊ നമ്മുക്ക് പ്രേതങ്ങളുടെ കൂടെ വീണ്ടും ഒന്ന് കറങ്ങാം അല്ലെ...!
              കാലം 1984
            ഉപ്പുതോട് എന്ന ഹൈറേഞ്ചിലെ കുടിയേറ്റ ഗ്രാമം. നല്ലവരായ ആളുകള്‍.  അവിടെ നിന്നും പ്രകാശ്‌ എന്ന സ്ഥലത്തേക്കുള്ള വഴിയിലൂടെ, ഒരു സുപ്രഭാതം മുതല്‍ ആളുകള്‍ രാത്രി സഞ്ചാരം നിറുത്തിവച്ചു. ആ റോഡിനു ഇരുവശത്തുമുള്ള വീട്ടുകാര്‍ എട്ടുമണി ആകുന്നതെ പുരക്കകത്ത് കയറി വാതിലടക്കാന്‍ തുടങ്ങി. ചെറുപ്പക്കാര്‍ സെകണ്ട് ഷോ പരിപാടികള്‍ നിറുത്തി.  കുടിയന്മാര്‍ എന്നാ കിക്ക്‌ ആണെങ്കിലും ഒരു കാരണവശാലും വഴിയില്‍ കിടക്കാതെ തെറ്റിയും തെറിച്ചും ആണെങ്കിലും എട്ടുമണിക്ക് മുന്‍പ് വീടെത്താന്‍ നോക്കും അല്ലേല്‍ കുടി രാവിലത്തേക്ക് മാറ്റും. രാത്രി രഹസ്യക്കാരികളുടെ അടുത്ത് പോയ്ക്കൊണ്ടിരുന്നവര്‍ കമിഴ്ന്നുകിടന്നു രാമനാമം ജപിക്കാന്‍ തുടങ്ങി. ആസ്ഥാന കച്ചവടക്കാരി പട്ടിണിയായി.

               ഫ്രീ ആയി പോയ്ക്കൊണ്ടിരുന്ന നാട്ടിലെ ജീവിതം മൊത്തത്തില്‍ മാറിമറിഞ്ഞു. രാത്രി പത്തുമണി കഴിയുമ്പോള്‍ റോഡിലൂടെ കുതിരകുളംപടി കേള്‍ക്കാന്‍ തുടങ്ങി. മാംസം ചീഞ്ഞ മണവും. ചിലര്‍ കണ്ടിട്ടുണ്ടത്രേ..! എന്താണെന്നറിയില്ല. ഉപ്പുതോട്ടില്‍ നിന്നും പ്രകാശിലെക്കാന് ഈ യാത്ര. ആദ്യം ഒരു കരടിയുടെ രൂപത്തിലും, അതിനുശേഷം കുതിരയുടെ രൂപത്തിലും, പിന്നെ നഗ്നയായ ഒരു സുന്ദരിയുടെ രൂപത്തിലും. ഇതെന്താണെന്ന് ആര്‍ക്കുമറിയില്ല എങ്കിലും എല്ലാവര്ക്കും ഭയം മാത്രം. ആരും എന്താണെന്ന് കണ്ടുപിടിക്കാന്‍ മിനക്കെട്ടില്ല.
                    ആസ്ഥാന മന്ത്രവാദികളും, കണിയാന്മാരും വാതിലടച്ചു തല്‍ക്കാലത്തേക്ക് പരുപാടി സ്റ്റോപ്പ്‌ ചെയ്തു. അവരും മനുഷ്യരല്ലേ ചില്ലറ തരികിട ഉണ്ടെന്നു കരുതി ജീവനില്‍ കൊതിയില്ലാതിരിക്കുമോ...!?
                 എവിടെയും ഉണ്ടല്ലോ ജീവനില്‍കൊതിയില്ലാത്തവര്‍. ഇവിടെയും അത്തരത്തില്‍ രണ്ടുപേര്‍ അപ്പുവും, സ്റ്റീഫനും. രണ്ടും ഉറ്റകൂട്ടുകാര്‍ രണ്ടും അവിവാഹിതര്‍. ഒരുത്തന്‍ ഒരുത്തനെ ചത്താലും ഇട്ടേച്ചു പോകില്ല അത്ര ഉറ്റവര്‍.
              ഒരു ദിവസം രണ്ടു പേര്‍ക്കും ഒരു തോന്നല്‍ അല്ല ഇതെന്താണെന്ന് ഒന്ന് നോക്കിയാലോ.  ഏതായാലും ഇത്തിരി തുണ്ട് കാണാന്‍ തീയേറ്ററില്‍ പോണം ഈ ചെകുത്താന്‍ കാരണം തുണ്ടുപടവും നിന്നു. അപ്പൊപിന്നെ ലവള് തുണ്ട് കാണിക്കുന്നിടത്തു പോയി കാണുക എന്നുതന്നെ അവര്‍ തീരുമാനിച്ചു.
           ഇനി നമ്മുക്ക് അവരുടെ ഭാഷയില്‍ തന്നെ കാര്യങ്ങള്‍ കേള്‍ക്കാം.
               " ഞങ്ങള്‍ ഒരു ഒന്‍പതു മണിയോട് കൂടി കിളിയാര്‍ ഭാഗം ലക്ഷ്യമാക്കി നടന്നു. ഏപ്രില്‍ ആദ്യമായതിനാല്‍ നല്ലചൂടും അതിനാല്‍ ചെറു കാറ്റടിച്ചു നടക്കാന്‍ നല്ല സുഖം. കയ്യില്‍ ധൈര്യത്തിനായി ഓരോ പിച്ചാത്തിയും ഉണ്ട്. ചെറുബീടിയും വലിച്ചു നടന്നു.  പത്തുമണിയോടെ ഞങ്ങള്‍ കിളിയാര്‍കണ്ടത്തെത്തി. അവിടെ നിന്നും നോക്കിയാല്‍ ഉപ്പുതോട് ഗ്രാമം മൊത്തമായും കാണാം.  ഒരു പതിനൊന്നര വരെ അവിടെ ആ ഇരിപ്പ് ഇരുന്നു. ഒന്നിനെയും കണ്ടില്ല. ഇതെല്ലാം ആളുകളുടെ തോന്നലാണ് എന്നുറപ്പിച്ചു തിരിച്ചു നടന്നു.
                താഴെ നിരപ്പത്തെത്തിയതെ എവിടെ നിന്നെന്നറിയില്ല കനത്ത മൂടല്‍ മഞ്ഞു വന്നു നിറഞ്ഞു. പരസ്പരം കാണാന്‍ പോലും ആകാത്തവിധം. പെട്ടന്ന് ഞങ്ങള്‍ രണ്ടും കൈകള്‍ കൂട്ടിപ്പിടിച്ചു.  മുന്നോട്ടു ഒരടി പോലും വയ്ക്കാന്‍ പറ്റാത്ത അവസ്ഥ. മഞ്ഞിനോടൊപ്പം ഇറച്ചി ചീഞ്ഞു നാറുന്ന മണവും. ശരിക്കും ഉള്ള ധൈര്യമൊക്കോ എങ്ങോ പോയി ഒളിച്ചു. എന്താ ചെയ്യേണ്ടത് എന്താ വരുന്നത് എന്നൊന്നും അറിയാന്‍ പാടില്ലാത്ത അവസ്ഥ. രണ്ടു പേരും കത്തി കയ്യിലെടുത്തു. പരസ്പരമുള്ള പിടി വിട്ടുപോകാതിരിക്കാന്‍ ഒന്നുകൂടി മുറുക്കെ പിടിച്ചു.
               ഒരു അരമണിക്കൂറോളം ആ നില്‍പ്പ് നിന്നു. ജീവനും മരണത്തിനും ഇടയിലെന്നവണ്ണം.  പതിയെ മഞ്ഞും മണവും മാറി, കണ്ണ് കാണാമെന്ന അവസ്ഥയില്‍ എത്തി. പിന്നെ ഒന്നും നോക്കിയില്ല ഒറ്റ ഓട്ടമായിരുന്നു. ഒരു കി.മീ. ഓളം മുന്നോട്ടു ഓടി കതച്ചു കൊണ്ട് നിന്നു. ഞങ്ങള്‍ ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടി. അപ്പോഴാണ്‌ ആ കാഴ്ച കാണുന്നത്. റോഡിനു താഴെയായി ഉള്ള ഒരു ഈറ്റചുവടു വല്ലാതെ കിടന്നു ആടുന്നു. ആരോ പിടിച്ചു കുലുക്കുന്നതുപോലെ.
            " ആരെങ്കിലും നമ്മളെപ്പോലെ പേടിച്ച്‌ ഓടിവന്നു ചാടിയിരിക്കുന്നതാണോ ?" അപ്പു
            "ഏതായാലും ഇത്രയുമായി ഒന്ന് ഇറങ്ങി നോക്കിയാലോ" സ്റ്റീഫന്‍
             ഞങ്ങള്‍ ചുറ്റും നോക്കി കാറ്റോ യാതൊന്നും ഇല്ല മറ്റൊരു മരമോ ഇലയോ ആടുന്നില്ല നിലാവില്‍ കുളിച്ചു നില്‍ക്കുന്ന അവിടം ശരിക്കും കാണാം. ഞങ്ങള്‍ രണ്ടും കല്പിച്ചു താഴേക്കു ഇറങ്ങി. താഴെ ഈറ്റയുടെ ചുവട്ടില്‍ എത്തി. അപ്പൊ യാതൊരു അനക്കവും അതിനില്ല.
                "ഏതു  താ......   ആടാ ഈറ്റ കുലുക്കിയത്" ഞങ്ങള്‍ വിളിച്ചു ചോദിച്ചു. യാതൊരു മറുപടിയും ഇല്ല.
             പെട്ടന്നാണ് ഞങ്ങള്‍ നില്‍ക്കുന്ന പ്രദേശം മൊത്തമായി കുലുങ്ങാന്‍ തുടങ്ങിയത്. ഞങ്ങള്‍ക്ക് അനങ്ങാന്‍ പോലും പറ്റുന്നില്ല. ഭൂമി മൊത്തമായും കുലുങ്ങുന്ന അവസ്ഥ. ചുറ്റുമുള്ള മരങ്ങളൊക്കെ ആടിഉലയുന്നു. മുകളിലെ റോഡു ഇടിഞ്ഞു താഴേക്ക് വരുന്നു. വലിയ മണ്‍കട്ടകള്‍ ഞങ്ങളുടെ കാലില്‍ വന്നിടിച്ചു ചിതറി താഴേക്കു ഉരുളുന്നു. ഞങ്ങളുടെ മുട്ടൊപ്പം മണ്ണ് വന്നു നിറഞ്ഞു. ഒടിഞ്ഞു വീഴുന്ന മരങ്ങളുടെ ചില്ലകള്‍ ഞങ്ങളുടെ ദേഹത്ത് വന്നടിക്കുന്നുണ്ട്. ഏകദേശം മരണം ഉറപ്പാക്കി. വീടുകാരുടെ ഒക്കെ മുഖം മനസ്സിലൂടെ കടന്നു വന്നു.  വീട്ടിലെയും അവസ്ഥ ഇതാണോ എന്ന് അറിയാന്‍ വയ്യാത്ത അവസ്ഥ. അതുവരെ വിളിക്കാത്തത്ര ആത്മാര്‍ഥതയോടെ ഞങ്ങള്‍ ദൈവത്തെ വിളിച്ചു പോയി. ഞങ്ങള്‍ക്ക് പരസ്പരം കെട്ടിപ്പിടിച്ചാല്‍ കൊള്ളാമെന്നുണ്ട്. പക്ഷെ കാല്‍ അനക്കാന്‍ പറ്റുന്നില്ല.
            "നമ്മള്‍ തീരാന്‍ പോകുവാ അല്ലേടാ" അപ്പു
            " ആ...  നമ്മള്‍ക്ക് ഒരുമിച്ചു മരിക്കാം അല്ലേടാ...  മുഖത്തോട് മുഖം നോക്കി.... "
           കുറച്ചു നേരത്തിനകം ആ അവസ്ഥകള്‍ എല്ലാം മാറി. എല്ലാം ശാന്തം. മണ്ണിടിച്ചിലോ, ഭൂമികുലുക്കാമോ,  മരങ്ങള്‍ പിടരുകയോ യാതൊന്നും ഇല്ല എല്ലാം തോന്നല്‍ മാത്രം ആയി. ഞങ്ങള്‍ക്ക് എന്ത് ചെയ്യണമെന്നറിയില്ലാത്ത അവസ്ഥയായി. എന്താണ് സംഭവിച്ചതെന്നും, തൊട്ടുമുന്‍പ്‌ അനുഭവിച്ചതെല്ലാം തോന്നലുകളായിരുന്നു എന്നും വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥ. പതിയെ വേച്ചു വേചെന്നവണ്ണം റോഡില്‍ കയറി. തിരിഞ്ഞു നോക്കാന്‍ ആര്‍ക്കും ധൈര്യമില്ലാത്തതിനാല്‍ തിരിഞ്ഞു നോക്കാതെ ഒറ്റ ഓട്ടമായിരുന്നു. അപ്പുവിന്റെ വീട്ടു മുറ്റത്ത് ചെന്നാണ് നിന്നത്.
              പിന്നീടൊരിക്കലും പ്രേതത്തിന്റെ പുറകെ പോകണമെന്ന് തോന്നിയിട്ടെ ഇല്ല..... ഇനിയൊട്ടില്ല താനും"
            കുറെ നാളുകള്‍ കഴിഞ്ഞപ്പോള്‍ ആളുകള്‍ ആ പ്രേതത്തിനെയും മറന്നു. ജീവിതം പഴയതുപോലെ തന്നെ തിരിച്ചു വന്നു.
              ഇവര്‍ പറഞ്ഞ ഈ വഴിയിലൂടെ പല തവണ ഞാന്‍ നടന്നിട്ടുണ്ട് രാത്രിയില്‍ തനിച്ചു. എന്നാല്‍ എനിക്കിത്തരത്തിലുള്ള യാതൊരു അനുഭവവും ഉണ്ടായിട്ടില്ല.  ഇതെന്താണോ ആവോ..  നേരോ നുണയോ. അവര്‍ രണ്ടു പേരും ഒരുപോലെ തന്നെയാണ് ഈ കഥ എന്നോട് പറഞ്ഞിട്ടുള്ളത്. ഇതൊക്കെ തോന്നലുകളാണെന്നു നമ്മുക്കും ആശ്വസിക്കാം. അല്ലേ..............!!!!!!!!

3 comments:

  1. കൊള്ളാം ..പ്രേത കഥകള്‍ എല്ലായിടത്തും ഏകദേശം ഇങ്ങനെ തന്നെ ...ഉണ്ടോ എന്നര്‍ക്കറിയാം ..

    ReplyDelete
  2. പ്രേതകഥകള്‍ക്ക് ഒരു നാട്ടിലും ഒരു കാലത്തും ക്ഷാമം വരുമെന്ന് തോന്നുന്നില്ല

    ReplyDelete
  3. ടി വിയിലും മറ്റും പ്രേതങ്ങള്‍ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്നു. ആ "പ്രേതങ്ങലെയൊക്കെ ഓടിക്കാന്‍ ചിലരും". ഇവിടെയൊന്നും അങ്ങനൊരു അവതരമില്ലേ.

    ReplyDelete

Related Posts with Thumbnails